യുഎസ് പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും Center-Center-Delhi
World

ചൈനയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യ - യുഎസ് നീക്കം; മിനറല്‍സ് സുരക്ഷാ ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

ആഗോള സാമ്പത്തിക രംഗത്തും ഊര്‍ജ മേഖലയിലും നിര്‍ണായക സ്ഥാനമുള്ള ലിഥിയം, അപൂര്‍വ ഭൂലോഹങ്ങള്‍ തുടങ്ങിയ ധാതുക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വാഷിങ്ടണ്‍: ആഗോള വിതരണ ശൃംഖലകളില്‍ ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിനും നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും അമേരിക്കയും സഹകരണം ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി രൂപീകരിച്ച യുഎസ്-ഇന്ത്യ ക്രിട്ടിക്കല്‍ മിനറല്‍സ് സെക്യൂരിറ്റി ടാസ്‌ക്‌ഫോഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യയോഗം ചേര്‍ന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും 17 പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയില്‍ സംസ്‌കരണം, ഉല്‍പ്പാദനം, സാങ്കേതിക വികസനം, നിക്ഷേപം എന്നിവയില്‍ ഇരു രാജ്യങ്ങളും എങ്ങനെ സഹകരിക്കാമെന്നതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ആഗോള സാമ്പത്തിക രംഗത്തും ഊര്‍ജ മേഖലയിലും നിര്‍ണായക സ്ഥാനമുള്ള ലിഥിയം, അപൂര്‍വ ഭൂലോഹങ്ങള്‍ (Rare Earths) തുടങ്ങിയ ധാതുക്കളുടെ വിതരണ സുരക്ഷ ഉറപ്പാക്കുകയാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ലക്ഷ്യം.

കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന് പിന്നാലെയാണ് പുതിയ ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നിര്‍ണായക ധാതുക്കളുടെ മേഖലയെ തന്ത്രപ്രധാന മേഖലയായി കണ്ട് ദീര്‍ഘകാല സഹകരണം ഉറപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.

ഇന്തോ-പസഫിക് മേഖലയിലെ ഖനനം, സംസ്‌കരണം, പുനഃസംസ്‌കരണം എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ക്വാഡ് ക്രിട്ടിക്കല്‍ മിനറല്‍സ് ഇനിഷ്യേറ്റീവുമായും ഈ നീക്കം ബന്ധപ്പെട്ടിരിക്കുന്നു.

ടാസ്‌ക്‌ഫോഴ്‌സ് അഞ്ച് പ്രധാന മേഖലകളെയാണ് അടിയന്തര മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിഥിയം ശുദ്ധീകരണവും കാഥോഡ് ആക്റ്റീവ് മെറ്റീരിയല്‍സും, അസംസ്‌കൃത വസ്തുക്കളുടെ വിതരണ പാതകള്‍, ബാറ്ററി ഗ്രേഡ് സിന്തറ്റിക് ഗ്രാഫൈറ്റ് ഉല്‍പ്പാദനം, അപൂര്‍വ ഭൂലോഹങ്ങളുടെ സംസ്‌കരണവും മാഗ്‌നറ്റ് നിര്‍മ്മാണവും, ധാതുക്കളുടെ പുനഃസംസ്‌കരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മേഖലകളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈവശമുള്ള ശക്തികള്‍ സംയോജിപ്പിച്ച് വിതരണ ശൃംഖലയിലെ ദൗര്‍ബല്യങ്ങള്‍ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനായി നാല് പ്രത്യേക പ്രവര്‍ത്തന വിഭാഗങ്ങളായാണ് ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തിക്കുക. വിതരണ ശൃംഖല സുരക്ഷ, സാങ്കേതികവിദ്യയും നവീകരണവും, നിക്ഷേപ സാധ്യതകള്‍ കണ്ടെത്തല്‍, നയപരവും നിയമപരവുമായ പുരോഗതി വേഗത്തിലാക്കല്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

'ക്രിട്ടിക്കല്‍ മിനറല്‍സ് ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തികവും തന്ത്രപരവുമായ മുന്‍ഗണനകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ വ്യാവസായിക-സംസ്‌കരണ ശേഷിയും അമേരിക്കയുടെ സാങ്കേതികവിദ്യയും മൂലധനവും ഒരുമിച്ചാല്‍ ശക്തവും സുരക്ഷിതവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കാന്‍ കഴിയും' യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (USIBC) ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ശര്‍മ പറഞ്ഞു.

ആഗോളതലത്തില്‍ പരിശുദ്ധ ഊര്‍ജ മേഖലയിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനൊപ്പം ലിഥിയം, റെയര്‍ എര്‍ത്ത് ധാതുക്കള്‍ തുടങ്ങിയവയുടെ ആവശ്യകത കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഒരൊറ്റ രാജ്യത്തെ ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തില്‍ നിന്ന് മാറി വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യയും അമേരിക്കയും പുതിയ സഹകരണം ശക്തിപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

India-US move challenges China's dominance; Critical Minerals Security Taskforce begins operations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കുട്ടികളിലെ 'സമ്മര്‍ സ്ലൈഡ്'; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍

എണ്ണവില കുത്തനെ ഇടിഞ്ഞു, 80 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ?

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം; അഭിമുഖം ജൂൺ 18-ന്

ആത്മവിശ്വാസമുണ്ടായിരുന്ന ആ ചിത്രങ്ങള്‍ ഓടിയില്ല, സംശയിച്ചെടുത്ത 'തേന്മാവിന്‍ കൊമ്പത്ത്' വന്‍ ഹിറ്റും: പ്രിയദര്‍ശന്‍

SCROLL FOR NEXT