ജി7 ഉച്ചകോടി: മോദി- ട്രംപ് കൂടിക്കാഴ്ച Samakalika Malayalam
World

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും, സമീപകാല ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

പാരീസ് : ജി7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തും. ജൂണ്‍ 16, 17 തീയതികളില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യ - അമേരിക്ക വ്യാപീര കരാര്‍, പശ്ചിമേഷ്യയിലെ സുരക്ഷ, വിതരണ ശൃംഖലകള്‍ എന്നിവ ചര്‍ച്ചയാകും. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേന ലക്ഷ്യമിട്ട വാണിജ്യ കപ്പലില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്കു ശേഷമാണ് കൂടിക്കാഴ്ച നടക്കുന്നത്.

2025 ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഓപ്പറേഷന്‍ സിന്ദൂര്‍ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ മാറ്റിമറിക്കുകയും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും താരിഫ് നിയമങ്ങളും ആഗോള സാഹചര്യങ്ങള്‍ തന്നെ തിരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരും വീണ്ടും മുഖാമുഖം ചര്‍ച്ചക്കെത്തുന്നത്. നേരത്തെ നിരവധി തവണ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ വേളയില്‍ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളുമായെത്തിയ ലോക നേതാക്കളില്‍ ട്രംപും ഉള്‍പ്പെട്ടിരുന്നു. 'ഇന്ത്യയുടെ ഏറ്റവും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായ എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം മികച്ച നേതാവാണ്,' എന്നായിരുന്നു ട്രംപിന്റെ സന്ദേശം.

അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും, സമീപകാല ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ജി7 ഉച്ചകോടിക്കിടെ അന്തിമ വ്യാപാര കരാര്‍ പ്രഖ്യാപിക്കപ്പെടാന്‍ സാധ്യത കുറവാണെങ്കിലും, കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാങ്കേതിക ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ കൂടിക്കാഴ്ച വഴിയൊരുമെന്നാണ് അനുമാനം.

നിലവില്‍ ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ പ്രത്യേക തീരുവ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസത്തോടെ ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ഉടന്‍ ഒരു വ്യാപാര കരാറിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ട്രംപും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ ജി7 ഉച്ചകോടിയുടെ ആതിഥേയത്വം ഫ്രാന്‍സിനാണ്. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനും ഇതിലുള്‍പ്പെടും. അംഗരാജ്യമല്ലെങ്കിലും തുടര്‍ച്ചയായി എട്ടാം തവണയാണ് ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കപ്പെടുന്നത്.

ഇത്തവണത്തെ ജി7 ഉച്ചകോടിയില്‍ സാമ്പത്തികം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പരമ്പരാഗത വിഷയങ്ങള്‍ക്ക് പുറമെ ഇറാന്‍-അമേരിക്ക സംഘര്‍ഷവും റഷ്യ - ഉക്രൈന്‍ യുദ്ധവും പ്രധാന ചര്‍ച്ചാവിഷയങ്ങളാകുമെന്നാണ് പ്രതീക്ഷ.

ജി7 ഉച്ചകോടിക്കിടെ ട്രംപ് മറ്റു ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായും ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് വിവരം.

G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

SCROLL FOR NEXT