കോട്ടയം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ മനസാക്ഷി വോട്ടു ചെയ്യുന്നതു സംബന്ധിച്ച് വെള്ളിയാഴ്ചത്തെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ അനുയോജ്യമായ സമയമല്ല. അത്തരം തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെ എം മാണി വ്യക്തമാക്കി.
ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുചെയ്യാനാണ് കെഎം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും താൽപ്പര്യം. എന്നാൽ പിജെ ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുമുന്നണിയുമായുള്ള സഹകരണത്തെ എതിർക്കുകയാണ്. രാഷ്ട്രീയ നീക്കുപോക്ക് സംബന്ധിച്ച് പാർട്ടിയിൽ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൽക്കാലം മനസാക്ഷി വോട്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിയതെന്നാണ് സൂചന.
കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ ആഗ്രഹത്തോടു തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് കെ എം മാണി പറഞ്ഞു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി മികച്ചയാളാണ്. എന്നാൽ വിജയസാധ്യത സംബന്ധിച്ച് രണ്ടുതരത്തിലുള്ള അഭിപ്രായം കേൾക്കുന്നുണ്ട്. ബാർ കോഴ കേസിൽ യുഡിഎഫിലെ ചിലരുടെ നിർബന്ധം മൂലമാണ് പൊലീസ് എഫ്ഐആർ എടുത്തത്. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വരുന്നതിനെ എതിർക്കുന്ന പാർട്ടികൾക്കുള്ളത് അപകർഷതാ ബോധമാണെന്നും കെഎം മാണി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates