ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന സ്പീഡ് സ്‌കേറ്റിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ നേട്ടവുമായി ചരിത്രമെഴുതി ഇന്ത്യയുടെ ആനന്ദ്കുമാര്‍ വേല്‍കുമാര്‍. 1000 മീറ്റര്‍ സ്പ്രിന്റ് ഇന്‍ലൈന്‍ സ്പീഡ് സ്‌കേറ്റിങില്‍ ഇതേ ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം നേടി ചരിത്രമെഴുതിയിരുന്നു. പിന്നാലെയാണ് മറ്റൊരു സുവര്‍ണ നിമിഷം കൂടി താരം രാജ്യത്തിനു സമ്മാനിച്ചത്.
ഇന്ത്യയുടെ ചെസ് ഇതിഹാസമായ വിശ്വനാഥന്‍ ആനന്ദിനെപ്പോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള താരമാണ് 22കാരന്‍ ആനന്ദ്കുമാര്‍ വേല്‍കുമാര്‍. ഇരുവരുടേയും കായിക ഇനങ്ങൾ വ്യത്യസ്തമാണെങ്കിലും ചെസിൽ വിശ്വനാഥൻ ആനന്ദ് പിന്നീടു വന്ന തലമുറയ്ക്ക് പ്രചോദനമായതു പോലെ സ്പീഡ് സ്കേറ്റിങ് കായിക മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് ആനന്ദ്കുമാറിന്റെ നേട്ടം വലിയ പ്രചോദനമാകും.
ഈയിനത്തില്‍ ലോക വേദിയില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ആനന്ദ് മാറിയിരുന്നു. പിന്നാലെയാണ് ഇരട്ട സ്വര്‍ണം. ഇത്തവണ 42 കി.മി മാരത്തണിലാണ് നേട്ടം. സ്പീഡ് സ്‌കേറ്റിങ് ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും ആനന്ദ് മാറി.
1000 മീറ്ററിലെ ചരിത്ര നേട്ടം താരത്തിന്റെ സ്‌ഫോടനാത്മക വേഗത്തിന്റേയും കൃത്യവും തന്ത്രപരവുമായ മികവ് അടയാളപ്പെടുത്തുന്നതായിരുന്നു. സമാന മികവാണ് താരം മാരത്തണിലും പുറത്തെടുത്തത്. ഈയിനത്തിലെ ചാംപ്യന്‍ഷിപ്പിലെ തന്നെ മികവാര്‍ന്ന പ്രകടനത്തിന്റെ സാക്ഷ്യമാണ് ഇരട്ട സ്വര്‍ണ നേട്ടം.
നേരത്തെ താരം 500 മീറ്റര്‍ പ്ലസ് ഡി സ്പ്രിന്റ് ഇനത്തില്‍ വെങ്കലവും നേടിയിരുന്നു. ഇതോടെ ലോക വേദിയില്‍ മൂന്ന് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന മറ്റൊരു നേട്ടവും ആനന്ദിന്റെ കരിയറിലെ പൊന്‍തൂവലായി മാറി. 2023 മുതലാണ് താരം സ്പീഡ് സ്‌കേറ്റിങ് പോരാട്ട വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates