ന്യൂയോർക്ക്: ലോകകപ്പിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു.
മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോ ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും നൽകാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. തുടർന്നും മൊറോക്കൻ താരങ്ങൾ ആക്രമണം കടുപ്പിച്ചതോടെ ബ്രസീലിയൻ പ്രതിരോധം വിയർത്തു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്.
പിന്നാലെ മൊറോക്കോയുടെ ഗോൾവല ലക്ഷ്യമാക്കി ബ്രസീൽ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ബ്രസീൽ ആരാധകർ കാത്തിരുന്ന സമനില ഗോളെത്തി. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ കയറി. ബ്രസീൽ ജേഴ്‌സിയിൽ താരത്തിന്റെ 10-ാം ഗോളായിരുന്നു അത്.
രണ്ടാം പകുതിയിൽ ബ്രസീലിന്റെ കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇരുടീമിനും സാധിച്ചില്ല. സൂപ്പർ താരം നെയ്‌മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ കളം വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates