വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന്‍ യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്‍റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രoപ് അറിയിച്ചു. "നമ്മളിപ്പോഴും ഇറാനുമായുള്ള യുദ്ധം തുടരുന്നത് ആണവായുധങ്ങളുടെ നിയന്ത്രണം 'ഭ്രാന്തന്മാര്‍' ഏറ്റെടുക്കുന്നത് കണ്ടുനില്‍ക്കാനാവാത്തതുകൊണ്ടാണ്" എന്നായിരുന്നു ഫ്‌ലോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ഇറാനും ഇറാന്റെ ആണവ അഭിലാഷങ്ങള്‍ക്കുമെതിരെയാണ് യുദ്ധമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ആഭ്യന്തര നേതൃത്വത്തില്‍ വലിയ അഭിപ്രായഭിന്നതയുണ്ടെന്നും, അതാണ് സമാധാനചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനുള്ള പ്രധാന കാരണമെന്നുമാണ് ട്രംപ് ആരോപിച്ചത്. ഈ സാഹചര്യത്തില്‍, അമേരിക്കക്ക് ശക്തമായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം ഫലപ്രദമായി അവസാനിച്ചുവെന്ന് ഭരണകൂടം വാദിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് 'നമ്മള്‍ യുദ്ധത്തിലാണ്' എന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നത്. നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ യുദ്ധത്തെ തടഞ്ഞെന്നും 60 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റിനു മുന്‍പാകെ സാക്ഷ്യപ്പെടുത്തിയിരുന്നു.
1973ലെ യുദ്ധ അധികാര നിയമപ്രകാരം, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ആരംഭിക്കുന്ന ഏതൊരു യുദ്ധത്തിനും 60 ദിവസത്തെ അനുവാദമേയുള്ളൂ. ശേഷം കോണ്‍ഗ്രസിന്റെ അനുമതി അനിവാര്യമാണ്. സൈനിക നടപടി തുടരാനുള്ള കോണ്‍ഗ്രസ് അനുമതിയുടെ ആവശ്യകത ഒഴിവാക്കാനാണ് ട്രംപിന്റെ ശ്രമമെന്നും വിമര്‍ശനമുണ്ട്
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടികള്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലെന്ന സൂചനകളും നിലനില്‍ക്കുന്നുണ്ട്. യുദ്ധം അവസാനിച്ചുവെന്ന ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടും, നിലപാടുകളില്‍ മാറ്റമില്ലാത്തതിനാല്‍ മേഖലയിലെ സംഘര്‍ഷം തുടരുമെന്ന ആശങ്കയും ഉയരുന്നു. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്ന ട്രംപിന്റെ പ്രസ്താവന, ഭാവിയില്‍ കൂടുതല്‍ നടപടികള്‍ക്കും സാധ്യത തുറന്നിട്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates