ദുബായ്: ഐസിസി ടൂർണമെന്റുകളുടെ സംപ്രേഷണാവകാശവും ഇനി സ്റ്റാർ സ്പോർട്സിന്. അടുത്ത നാല് വർഷത്തേക്കുള്ള അവകാശമാണ് സ്റ്റാർ സ്വന്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാറിന്റെ നേട്ടം. ജൂണില്‍ നടന്ന ഐപിഎല്‍ സംപ്രേഷണാവകാശത്തിനായുള്ള ലേലത്തില്‍ 23,575 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. പിന്നാലെയാണ് ഐസിസി പോരാട്ടങ്ങളുടെ അവകാശവും.
2023 മുതല്‍ 2027 വരെയുള്ള നാല് വര്‍ഷ കാലത്തെ പുരുഷ- വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശമാണ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്. വയാകോം 18, സി ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരം മറികടന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലവിലുള്ള സംപ്രേഷണാവകാശം അടുത്ത നാല് വര്‍ഷത്തേക്ക് കൂടി സ്വന്തമാക്കിയത്.
അതേസമയം എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യുഎസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്. സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്.
2024 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ 23 മത്സരങ്ങള്‍, 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ 31 മത്സരങ്ങള്‍, 2026ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ടി20 ലോകക്പിലെ 33 മത്സരങ്ങള്‍, 20207ല്‍ ശ്രീലങ്കയില്‍ നടക്കുന്ന വനിതകളുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ 16 മത്സരങ്ങള്‍, 2024ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന പുരുഷന്‍മാരുടെ ടി20 ലോകകപ്പ്, 2025ല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ്, 2027ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ- നമീബിയ രാജ്യങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവ സ്റ്റാര്‍ സ്പോര്‍ട്സിലൂടെ കാണാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates