ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാടം ചൈനയിലെ ടിബറ്റന്‍ മേഖലയില്‍ പൂർത്തിയാകുന്നു. ക്വിന്‍ഹായ് പ്രവിശ്യയില്‍ 610 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സോളാര്‍ പാടമാണ് ചൈന പ്രവർത്തന സജ്ജമാക്കുന്നത്. കണക്കുകളില്‍ പറയുന്ന ആകെ വലിപ്പം അമേരിക്കന്‍ നഗരമായ ഷിക്കാഗോയേക്കാള്‍ വലുതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് ലക്ഷം വീടുകള്‍ക്കാവശ്യമായ വൈദ്യുതി മേഖലയില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം.
ഊര്‍ജ ഉപഭോഗത്തിനായി സോളാറിനെ ആശ്രയിക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. സോളാറിലുള്ള ചൈനയുടെ താത്പര്യം രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഉള്‍പ്പെടെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം 2025 ല്‍ ഇതുവരെ ചൈനയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2030 ഓടുകൂടി കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ചൈന നടത്തുന്ന മുന്നേറ്റത്തിന് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സൗരോര്‍ജ്ജത്തില്‍ നിന്നുള്ള ചൈനയിലെ വൈദ്യുതി ഉത്പാദനം ഇതിനോടകം ജലവൈദ്യുതിയെ മറികടന്നിട്ടുണ്ട്. ഈ വര്‍ഷം തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തെയും മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ ആദ്യ ആറ് മാസങ്ങളില്‍ 212 ജിഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ ചൈന സ്ഥാപിച്ചുകഴിഞ്ഞു. അമേരിക്കയുടെ മുഴുവന്‍ വൈദ്യുത ശേഷിയായ 178 ജിഗാവാട്ടിനേക്കാള്‍ വരുന്നതാണ് ഇതെന്നും കണക്കുകള്‍ പറയുന്നു.
എന്നാല്‍, 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ചൈനയുടെ പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ 35 വര്‍ഷത്തിനുള്ളില്‍ ബഹിര്‍ഗമനം ശരാശരി 3 ശതമാനം കുറയേണ്ടതുണ്ട്. 2030ന് മുമ്പ് ചൈനയുടെ കാര്‍ബണ്‍ ഉദ്വമനം സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കുറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം സൗരോര്‍ജ്ജം, കാറ്റ്, ആണവോര്‍ജ്ജം എന്നിവയില്‍ നിന്നുള്ള വൈദ്യുതിയുടെ ഉത്പാദനത്തില്‍ 7 ശതമാനം വര്‍ധനവ് ഉണ്ടായി. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന രാജ്യമായ ചൈന, ആഗോള കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കുന്നതില്‍ തങ്ങളുടെ ഉത്തവാദിത്തം പൂര്‍ത്തിയാകാന്‍ കൂടുതല്‍ കാര്യക്ഷമായ ഇടപെടല്‍ വേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു.
ടിബറ്റന്‍ പീഠഭൂമിയില്‍ അനന്തമായി പരന്നു കിടക്കുന്ന സോളാര്‍ പാനല്‍ സംവിധാനങ്ങള്‍ ഇതിനോടകം മേഖലയിലെ വരണ്ട ഭൂപ്രകൃതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് തില കെട്ടിടത്തിന്റെ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാനലുകളുടെ നിഴല്‍ വരണ്ട മണ്ണിന്റെ ബാഷ്പീകരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ഇത് സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates