റാഞ്ചി: ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിനൊപ്പം നാണക്കേടിന്റെ റെക്കോർഡ് പേറി പേസർ അർഷ്ദീപ് സിങ്. രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ നോബോൾ എറിയുന്ന ബൗളറായി താരം മാറി. വെറും 24 മത്സരങ്ങളിൽ നിന്ന് അർഷ്ദീപ് ഇതുവരെയായി 15 നോബോളുകൾ എറിഞ്ഞു. ഈ മാസം ആദ്യം നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ അർഷ്ദീപ്, ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരെ അവസാന ഓവറിലാണ് അർഷ്ദീപ് നോബോൾ വഴങ്ങിയത്.
11 നോബോളുകൾ എറിഞ്ഞ പാകിസ്ഥാൻ ബൗളർ ഹസൻ അലിയാണ് രണ്ടാം സ്ഥാനത്ത്. ടി20യിൽ ഇന്ത്യയ്ക്കായി കൂടുതൽ നോബോളുകൾ വഴങ്ങിയതിന്റെ നാണക്കേടും അർഷ്‌ദീപിന്റെ പേരിലാണ്. 60 മത്സരങ്ങൾക്കിടെ എട്ട് നോബോൾ വഴങ്ങിയ ബുമ്രയാണ് പട്ടികയിൽ രണ്ടാമത്.
ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ 20ാം ഓവറിൽ ഹാട്രിക് സിക്സ് അടക്കം 27 റൺസ് അർഷ്ദീപ് വിട്ടുകൊടുക്കുകയും ചെയ്തു. 19 ഓവർ പൂർത്തിയായപ്പോൾ 149 റൺസായിരുന്നു കിവീസ് സ്കോർ ബോർഡിൽ. അർഷദീപിന്റെ ഓവർ കഴിഞ്ഞപ്പോൾ സ്കോർ 176ൽ എത്തി.
മത്സരം 21 റൺസിന് ഇന്ത്യ തോറ്റതോടെ അർഷ്ദീപിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയർന്നു. ചില മുൻ ഇന്ത്യൻ താരങ്ങളും അർഷ്ദീപിനെതിരെ രംഗത്തെത്തി. നോബോൾ പിഴവുകൾ തിരുത്താൻ അർഷ്ദീപ് തന്റെ റൺ അപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates