belgium vs egypt x
Fifa World Cup 2026

ലുകാകു വന്നു, ഈജിപ്റ്റ് 'സെൽഫ് ​ഗോളും' അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

ലോകകപ്പ് ​ഗ്രൂപ്പ് ജിയിലെ പോരിൽ 1-1നു സമനിലയിൽ പിരിഞ്ഞ് ബെൽജിയവും ഈജിപ്റ്റും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാഷിങ്ടൻ: ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ ഈജിപ്റ്റിനെതിരെ 1-1നു സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. ജയത്തോടെ തുടങ്ങാമെന്ന അവരുടെ മോഹത്തിന് ഈജിപ്റ്റ് വിലങ്ങായി നിന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം കട്ടയ്ക്കു പൊരുതി ഈജിപ്റ്റും നിന്നു. ബെൽജിയം 15 തവണയും ഈജിപ്റ്റ് 14 തവണയും ആക്രമിച്ചു. ലക്ഷ്യത്തിലേക്ക് 4 ഷോട്ടുകളാണ് ഈജിപ്റ്റ് തൊടുത്തതെങ്കിൽ ബെൽജിയം 3 എണ്ണമാണ് ​തൊടുത്തത്.

കളിയുടെ 20ാം മിനിറ്റിൽ ഈമാം അഷൂറിന്റെ സൂപ്പർ ​ഗോളിൽ മുന്നിലെത്തിയ ഈജിപ്റ്റിനെതിരെ സെൽഫ് ​ഗോളിന്റെ ബലത്തിൽ ബെൽജിയം സമനില പിടിച്ച് തോൽവിയിൽ നിന്നു കടന്നുകൂടുകയായിരുന്നു. 66ാം മിനിറ്റിൽ ഈജിപ്റ്റ് തന്നെ ദാനമായി നൽകിയ ഓൺ ​ഗോളിന്റെ ബലത്തിലാണ് സമനില വന്നത്.

മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ബെൽജിയത്തിനു കിട്ടിയിരുന്നു. എന്നാൽ താരങ്ങൾ മത്സരിച്ച് അവസരം പാഴക്കുന്നതാണ് കണ്ടത്. ഒപ്പം നിർഭാ​ഗ്യവും ബെൽജിയത്തെ വേട്ടയാടി. പല അവസരങ്ങളും ബാറിൽ തട്ടി മടങ്ങി. ഈജിപ്റ്റകാട്ടെ അവരുടെ ഇതിഹാസ താരം മുഹമ്മദ് സലയുടെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളിയാണ് ബെൽജിയത്തിനു ഉയർത്തിയത്. ഈമാം അഷൂറും മുസ്തഫ സിക്കോയുമടക്കമുള്ള താരങ്ങൾ ബെൽജിയം ബോക്സിൽ വട്ടമിട്ട് പറന്ന് നിരന്തരം അപകടം വിതയ്ക്കുന്നുണ്ടായിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ് പോരായ്മയാണ് ഈജിപ്റ്റിനെ ജയത്തിൽ നിന്നു അകറ്റിയത്.

സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയ്നെയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞു കളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.

ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സല നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോട്ട് കോർട്വ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്റ്റ് ജേഴ്‌സിയിൽ അഷൂർ നേടുന്ന ആദ്യ രാജ്യാന്തര ​ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് 28കാരനായ താരത്തിന് ഇരട്ടി മധുരമായി.

ഗോൾ വീണതോടെ ബെൽജിയം ഈജിപ്റ്റ് ബോക്സിലേക്ക് തുടരൻ ആക്രമണങ്ങളുമായി എത്തി. അവർ ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. ആക്രമണം തുടരെ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഓൺ ടാർജറ്റ് ​ഷോട്ടുകൾ ബെൽജിയം ഭാ​ഗത്തു നിന്നു വരാഞ്ഞതും അവർക്ക് തിരിച്ചടിയായി.

ബെൽജിയം സമനിലയ്ക്കും ഈജിപ്റ്റ് ലീഡുയർത്താനും ശ്രമം നടത്തുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്. 53ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്റ്റിനും കിട്ടി രണ്ട് മികച്ച അവസരങ്ങൾ. എന്നാൽ മുതലാക്കാൻ സലയ്ക്കും മർമോഷിനുമായില്ല. 60ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തു പോയി. തിബോട്ട് കോർട്വ ​ബാറിനു കീഴിൽ മികച്ച സേവുകളുമായി കളം വാണതും ഈജിപ്റ്റിനെ വലച്ചു.

66ാം മിനിറ്റിൽ ബെൽജിയം ലുകാകുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ തന്നെ താരത്തിന്റെ വരവ് ബെൽജിയത്തെ രക്ഷിച്ചെന്നു പറഞ്ഞാലും തെറ്റില്ല. ലുകാകുവിന്റെ മികവാണ് ഈജിപ്റ്റിന്റെ സെൽഫ് ​ഗോളിനു ഇടയാക്കിയത്. മുനിയെർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുകാകുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.

കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. അവസാന ഘട്ടത്തിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം നിന്നത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍ വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.

അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീ‍ഡ് പിടിക്കാൻ ബൽജിയവും ഈജിപ്റ്റും കിണഞ്ഞു ശ്രമിച്ചു. മികച്ച പല മുന്നേറ്റങ്ങളും അവസാന ഘട്ടത്തിൽ വരെ കണ്ടു. എന്നാൽ ഒന്നും നടന്നില്ല. മത്സരം 1-1നു സമനിലയിൽ പിരി‍ഞ്ഞു.

belgium vs egypt: Belgium narrowly avoided an embarrassing start to their FIFA World Cup campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഓ... ആ ​ഗോൾ വലയിൽ കയറിയിരുന്നെങ്കിൽ! സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ 'പൂട്ടി' കാബോ വെർദെയുടെ 'ബസ് പാർക്ക്'

പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത

SCROLL FOR NEXT