പെഷവാർ: പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, പാകിസ്ഥാനിലെ ഉൾനാടൻ മലയോര മേഖലയിലെ തടവറയിൽ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്ന ഫ്രഞ്ച് യുവതിയെയും അവരുടെ അഞ്ച് മക്കളെയും പാകിസ്ഥാൻ പൊലീസ് സാഹസികമായി രക്ഷപെടുത്തി. പത്ത് വർഷത്തിലേറെയായി നീണ്ടുനിന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളിൽ നിന്നും ഒടുവിൽ ഈ കുടുംബത്തിന് മോചനം സാധ്യമായത് ദമ്പതികളുടെ ഒരു മകൻ രഹസ്യമായി പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ്.പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മലയോര മേഖലയായ 'ബാര'യിലാണ് ഈ നാടകീയമായ രക്ഷാപ്രവർത്തനം നടന്നതെന്ന് ബിബിസി ഉറുദുവും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
സഹായം തേടിയുള്ള കൗമാരക്കാരന്റെ ഓട്ടം രക്ഷയായി
കുട്ടികളിലൊരാൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 18-നാണ് പൊലീസ് സംഘം ഈ വീട് വളഞ്ഞ് റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ തികച്ചും ജീർണ്ണിച്ചതും ഇടുങ്ങിയതുമായ ഒരു മുറിയിലാണ് 54-കാരിയായ സിൽവി യാസ്മിനയുംഅവരുടെ അഞ്ച് മക്കളും കഴിഞ്ഞിരുന്നത്. ഇവരിൽ പലരുടെയും ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെയും പരിക്കുകളുടെയും പാടുകൾ ദൃശ്യമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉടൻ തന്നെ ഇവരെ അവിടെനിന്നും മാറ്റി പെഷവാറിലെ വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി. തങ്ങൾക്ക് എത്രയും വേഗം ഫ്രാൻസിലേക്ക് മടങ്ങണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതിനെത്തുടർന്ന് വിവരങ്ങൾ ഫ്രഞ്ച് എംബസിക്ക് കൈമാറിയിട്ടുണ്ട്.
‘ഞങ്ങളുടെ സ്വാതന്ത്ര്യം അവർ തട്ടിയെടുത്തു’
തന്റെ ഭർത്താവ് ക്രൂരനായ ഒരു മനുഷ്യനാണെന്നും വർഷങ്ങളായി തങ്ങളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും സിൽവി യാസ്മിന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
"ഞങ്ങളുടെ സ്വാതന്ത്ര്യം പൂർണ്ണമായും തട്ടിയെടുക്കപ്പെട്ടു. ഒരു ഭർത്താവ് എന്ന നിലയിലോ കുട്ടികളുടെ പിതാവ് എന്ന നിലയിലോ ചെയ്യേണ്ട യാതൊരു കടമകളും അദ്ദേഹം നിർവഹിച്ചിരുന്നില്ല. ദിവസേന ഞങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ജീവിക്കാൻ അനുവദിക്കാത്ത വിധം ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്റെ ഭാവി ഇതിനകം തകർന്നുവെന്ന് എനിക്ക് മനസ്സിലായി, എന്നാൽ എന്റെ മക്കളുടെ ഭാവിയും ഇല്ലാതാകുമെന്ന് ഞാൻ ഭയന്നു."
പുറത്തുനിന്നുള്ള ആരുമായും സംസാരിക്കാനോ ഇടപഴകാനോ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
കുട്ടികൾക്ക് വിദ്യാഭ്യാസമോ സ്കൂളോ ഇല്ല
2014-ൽ ഓസ്‌ട്രേലിയയിൽ നിന്നും പാകിസ്ഥാനിലേക്ക് മാറിയത് മുതലാണ് ഈ കുടുംബത്തിന് മേൽ ഭർത്താവ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഓസ്‌ട്രേലിയയിൽ ജനിച്ച മൂത്ത രണ്ട് കുട്ടികൾക്ക് പാകിസ്ഥാനിലെത്തിയതോടെ വിദ്യാഭ്യാസം പൂർണ്ണമായി നിഷേധിക്കപ്പെട്ടു. പാകിസ്ഥാനിൽ വെച്ച് ജനിച്ച താഴെയുള്ള മൂന്ന് കുട്ടികളെ ഇതുവരെ സ്കൂളിൽ ചേർക്കുകയോ എവിടെയെങ്കിലും രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
ഓസ്‌ട്രേലിയയിൽ നിന്നും പാകിസ്ഥാനിലേക്ക്
2003-ൽ ഓസ്‌ട്രേലിയയിൽ വെച്ചാണ് ഈ ദമ്പതികൾ വിവാഹിതരാകുന്നത്. അക്കാലത്ത് ഭർത്താവ് നിയമവിരുദ്ധമായാണ് ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 2014 വരെ അവിടെ കഴിഞ്ഞ ശേഷമാണ് മൂത്ത രണ്ട് കുട്ടികളെയുമായി ഇവർ പാകിസ്ഥാനിലേക്ക് മാറിയത്. അതിനുശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates