മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ടീമുകൾക്ക് ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാർട്ടർ വിമാനത്തിൽ ഇംഗ്ലണ്ട് ടീം മടങ്ങി എന്നാണ് റിപ്പോർട്ട്. ഐസിസിയുടെ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ രംഗത്ത് എത്തി.
“വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാൾ മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,” എന്നാണ് മില്ലർ ഒരു സ്പോർട്സ് ചാനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
മില്ലറിന്റെ വാക്കുകൾക്ക് പിന്തുണയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മിയും രംഗത്തെത്തി. “പിന്നിൽ ഇരിക്കുന്നവർ കേൾക്കാൻ കുറച്ചുകൂടി ഉറക്കെ പറയൂ,” എന്നാണ് മില്ലറിന്റെ പോസ്റ്റിന് മറുപടിയുമായി സമ്മി കമന്റ് ചെയ്തത്. തുടർന്ന് വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി മില്ല രംഗത്ത് എത്തി. “ഇംഗ്ലണ്ടിന് ചാർട്ടർ ക്രമീകരിക്കാൻ ഐസിസിക്ക് സമയം വേണ്ടിവന്നില്ല. വെസ്റ്റ് ഇൻഡീസ് ഏഴ് ദിവസമായി കാത്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക നാലു ദിവസമായി മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക ആയിരുന്നു. എന്നിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല,” എന്ന് മില്ലർ സമ്മിക്ക് മറുപടി നൽകി.
വെസ്റ്റ് ഇൻഡീസിന്റെ ടി20 ലോകകപ്പ് യാത്ര മാർച്ച് ഒന്നിന് തന്നെ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്തായത്. അതിനുശേഷമാണ് ഇംഗ്ലണ്ടും ടൂർണമെന്റിൽ നിന്ന് പുറത്തായത്. എന്നിട്ടും ഇംഗ്ലണ്ടിന് മുൻഗണന ലഭിച്ചതാണ് മില്ലറെ പ്രകോപിപ്പിച്ചത്.
വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടർ വിമാനത്തിലായിരിക്കും മടങ്ങുക എന്ന വിവരം ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഈ വിമാനം ആദ്യം ജോഹന്നസ്‌ബർഗിലേക്കാണ് പോകുക. തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീമംഗങ്ങൾ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കും എന്നും ഐസിസി അറിയിച്ചിരുന്നു. എന്നാൽ ഈ യാത്രയുടെ തീയതി അറിയിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ടീമുകളെ വലയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates