വാഷിങ്ടൺ : ഭൂമിയിലുണ്ടാകുന്ന ഇടിമിന്നൽ ബഹിരാകാശത്തെ എങ്ങനെ ബാധിക്കുമെന്നറിയാൻ പുതിയ പദ്ധതി ആരംഭിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാൻവാസ് അഥവാ ക്ലൈമറ്റോളജി ഓഫ് ആന്ത്രോപോജെനിക് ആൻഡ് നാച്ചുറൽ വിഎൽഎഫ് (VLF) വേവ് ആക്ടിവിറ്റി ഇൻ സ്‌പേസ് എന്നാണ് പുതിയ ദൗത്യത്തിനു നൽകിയിരിക്കുന്ന പേര്. ഭൂമിക്കു സമീപമുള്ള ബഹിരാകാശ കാലാവസ്ഥയെ പഠിക്കുകയാണ് കാൻവാസിന്റെ ലക്ഷ്യം.
വളരെ ചെറിയ ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങൾ (വിഎൽഎഫ്) ഉപയോഗിച്ചാകും ഭൂമിയും ബഹിരാകാശവും തമ്മിലുള്ള ഇടപെടലുകളെ പഠിക്കുക. മിന്നലും ഭൂതല ട്രാൻസ്മിറ്ററുകളും സൃഷ്ടിക്കുന്ന ഭൂമിയിലെ വിഎൽഎഫ് തരംഗങ്ങൾ അളക്കാൻ ക്യാൻവാസ് ക്യൂബ്സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹവും രൂപകൽപ്പന ചെയ്തിരുന്നു. 2026 ഏപ്രിൽ 7 ന് മിനോട്ടോർ IV റോക്കറ്റിൽ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽനിന്നും ക്യൂബ്‌സാറ്റ് വിക്ഷേപിച്ചിരുന്നു.
ക്യൂബ്സാറ്റിനു രണ്ടു പ്രധാന ഉപകാരണങ്ങളാണുള്ളത്. മൂന്ന് ആക്സിസുകളുള്ള മാഗ്നറ്റോമീറ്ററും രണ്ട് ആക്‌സിസുകളുള്ള ഇലക്ട്രിക് ഫീൽഡ് സെൻസറും. ഇത് തരംഗങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക് ഘടകങ്ങൾ അളക്കും. ഓരോ തരംഗത്തിന്റെയും ഘടന ഭൂമിയിലെ മിന്നൽ പ്രതിഭാസങ്ങളുമായി താരതമ്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ഭൂമിയിലെ അയണോസ്പിയറിൽ നിന്നും മാഗ്നറ്റോസ്ഫിയറിലേക്ക് കടക്കുന്ന ഊർജ്ജം അളക്കുക എന്നതാണ് കാൻവാസിന്റെ ചുമതല. ഇത് പ്രകൃതിദത്തമായും മനുഷ്യനിർമ്മിതമായും ഭൂമിയിലുണ്ടാകുന്ന ഊർജ്ജം ബഹിരാകാശത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നു കണ്ടെത്താൻ സഹായകമാകും.
മാഗ്നറ്റോസ്ഫിയറിലെത്തുന്ന വിഎൽഎഫ് തരംഗങ്ങൾ ഭൂമിക്കു ചുറ്റുമുള്ള ഹൈ എനർജി ഇലക്ട്രോണുകളുടെ പാതയെ ചിതറിക്കാൻ സാധിക്കും. ചിലപ്പോൾ അവ റേഡിയേഷൻ ബെൽറ്റുകളിൽ നിന്ന് പുറത്തെത്തി അന്തരീക്ഷത്തിലേക്ക് ഒഴുകാനും കാരണമാകും. മിന്നലും ഭൂതല ട്രാൻസ്മിറ്ററുകളും ഈ ഇലക്ട്രോണുകളെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നത് ബഹിരാകാശ കാലാവസ്ഥാ മോഡലുകൾ മെച്ചപ്പെടുത്തും. ഭാവിയിലെ ബഹിരാകാശ യാത്രകളെ സുഗമമാക്കാനും ഈ പഠനം സഹായിക്കുമെന്നാണ് നാസ കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates