കൊൽക്കത്ത: ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരം കളിക്കാൻ ഇന്ത്യയിലേക്ക് വരാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബറിലെ ഫിഫ വിൻഡോയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടം കൊൽക്കത്തയിൽ കളിക്കാനുള്ള നീക്കങ്ങളാണ് ബ്രസീൽ ടീം നടത്തുന്നത്. സെപ്റ്റംബർ 25ന് ടൗൺസ്‍വില്ലിലും 29ന് ബ്രിസ്ബേനിലും വച്ച് ബ്രസീൽ രണ്ട് സൗഹൃദ പോരാട്ടങ്ങൾ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരങ്ങൾക്ക് പുറമേ ഒരു മത്സരം കൊൽക്കത്തയിൽ കളിക്കാനുള്ള നീക്കമാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) നടത്തുന്നത്. കൊൽക്കത്തയിൽ ആർക്കെതിരെയാണ് ബ്രസീൽ കളിക്കുക എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊൽക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. നിലവിൽ കൊൽക്കത്തയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിൽ കൊൽക്കത്തയിൽ നിന്നു ബ്രസീൽ ടീമിനു കിട്ടിയ അഭൂതപൂർവമായ പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോൺഫെഡറേഷൻ എത്താൻ കാരണം എന്നും വിവരമുണ്ട്. ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത നഗരത്തിലെമ്പാടുമുള്ള ഗലികളിൽ ബ്രസീലിന്റെ മത്സരങ്ങൾ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയിൽ വന്നു. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവയ്ക്കുന്നതിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി ഇനി അവസാനവട്ട ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദേശീയ ടീമുകൾക്ക് 16 ദിവസത്തിനിടെ 4 മത്സരങ്ങൾ വരെ കളിക്കാൻ അനുമതി നൽകുന്ന ഫിഫയുടെ പുതിയ സൂപ്പർ ഫിഫ വിൻഡോ കലണ്ടറിന്റെ ഭാഗമായിട്ടാണ് കൊൽക്കത്തയിലെ മത്സരം. 2027ൽ സ്വന്തം നാട്ടിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാനും സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാത്ത ബ്രസീലിയൻ നഗരങ്ങളിലേക്ക് ദേശീയ ടീമിന്റെ മത്സരങ്ങൾ എത്തിക്കാനും സിബിഎഫ് പദ്ധതിയുണ്ട്.
പതിറ്റാണ്ടുകളായി ഇന്ത്യൻ ഫുട്ബോളിന്റെ നട്ടെല്ലായി അറിയപ്പെടുന്ന നഗരമാണ് കൊൽക്കത്ത. ഇക്കഴിഞ്ഞ ലോകകപ്പും അതിന്റെ തെളിവായിരുന്നു. ലോകകപ്പ് സമയത്ത് നഗരത്തിന്റെ വലിയൊരു പ്രദേശം മുഴുവൻ ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞയും പച്ചയും നിറങ്ങളിൽ മുങ്ങിക്കുളിച്ചിരുന്നു. വടക്കൻ കൊൽക്കത്തയിലെ ചുമരുകളിൽ നെയ്മറിന്റേയും വിനീഷ്യസ് ജൂനിയറിന്റേയുമൊക്കെ ചിത്രങ്ങൾ നിറഞ്ഞു. ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിനു പേരുകേട്ട തെരുവുകളിൽ താരങ്ങളുടെ ഭീമൻ കട്ടൗട്ടുകളും വർണാഭമായ സ്ട്രീറ്റ് ആർട്ടുകൾ ഇടംപിടിച്ചു.
കൊൽക്കത്തയിലെ ബെനിയാറ്റോല പ്രദേശത്തെ പ്രസിദ്ധമായ ഫിഫ ഗല്ലിയായിരുന്നു ലോകകപ്പ് സമയത്തെ പ്രധാന ആകർഷണം. അവിടുത്തുകാർ ഒരു തെരുവ് മുഴുവൻ ലോകകപ്പ് അലങ്കാരങ്ങളാലും വിവിധ രാജ്യങ്ങളുടെ കൊടികളാലും കളിക്കാരുടെ ചിത്രങ്ങളാലും നിറച്ചു. 2014ലെ ലോകകപ്പ് സമയത്ത് പത്രവാർത്തകളുടെ കട്ടിങുകളാൽ ചുമരുകൾ നിറച്ച് തുടക്കമിട്ട ആശയം ഇന്ന് കൊൽക്കത്തയിലെ ഏറ്റവും വലിയ ഫുട്ബോൾ അടയാളമായി മാറിയിരിക്കുന്നു. നാട്ടുകാർ ഒത്തൊരുമിച്ചാണ് ഈയൊരു തെരുവ് നിർമിച്ചത്. ഫുട്ബോളിനോടുള്ള കൊൽക്കത്ത നഗരത്തിന്റെ അറ്റമില്ലാത്ത സ്നോഹത്തിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഫിഫ ഗല്ലി.
മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർടിങ് അടക്കമുള്ള ക്ലബുകളുള്ള, ചരിത്രം ഏറെയുള്ള, നൂറ്റാണ്ട് പഴക്കമുള്ള ഫുട്ബോൾ പാരമ്പര്യത്തിന്റെ നിറയെ കഥകൾ കൊൽക്കത്തയ്ക്ക് പറയാനുണ്ട്. ഇന്ത്യ ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടില്ലെങ്കിലും അർജന്റീന, ബ്രസീൽ അടക്കമുള്ള പ്രബല ടീമുകളെ സ്വന്തം ടീമായി കണ്ട് പിന്തുണയ്ക്കുന്ന തലമുറകൾ കൈമാറിയ ആരാധനയുടെ ചരിത്രവും കൊൽക്കത്തയ്ക്ക് പറയാനുണ്ട്. ആരാധകരുടെ ഈ ആവേശമാണ് ബ്രസീലും ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates