ചെന്നൈ: ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്. സൗത്ത് സോണിനെതിരായ ഫൈനലിൽ രണ്ടാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. പിന്നാലെ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് ഈസ്റ്റ് സോൺ കിരീടം ഉറപ്പിച്ചത്.
ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഈസ്റ്റ് സോണ്‍ താരം കുനൈന്‍ ഖുറേഷി തിളങ്ങി. സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന്റെ ലീഡ് 760 റൺസിൽ എത്തിയതിനു പിന്നാലെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ 708 റണ്‍സെടുത്തിരുന്നു. സൗത്ത് സോണിന്റെ ഒന്നാം ഇന്നിങ്‌സ് 336 റണ്‍സിലും അവസാനിച്ചു.
190 പന്തില്‍ 13 ഫോറും 4 സിക്‌സും സഹിതം ഖുറേഷി 116 റണ്‍സുമായി പുറത്താകാതെ നിന്നു. അനുകുല്‍ റോയ് അര്‍ധ സെഞ്ച്വറി നേടി. താരം 112 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു പുറത്തായി. സൗത്ത് സോണിനായി മലയാളി പേസർ എംഡി നിധീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ നാലാം ദിനം ആറിന് 242 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗത്ത് സോണിന് 27.3 ഓവറുകളാണ് പിന്നീട് പിടിച്ചുനില്‍ക്കാനായത്. കഴിഞ്ഞ ദിവസം അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്റ്റന്‍ തിലക് വര്‍മ അവസാനം വരെ പൊരുതി, സെഞ്ച്വറിക്ക് ഒറ്റ റണ്‍ അകലെ വീണത് സൗത്ത് സോണിന് നിരാശയായി. 211 പന്തില്‍ 9 ഫോറുകളുടെ അകമ്പടിയില്‍ 99 റണ്‍സ് നേടിയ താരത്തെ കുനൈന്‍ ഖുറേഷിയാണ് പുറത്താക്കിയത്. ചാമ മിലിന്ദ് 43 റണ്‍സ് നേടി. ഈസ്റ്റ് സോണിനായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ തകര്‍ച്ചയോടെയാണ് ഈസ്റ്റ് സോണ്‍ തുടങ്ങിയത്. സ്‌കോര്‍ ബോഡില്‍ 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരന്‍ (3) എന്നിവരുടെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. എന്നാല്‍ പിന്നീടൊന്നിച്ച ശിഖര്‍ മോഹന്‍ -ഇഷാന്‍ കിഷന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. 80 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ച് എംഡി നിധീഷാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 52 റണ്‍സടിച്ച ശിഖര്‍ മോഹനെ ഷെയ്ഖ് റഷീദ് വിക്കറ്റിനു മുന്നില്‍ കുരുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates