വാഷിങ്ടൺ: സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന തരത്തിലുള്ള വാർത്തകൾ തള്ളി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉള്ള എല്ലാവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റസൽ പറഞ്ഞു. എല്ലാ ദിവസവും കൃത്യമായ വൈദ്യ പരിശോധന നടക്കുന്നുണ്ട്. ഫ്ലൈറ്റ് സർജന്മാർ സുനിത വില്യംസിന്റെ ആരോഗ്യനില നിരീക്ഷിക്കുണ്ടെന്നും ജിമി റസൽ വ്യക്തമാക്കി.
ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയൊരു ചിത്രമാണ് സുനിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്കകള്‍ക്കിടയാക്കിയത്. സുനിതയുടെ കവിള്‍ തീരെ ഒട്ടിയ നിലയിലാണ് ചിത്രത്തിൽ കാണാനാവുക. ഇത് കണ്ട ചില ആരോഗ്യ വിദഗ്ധര്‍ ഇത് ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലത്തിന്റെ അനന്തരഫലമാണെന്ന അഭിപ്രായവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.
സുനിതയുടെ സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂണ്‍ 5നാണ് സുനിത വില്യംസ് ബോയിങ്ങിന്റെ സ്റ്റാര്‍ ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു ബഹിരാകാശ നിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ ലൈൻ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.
സുനിത വില്യംസും ബുച്ച് വിമോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഫെബ്രുവരിയിൽ സ്പേസ് എക്സിന്‍റെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates