തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ കൈയിലുണ്ടായ ചെറിയ പൊള്ളല്‍ കേസില്‍ നിര്‍ണായകമാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുകയാണെങ്കിൽ കൈയിൽ പൊള്ളലേല്‍ക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അപകടത്തിൽ ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റത് ഇങ്ങനെയായിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
എയര്‍ബാഗ് തുറക്കുമ്പോൾ അതിനുള്ളിലെ പൊടി ശരീരത്തിൽ പതിച്ചാൽ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാങ്കേതികവിദഗ്ധർ പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ശ്രീറാമിന്റെ കൈയിലെ പരിക്ക് എയര്‍ബാഗ് തുറന്നപ്പോൾ സംഭവിച്ചതാണെന്ന് തെളിഞ്ഞാൽ അത് കേസിൽ നിർണായകമാകും. അപകടം ഉണ്ടായപ്പോൾ കാർ ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് തെളിയിക്കാനാണ് ഇതുവഴി ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ശ്രീറാം സഞ്ചരിച്ചിരുന്ന കാറിൽ ഇവൻറ് ഡേറ്റ റെക്കോഡര്‍ ഇല്ലാത്തതിനാല്‍ കാറിന്റെ വേഗത കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമം വിജയിച്ചിട്ടില്ല.
അപകടം നടന്ന സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നെന്നും ശ്രീറാം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും അപകടം ഉണ്ടായ ഉടന്‍ തന്നെ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നും വിശദീകരണത്തിൽ പറയുന്നു. മദ്യലഹരിയിലായിരുന്നു എന്ന സാക്ഷിമൊഴികള്‍ ശരിയല്ല. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ശ്രീറാം മറുപടിയില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates