പാരിസ്: ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി തുടരും. 58.2 ശതമാനം വോട്ട് നേടിയാണ് മാക്രോൺ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് ലഭിച്ചു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും.
ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 വരെ നീണ്ടു. ഏപ്രിൽ 10നായിരുന്നു ഒന്നാം റൗണ്ട് വോട്ടെടുപ്പ്. അന്ന് ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ്.
ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്
ഫ്രാൻസിൽ ഒരു പുതുയുഗം ഉണ്ടാവും എന്നാണ് മാക്രോൺ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രതികരിച്ചത്. രാജ്യം വിഭജനത്തിൽ മുങ്ങിക്കിടക്കുകയാണ്. തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്യാൻ നിരവധി പൗരന്മാരെ നയിച്ച കോപത്തിനും വിയോജിപ്പുകൾക്കും ഉത്തരം കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു
ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇമ്മാനുവൽ മാക്രോൺ. 20 വർഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടവും ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ മാക്രോൺ സ്വന്തമാക്കുന്നു. എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. എന്നാൽ തന്റെ പ്രകടനം 2017ലേതിനേക്കാൾ മെച്ചപ്പെട്ടതായി പെൻ പ്രതികരിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates