ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് 4 വിക്കറ്റിനു വിജയം പിടിച്ചു. അയര്‍ലന്‍ഡിനെതിരെ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പരമ്പര സംപൂര്‍ണമായി അടിയറവ് വച്ച് ഇംഗ്ലണ്ടിലേക്ക് വന്ന ഇന്ത്യക്ക് അവിടെയും തോല്‍വി തന്നെ. ഇതോടെ തുടരെ മൂന്ന് ടി20 അന്താരാഷ്ട്ര മ്ത്സരങ്ങളായി ഇന്ത്യ തോല്‍ക്കുന്നു. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ നായകനായ ശേഷം തുടരെ മൂന്ന് മത്സരങ്ങളായി തോല്‍ക്കുന്നു എന്നതും സവിശേഷതയാണ്. നായകനായി ജയം ആഘോഷിക്കാന്‍ ശ്രേയസ് ഇനിയും കാത്തിരിക്കണം.
ടോസ് നേടി ബാറ്റിങെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ട് 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറി പുതിയ ചരിത്രം എഴുതിയ വൈഭവ് സൂര്യവംശിയാണ് ഇന്നത്തെ ശ്രദ്ധേയ താരം. പക്ഷേ അരങ്ങേറ്റ മത്സരത്തില്‍ താരത്തിനു നിരാശയായിരുന്നു. പിന്നാലെ ടീമിന്റെ തോല്‍വിയും.
191 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേടുത്ത ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി. പിന്നാലെ ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണര്‍ ജോസ് ബട്‌ലറേയും അര്‍ഷ്ദീപ് കൂടാരം കയറ്റി. ഒരു റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് കളി തിരികെ പിടിക്കുന്നത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ജോക്കബ് ബേതേല്‍ സഖ്യവും നാലാം വിക്കറ്റില്‍ കൂട്ടുകെട്ടുയര്‍ത്തിയ ജേക്കബ് ബേതേല്‍ ടോം ബാന്റണ്‍ സഖ്യവും ഇംഗ്ലണ്ടിനെ ജയ വഴിയിലെത്തിച്ചാണ് മടങ്ങിയത്. ജേക്കബ് ബേതേൽ ഒരു വശത്ത് പുറത്താകാതെ നിന്നു.
ബോതേലാണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം ബേതേല്‍ 76 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 15 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 39 റണ്‍സും ബാന്‍ണ്‍ 32 പന്തില്‍ 6 ഫോറുകള്‍ സഹിതം 39 റണ്‍സും അടിച്ചെടുത്തു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും വൈഭവും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ ഇരുവരും 50 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലാണ് വൈഭവ് സീനിയര്‍ ടീമില്‍ റെക്കോര്‍ഡ് നേട്ടത്തോടെ അരങ്ങേറിയത്. താരം രണ്ട് സിക്‌സുകള്‍ തൂക്കി ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ 14 റണ്‍സുമായി വൈഭവ് പുറത്തായി. താരത്തെ വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. കയറി അടിക്കാന്‍ നോക്കിയതാണ് വൈഭവിനു വിനയായത്.
സഞ്ജു സാംസണു പകരമാണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അരങ്ങേറിയത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. സച്ചിന്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.
സ്‌കോര്‍ 65ല്‍ എത്തിയപ്പോള്‍ അഭിഷേകും വീണു. താരം 24 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു മടങ്ങി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. ഇഷാനാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 6 ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു.
ശ്രേയസ് അയ്യര്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 37 റണ്‍സ് കണ്ടെത്തി. തിലക് 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവര്‍ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി സാം കറന്‍ 3 വിക്കറ്റുകള്‍ പിഴുതു. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates