ഭോപ്പാൽ: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തടയുമെന്നു ഭീഷണി. ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കളാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ബംഗ്ലാ താരത്തെ കളിപ്പിച്ചാൽ ഐപിഎല്ലിനായി ഒരുക്കുന്ന പിച്ചുകൾ തകർക്കുമെന്നും സംഘത്തിന്റെ ഭീഷണിയുണ്ട്.
ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു സമൂഹത്തിനു നേരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഐപിഎൽ സംഘാർടകർക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പടെയുള്ള നേതാക്കളാണ് ഐപിഎൽ തടസപ്പെടുത്തുമെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. ബംഗ്ലദേശിലെ സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ബംഗ്ലദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കുകയാണെന്നും അവർ ആരോപിച്ചു.
ഇത്തവണ ലേലത്തിൽ മുസത്ഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത്. 9.2 കോടി മുടക്കിയാണ് താരത്തെ കെകെആർ ടീമിലെത്തിച്ചത്. ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുർ റഹ്മാനാണ്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും ഇതുതന്നെ.
കെകെആറിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. മതനിന്ദ ആരോപിച്ച് ബംഗ്ലദേശിലെ ഫാക്ടറി തൊഴിലാളിയായ ദീപുചന്ദ്ര ദാസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയില്‍ ബംഗ്ലദേശിനെതിരെ പ്രതിഷേധങ്ങൾ ശക്തമായത്. ജോലി സ്ഥലത്തു നിന്നു ഒരു സംഘം ആളുകൾ ചേര്‍ന്ന് ഇയാളെ പുറത്തിറക്കിയ ശേഷം മര്‍ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. സംഭവം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് പിന്നീട് വഴിയൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates