കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകൾ എക്കാലവും ദീർഘദൂര ഓട്ടമത്സരം പോലെ നടക്കാറുണ്ട്. ഓരോ പ്രതിസന്ധികൾ ഉടലെടുക്കുമ്പോഴും എന്തുകൊണ്ടാണ് ഈ പ്രതിസന്ധി എന്നതിനെ കുറിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ ആരോപണ പ്രത്യാരോപണങ്ങളും ഉയരാറുണ്ട്. നിലവിൽ കേരളത്തിലെ സാമ്പത്തിക മേഖലയുടെ കാര്യത്തിൽ വളരെ ഗൗരവമായ ചില ഘടകങ്ങൾ പരിശോധിക്കപ്പെടേണ്ട കാലമാണ്. ഏകീകൃത ധനകമ്മി ലക്ഷ്യം ( ഏകീകൃത ഫിനാൻഷ്യൽ ഡെഫിസിറ്റ് ടാർഗറ്റ്), ധനകമ്മീഷൻ അവാർഡ് എന്നിവയൊക്കെ പരിഗണനയിലുള്ള സമയം കൂടെയാണ്.
ഈ സാഹചര്യത്തിൽ കേരളം നേരിടുന്ന വെല്ലുവിളികൾ സാമ്പത്തികം മാത്രമല്ല, കേരളത്തിന്റെ സാമൂഹിക, പാരിസ്ഥിതക വിഷയങ്ങളുമുണ്ട്. പലപ്പോഴും കക്ഷി രാഷ്ട്രീയ കാഴ്ചകളിലേക്ക് കേരളത്തിലെ വിഷയങ്ങളെ ചുരുക്കിക്കൊണ്ട് സാമ്പത്തിക സ്ഥിതി വിലയിരുത്താറുണ്ട്. അതിന് പകരം പ്രധാന വിഷയങ്ങളോരാന്നായി എടുത്ത് പരിശോധിച്ച്, പരിഗണിച്ച് , മുന്നോട്ട് പോകുക എന്ന സമീപനം സ്വീകരിക്കേണ്ട സാഹചര്യമാണിത്. നിയമപരമായ മാറ്റങ്ങൾ, മാനദണ്ഡങ്ങളുടെ മാറ്റങ്ങൾ എന്നിവയ്ക്കൊക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നയപരമായ തീരുമാനമെടുക്കേണ്ട നിർണ്ണായക ഘട്ടം കൂടിയാണിത്.
കേരളത്തിലെ സാമ്പത്തിക രംഗത്തെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ ആദ്യം കാലവസ്ഥാ മാറ്റവും പ്രകൃതി ദുരന്തങ്ങളുമടക്കമുള്ള വിഷയങ്ങളെ കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇത് കേരളത്തിന്റെ മാത്രം വിഷയമല്ലെങ്കിലും മുൻപില്ലാത്ത വിധം കേരളത്തെ മറ്റൊരു സംസ്ഥാനവും നേരിടാത്ത വിധം ബാധിച്ചിരിക്കുന്ന ചില പ്രതിസന്ധികൾ ഉയർന്നു വന്നിട്ടുണ്ട്. കേരളം നേരിടുന്ന പുതിയ കാലവിഷയങ്ങളിലൊന്നാണ് പ്രകൃതി ദുരന്തങ്ങളും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും. ഇതിനെ പരിഗണിച്ചു കൊണ്ട് മാത്രമേ കേരളത്തിന്റെ മുന്നോട്ടു പോക്ക് സാധ്യമാകുകയുള്ളൂ.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളം അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങളെ നേരിട്ട് തുടങ്ങിയിരുന്നു. 2001 നവംബര്‍ ഒന്‍പത് കേരളം മുഴുവന്‍ നടുങ്ങിയ രാത്രിയായിരുന്നു അത്. അന്നുവരെ കേരളം കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു ആ വെള്ളിയാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരത്ത് അമ്പൂരിക്ക് സമീപം ഉണ്ടായ ഉരുൾ പൊട്ടലായിരുന്നു അത്. 39 പേരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. 2001 ജൂലായ് ഒമ്പതിനാണ് ഇടുക്കി തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയില്‍ ഉരുള്‍പൊട്ടുന്നത് ആ ഉരുൾ പൊട്ടലിലാണ് മലയാള മനോരമയുടെ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് മരണമടഞ്ഞത്. ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ സംഭവിച്ച ഉരുൾപൊട്ടലിലായിരുന്നു അദ്ദേഹത്തിന്റെ മരണം. 2004 ൽ സൂനാമിയുടെ തുടർന്നുണ്ടായ ദുരന്തവും കേരളത്തിന്റെ തീരമേഖലയിൽ മനുഷ്യ ജീവനുകൾ ഉൾപ്പടെ വലിയ നഷ്ടങ്ങൾ സൃഷ്ടിച്ചു.
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ ഉരുൾപൊട്ടലുകൾ ഏതാണ്ട് എല്ലാവർഷവും സംഭവിക്കുന്ന അപകടകരമായ ഒരു പ്രകൃതി ദുരന്തമായി മാറി.
2012ൽ കോഴിക്കോട് പുല്ലൂരാം പാറ,2018 ൽ കോഴിക്കോട് കട്ടിപ്പാറ, 2019 ഓഗസ്റ്റ് എട്ടിന് മലപ്പുറത്തെ കവളപ്പാറ,.പുത്തുമല 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടി, 2021 ൽ ഒക്ടോബറിൽ കൂട്ടിക്കൽ, കൊക്കയാർ, 2024 ൽ വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലുകളും കേരളത്തിനെ ഉലച്ചു. നിരവധി മനുഷ്യ ജീവനുകൾ ഈ ഉരുൾപൊട്ടലുകളിൽ നഷ്ടമായി. അതിന് പുറമെ ഭൗതികമായ നാശനഷ്ടങ്ങൾ വേറെയും.
മലയോര മേഖലയിൽ ഉരുൾപൊട്ടലിൽ കേരളം നടുങ്ങി നിൽക്കുന്ന കാലത്ത് തന്നെയാണ്, സുനാമിയും ഓഖിയും കടൽക്ഷോഭങ്ങളും കടൽക്കയറ്റവും തീരപ്രദേശങ്ങളിൽ ദുരന്ത തിരമാലകളായി ഉയർന്നത്. ഈ ദുരന്തങ്ങൾക്കൊപ്പം ഇടനാടിനെ വെള്ളത്തിൽ മുക്കിയ 2018, 2019 ലെ പ്രളയങ്ങൾ, വെള്ളപ്പൊക്കം, അതിതീവ്രമഴ, മിന്നൽ പ്രളയം, മേഘവിസ്ഫോടനം എന്നിവ സൃഷ്ടിച്ച ദുരന്തങ്ങൾക്ക് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ഇരയായി. ഇതിനൊപ്പം ചൂടുകാലത്ത്, സൂര്യാഘാതം ഉൾപ്പടെയുള്ള പ്രതിസന്ധികളും കേരളം നേരിടേണ്ടിവരുന്നു. ഈ ദുരന്തങ്ങളിലും മനുഷ്യ ജീവനും ഭൗതികനഷ്ടവും ഏറെയുണ്ടായി.
കേരളം നേരിട്ട പ്രതിസന്ധികളിൽ ഏറ്റവും അവസാനം സംഭവിച്ച 2024 ജൂലൈയിൽ, വയനാട് ജില്ല സാക്ഷ്യം വഹിച്ച വിനാശകരമായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം മാത്രം പരിശോധിച്ചാൽ അത് സൃഷ്ടിച്ച ദൂരവ്യാപകമായ ഫലങ്ങൾ വളരെ വലുതായിരുന്നു എന്ന് മനസ്സിലാക്കാം. , വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചു. കൂടാതെ, പ്രാദേശിക സമ്പദ് വ്യവസ്ഥയിലെ സുപ്രധാന മേഖലയായി മാറിയിരുന്ന ടൂറിസം മേഖലയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു.
വയനാടിൻ്റെ ഇതിനകം തന്നെ ദുർബലമായ കാർഷിക സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധി ഈ പ്രകൃതിദുരന്തം കൂടുതൽ രൂക്ഷമാക്കി. ഈദുരന്തത്തിൽ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി സർക്കാർ വിഭവങ്ങൾ കൂടുതൽ ചെലവഴിക്കേണ്ടി വന്നു.
ഇങ്ങനെ മുൻകാലങ്ങളില്ലാത്ത വിധം അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഈ സാഹചര്യത്തെ നേരിടാൻ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് മുന്നിലെ ഏറ്റവും വലിയ കടമ്പകളിലൊന്ന് സാമ്പത്തികമാണ്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നു. ഇതുപോലുള്ള ദുരന്ത സാഹചര്യങ്ങളിൽ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസർക്കാർ സഹായം യൂണിയൻ ഗവൺമെന്റ് എന്ന നിലയിൽ സംസ്ഥാനങ്ങളെ സംബന്ധിച്ച് അനിവാര്യമായ ഘടകമാണ്. ഇക്കാര്യത്തിൽ ഫിസിക്കൽ റെസ്പോൺസിബിലിറ്റി നിയമങ്ങളിൽ അതിനു തക്കതായ വ്യവസ്ഥകൾ ഉൾപ്പെടുത്തുക എന്നത് കേരളത്തിന്റെ ഉത്തരവാദിത്വവുമാണ്.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമെടുക്കൽ അധികാരങ്ങളെ കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗം രണ്ടാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അനുച്ഛേദം 292 പ്രകാരം ഇന്ത്യൻ കൺസോളിഡേറ്റഡ് ഫണ്ടിന്റെ സെക്യൂരിറ്റിയിൽ വായ്പയെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് ഉണ്ട്. അനുച്ഛേദം 292 ൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിയമം കൊണ്ടുവരാൻ ഭരണഘടന അധികാരം നൽകിയിരുന്നെങ്കിലും അത് അനുവദനീയമാണെന്നും നിർബന്ധമല്ലെന്നും കേന്ദ്രസർക്കാർ കണക്കാക്കിയതിനാൽ ഇക്കാര്യത്തിൽ 2000 വരെ മറ്റ് നിയമ നിർമ്മാണം നടത്തിയിരുന്നില്ല.
എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി 1990കളോടെ മോശമായി. ഇക്കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉയർന്ന റവന്യൂകമ്മിയും വർദ്ധിച്ചു വരുന്ന കടം ജിഡിപി അനുപാതവും സാമ്പത്തിക സ്ഥിതിയെ ദുർബലമാക്കി. ഈ കാലയളവിലെ അമിതമായ കടമെടുപ്പ് ധനപരമായ ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് എത്തിക്കുകയും ചെയ്തു. ഡോ. ഇ എ എസ് ശർമ്മ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയെത്തുടർന്ന് 2003-ൽ ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെൻ്റ് (FRBM Act 2003) നിയമം നിലവിൽ വന്നു. ഇതോടെ കടമെടുപ്പിന് നിയന്ത്രണം വന്നു.
ഇതുപ്രകാരം,2003 ലെ ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം) ആക്ട് പ്രകാരം 2007-2008 സാമ്പത്തിക വർഷത്തോടെ രാജ്യത്തിൻ്റെ ധനക്കമ്മി, ജിഡിപിയുടെ മൂന്ന് ശതമാനം (3%) ആയി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ആദ്യം നിശ്ചയിച്ചത്. ഇതിനൊപ്പം സംസ്ഥാന സർക്കാരുകളുടെ മേൽ സംസ്ഥാനങ്ങളുടെ തനതായ സാമ്പത്തിക നിലകൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഒരേഅളവിൽ ഫിസിക്കൽ ടാർഗറ്റ് ചുമത്തി. എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെൻ്റ് (എഫ്ആർബിഎം) നിയമങ്ങൾ നടപ്പിലാക്കാനും കേന്ദ്രം നിർദേശം നൽകി .
എന്നാൽ, വിവിധ സാമ്പത്തിക ഘടകങ്ങളും ആഗോളപ്രതിസന്ധികളും കാരണം, കേന്ദ്രസർക്കാർ ധനകമ്മി കുറയ്ക്കലിന് നിശ്ചയിച്ച സമയപരിധി പലതവണ നീട്ടേണ്ടി വന്നു. 2021-22 യൂണിയൻ ബജറ്റിൽ 2025-26 ഓടെ കേന്ദ്രത്തിൻ്റെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയായി കുറയ്ക്കേണ്ടതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ധനകാര്യസ്ഥിരത, സുതാര്യത എന്നിവയ്ക്ക് അനുസൃതമായി റവന്യൂകമ്മിയും കടങ്ങളും ക്രമാനുഗതമായി ഇല്ലാതാക്കി സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2003-ൽ കേരളം കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട് (കെഎഫ്ആർഎ) നടപ്പാക്കി. ഈ നിയമം നിരവധി ഭേദഗതികൾക്ക് കാലനുസൃതമായി വിധേയമായി.
2022 ലെ ഭേദഗതി, പ്രകാരം 2025-26 ഓടെ റവന്യൂകമ്മി ഇല്ലാതാക്കുക, മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഎസ്ഡിപി) 2.5% വരെ റവന്യൂ മിച്ചം കൈവരിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. അതേവർഷം തന്നെ ധനക്കമ്മി പരിധി ജി എസ് ഡി പി (GSDP) യുടെ മൂന്ന് ശതമാനം (3%) ആയി ക്രമേണ കുറയ്ക്കുവാനും അതേസമയം കടബാധ്യതകൾ ജി എസ് ഡി പി(GSDP) യുടെ 32% ആയി കുറയ്ക്കുവാനും ലക്ഷ്യമിട്ടു.
ഈ ലക്ഷ്യങ്ങൾ ധനകാര്യ കാര്യക്ഷമ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നിശ്ചിത ലക്ഷ്യങ്ങൾ പാലിക്കുന്നതിനു വേണ്ടി റവന്യൂ ചെലവുകൾ പരിമിതപ്പെടുത്തുമ്പോൾ അവ സാമൂഹിക സാമ്പത്തിക പുരോഗതിയെ ബാധിക്കുകയും അതേസമയം മൂലധന ചെലവ് പരിമിതപ്പെടുത്തുമ്പോഴാകട്ടെ നിർണായകമായ അടിസ്ഥാനസൗകര്യങ്ങളുടെയും സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയുള്ള നിക്ഷേപങ്ങൾ തടയുന്നതിലൂടെ ദീർഘകാല വളർച്ചയെയും ബാധിച്ചേക്കാം.
അതായത് ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേകതയും ധനശേഷിയും പരിമിതികളും പരിഗണിക്കാതെയുള്ള ഏകീകൃത ടാർഗറ്റ് എന്ന മാനദണ്ഡം ഫലപ്രദമല്ലെന്നും അത് പുനപ്പരിശോധിക്കേണ്ടതാണെന്നും ഇത് വ്യക്തമാക്കുന്നു.
ഏകീകൃത ടാർഗറ്റ് നിശ്ചയിച്ചുവെങ്കിലും പ്രകൃതി ദുരന്തം പോലുള്ള അപ്രതീക്ഷത ദുരന്തങ്ങളെ നേരിടുമ്പോൾ ഇവ ലക്ഷ്യം കാണാതെ പോകുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു മാറ്റം അനിവാര്യമാണെന്ന് ഡോ. എൻ കെ സിങ് ചെയർമാൻ ആയ കമ്മറ്റി നിരീക്ഷിച്ചു. ഇതേ തുടർന്ന് എഫ് ആർ ബി എം ആക്ടിൽ 2018 ൽ ഭേദഗതി വരുത്തി. എസ്കേപ്പ് ക്ലോസ് കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷാ ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ, കടുത്ത കാർഷിക ദുരിതങ്ങൾ, അപ്രതീക്ഷിത സാമ്പത്തിക പ്രത്യാഘാതങ്ങളുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ, അല്ലെങ്കിൽ കാര്യമായ സാമ്പത്തികമാന്ദ്യങ്ങൾ എന്നിവ പോലുള്ള സാഹചര്യങ്ങളിൽ എഫ്ആർബിഎം നിയമത്തിൻ്റെ 2003-ലെവകുപ്പ് 4(2) സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്ന് ചെറിയ മാറ്റങ്ങൾ അനുവദിക്കുന്നതാണ് എസ്കേപ്പ് ക്ലോസ്.
ഇതിൽ ഒരു നിശ്ചിത വർഷത്തിൽ ജിഡിപിയുടെ 0.5% വരെ ധനക്കമ്മി വ്യതിയാനം അനുവദിക്കുന്നുണ്ട്. ഒരു പ്രതിസന്ധിഘട്ടത്തിൽ കർശനമായ സാമ്പത്തികലക്ഷ്യങ്ങൾ സഹായകരമാകില്ലെന്ന് തിരിച്ചറിവിന് അടിവരയിടുന്നതാണ് ഈ നടപടി. ഇത് കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെൻ്റിൻ്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരളം നേരിടുന്ന അപ്രതീക്ഷിത ദുരന്തങ്ങളും അതിനെ അഭിമുഖീകരിക്കുന്നതിന് കേരളത്തിന്റെ ധനപരമായ ഉത്തരവാദിത്ത നിയമം ഫലപ്രദമായി പുനർനിർവചിക്കേണ്ടതിന്റെയും ആവശ്യകത ഉയർന്നു വരുന്നത്. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ താളം തെറ്റിക്കാതെ ഈ പ്രതിസന്ധികളെ നേരിടാൻ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിന്റെ ഇടുങ്ങിയ തീരപ്രദേശം, ഇടതൂർന്ന ജനസാന്ദ്രത, മലയോര പ്രദേശങ്ങൾ എന്നിങ്ങനെ ഉയർന്ന പാരിസ്ഥിതിക ദുർബ്ബലത കേരളത്തിലുണ്ട്. ഇതുകാരണം വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, തീരദേശശോഷണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത സംസ്ഥാനത്ത് വർദ്ധിക്കാനുള്ള സാധ്യത പ്രതീക്ഷിക്കേണ്ടതുണ്ട്.
പ്രകൃതിക്ഷോഭങ്ങളുടെയും സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക ദുർബ്ബലാവസ്ഥയുടെയും വെളിച്ചത്തിൽ, എഫ്ആർബിഎം ആക്ടിൽ പറയുന്നത് പോലുള്ള ‘എസ്കേപ്പ്ക്ലോസ്’ കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ടിൽ (എഫ്ആർഎ) ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത് സംസ്ഥാന സർക്കാരിന് വിവേചനാധികാരം ലഭിക്കും. ഇതുവഴി അവശ്യ സാധനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാനും ദീർഘകാല സാമ്പത്തിക സ്ഥിരതയിൽ വിട്ടുവീഴ്ചചെയ്യാതെയും കൃത്യസമയത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും കഴിയും.
അരുണാചൽപ്രദേശ്, കർണാടക, പഞ്ചാബ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്ത നിയമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ ദേശീയ സുരക്ഷാ ആശങ്കകൾ പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലനം അനുവദിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ഉത്തരവാദിത്തത്തോടുള്ള മൊത്തത്തിലുള്ള പ്രതിജ്ഞാബദ്ധത നിലനിർത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് അടിയന്തിര ധനപരമായ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ഈ വ്യവസ്ഥകൾ ഉറപ്പാക്കുന്നു.
കേന്ദ്ര ബജറ്റിലൂടെ (യൂണിയൻ ഫിനാൻസ് ആക്ട്) 2004, 2012, 2015, 2018 എന്നീ വർഷങ്ങളിൽ 2003ലെ എഫ്ആർബിഎം നിയമം വിവിധ ഭേദഗതികൾ ഉൾപ്പെടുത്തി. അതുപോലെ, 2003 ലെ കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട് സംസ്ഥാന ബജറ്റിലൂടെ ( സ്റ്റേറ്റ് ഫിനാൻസ് ആക്ട്) എസ്കേപ്പ്ക്ലോസ് ഉൾപ്പെടുത്തി ഭേദഗതി ചെയ്യാവുന്നതാണ്.
പതിനാറാം ധനകമ്മീഷൻ റിപ്പോർട്ട് കൊടുത്തിരിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ രണ്ട് ദശകം മുമ്പ് നിശ്ചയിച്ച ഏകീകൃത ഫിസിക്കൽ ഡെഫിസിറ്റ് ടാർഗറ്റിനെ (ഏകീകൃത ധനകമ്മി കുറയ്ക്കൽ) ലക്ഷ്യത്തെ കുറിച്ചുള്ള ചർച്ച പ്രത്യേകിച്ച് ശ്രദ്ധയർഹിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം. ധനകമ്മീഷൻ സംസ്ഥാനങ്ങൾ വിഹിതം നിശ്ചിയിക്കമ്പോൾ ഓരോ സംസ്ഥാനത്തിനും അത് ലഭിക്കുക വ്യത്യസ്തമായിട്ടായിരിക്കും. കാരണം അതിനുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത് ഓരോ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ്. സംസ്ഥാനങ്ങളിലെ വരുമാന വ്യത്യാസം ( ഇൻകം ഡിസ്റ്റൻസ്- സംസ്ഥാനങ്ങളുടെ വരുമാനം) ജനസംഖ്യ, സംസ്ഥാനത്തിന്റെ വിസ്തീർണ്ണം, വനം,പരിസ്ഥിതി, ടാക്സ് ആൻഡ് ഫിസ്കൽ എഫർട്ട്, സാമൂഹിക സാമ്പത്തിക സ്ഥിതി തുടങ്ങിയ പലവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം തീരുമാനിക്കുന്നത്.
അതേസമയം ധനകമ്മി കുറയ്ക്കേണ്ട വിഷയം ഏത്തുമ്പോൾ സംസ്ഥാനങ്ങളുടെ വ്യത്യസ്ത വരുമാനം, ചെലവ്, ആവശ്യങ്ങൾ, സാമ്പത്തിക സാഹചര്യം എന്നിവ പരിഗണിക്കപ്പെടുന്നില്ല. ഇതുകാരണം ഏകീകൃത ഫിസിക്കൽ ടാർഗറ്റ് എന്ന സമീപനം സാമ്പത്തികമായും സാമൂഹികമായും അനുചിതമായൊരു ധനനയ സമീപനമാണ്.
സാമൂഹികക്ഷേമത്തിലും വികസനത്തിലും വികസന സംരംഭങ്ങൾക്കുമായി ഗണ്യമായ തുക ചെലവഴിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത്തരമൊരു ഏകീകൃത ലക്ഷ്യം പ്രതികൂലമാകും. . ഓരോ സംസ്ഥാനത്തിൻ്റെയും തനതായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യായമായ സാമ്പത്തിക മാനേജ്മെൻ്റ് ഉറപ്പു നൽകുന്ന കൂടുതൽ ശക്തമായ നിയമത്തിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം കാര്യങ്ങളിൽ അനുകൂലമായ സമീപനങ്ങൾ രൂപപ്പെടുകയാണെങ്കിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങളാൽ ഉയർന്നു വരുന്ന വിഷയങ്ങളുൾപ്പടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന് വഴികൾ തെളിഞ്ഞു വരും.
-
ഡോ. വിദ്യാ വി ദേവൻ: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ നിയമത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates