പാലക്കാട്: സർവീസ് നിർത്താൻ തീരുമാനിച്ച പാസഞ്ചർ ട്രെയിനുകൾ സംസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാമെന്നു റെയിൽവേ. കോവിഡിനു ശേഷമുള്ള റെയിൽവേയുടെ പ്രവർത്തനത്തെക്കുറിച്ചു പഠനം പൂർത്തിയായപ്പോഴാണ് ഈ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയത്. റെയ്ക്കുകൾ ലഭ്യമാണെങ്കിൽ മുൻകൂട്ടി തുക അടച്ചാൽ ട്രെയിൻ ഓടും. ലാഭവും നഷ്ടവും സംസ്ഥാനങ്ങൾക്കുള്ളതാണ്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ അധ്യക്ഷനായ ബിബേക് ദിബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ നൽകിയ റിപ്പോർട്ടിനൊപ്പം വിവിധ സോണുകളിൽ നിന്നു ലഭിച്ച അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണു റെയിൽവേ പുതിയ റിപ്പോർട്ട് തയാറാക്കിയത്.
ഡിവിഷൻ ആസ്ഥാനങ്ങളിൽ നിന്നു വരെ ലഭിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ ട്രെയിനുകളും സ്റ്റേഷൻ വികസന പദ്ധതികളും നടപ്പാക്കുന്ന രീതി തുടരില്ല. സ്പെഷൽ ട്രെയിനുകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാക്കണം. അവധിക്കാല സ്പെഷൽ ട്രെയിനുകൾ ഇല്ല. താത്കാലികമായി സർവീസ് തുടങ്ങി ടിക്കറ്റ് വിൽപനയുടെ തോതു നോക്കി നിലനിർത്തുന്നതും അവസാനിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കും ട്രെയിൻ തുടങ്ങാം. മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു ടിക്കറ്റ് തുക നേരത്തെ പിരിച്ചെടുത്തു നൽകുന്ന സാഹചര്യത്തിൽ ട്രെയിൻ ഓടിക്കും.
വരുമാനം വർധിപ്പിക്കാൻ ചരക്കു നീക്കത്തിനാണു റെയിൽവേ പ്രാധാന്യം നൽകുന്നത്. ലോക്ഡൗണിൽ പ്രധാന റെയിൽവേ വർക്ക്ഷോപ്പുകളിൽ നിർമിച്ചതു ചരക്ക് നീക്കത്തിനാവശ്യമായ ബോഗികളായിരുന്നു. ട്രെയിലറുകളും ട്രക്കുകളും കയറ്റുന്ന റോ–റോ ഉൾപ്പെടെയുള്ള പദ്ധതികൾ ദക്ഷിണ റെയിൽവേയിലും ഉടൻ ആരംഭിക്കും. തുടങ്ങിയവയാണ് മറ്റു നിർദ്ദേശങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates