തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് അനധിതമായി നല്‍കിയെന്ന പരാതിയില്‍ സബ് കളക്ടര്‍ക്കെതിരെ സിപിഎം. ഭൂമി കൈമാറ്റ ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നത്.വിവാദ ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂമി നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിവാദഭൂമി സന്ദര്‍ശിച്ചശേഷം മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് ആനാവൂർ നാഗപ്പൻ ആരോപണം ഉന്നയിച്ചത്.
വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റത്തില്‍ സാഹചര്യം വിലയിരുത്തുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി കൈമാറ്റത്തില്‍ വീഴ്ചയുണ്ടോയെന്ന് വിലയിരുത്തും. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ലഭിച്ചേക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേത് തന്നെയായി നിലനിര്‍ത്തുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
ഭൂമി ഇടപാട് വിവാദമായതോടെ ഉത്തരവ് റവന്യൂമന്ത്രി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ 27സെന്റ് പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. 
 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates