

ഫുട്ബോളിൽ കഠിനാധ്വാനത്തിന്റേയും ആത്മാർപ്പണത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 41ാം വയസിൽ തന്റെ ആറാം ലോകകപ്പിനെത്തുമ്പോൾ സൂപ്പർ താരത്തിന്റെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രം. ചരിത്രത്തിലാദ്യമായി പോർച്ചുഗലിന് ലോക കിരീടം സമ്മാനിച്ച് ടീമിന്റെ പടിയിറങ്ങുക. യൂറോ കപ്പും നേഷൻസ് ലീഗുമടക്കം രാജ്യത്തിനു ആദ്യമായി കിരീടങ്ങളുടെ തിളക്കം സമ്മാനിച്ച ക്രിസ്റ്റ്യാനോയെക്കുറിച്ച് ചില കൗതുകകരമായ കാര്യങ്ങൾ പങ്കിടുകയാണ് മുൻ റയൽ മാഡ്രിഡ് സഹ താരവും സ്പാനിഷ് താരവുമായ ആൽവരോ മൊറാറ്റ. ഒരു അഭിമുഖ പരിപാടിക്കിടെയാണ് അദ്ദേഹം രസകരമായ ഓർമകൾ പങ്കിട്ടത്.
'കരിയറിന്റെ തുടക്കത്തിൽ ഞങ്ങൾ പ്രീ സീസൺ പോരാട്ടങ്ങൾക്കു പോയത് ഞാൻ ഓർക്കുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചറിയുമായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ ഒന്നിച്ച് ഷോപ്പിങിനു പോകും. അദ്ദേഹം ഞങ്ങൾക്ക് ഐപാഡ്, മൊബൈൽ ഫോൺ, പെർഫ്യൂമുകൾ എന്നിവയൊക്കെ സമ്മാനമായി തരും. അതെല്ലാം തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു.'
'ടീമിലെത്തിയ ആദ്യ സമയങ്ങളിൽ ഞാൻ വളരെ ചെറുപ്പമായിരുന്നു. അതിനാൽ റൊണാൾഡോയെപ്പോലൊരു ലോകോത്തര താരം മുന്നോട്ടുവെക്കുന്ന കടുത്ത ആവശ്യങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. ബെഞ്ചിൽ നിന്നിറങ്ങുന്ന ഒരു ചെറുപ്പക്കാരൻ സ്റ്റേഡിത്തിലുള്ള തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും മുന്നിൽ മിന്നും പ്രകടനം നടത്താനും ഗോൾ അടിക്കാനും ശ്രമിക്കുന്നത് സ്വാഭാവികമാണ്. റൊണാൾഡോയുടെ ഭാഗത്തു നിന്നുള്ള ഡിമാൻഡുകൾ കഠിനമായിരുന്നു. എന്നാൽ വ്യക്തിപരമായി എന്നോട് അദ്ദേഹം എപ്പോഴും നല്ല രീതിയിലാണ് പെരുമാറിയിരുന്നത്.'
'ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുകയും പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തു നിന്ന് കാണുന്നതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എനിക്കനുഭവപ്പെട്ട കാര്യങ്ങൾ. അദ്ദേഹത്തോടൊപ്പം അത്താഴം കഴിക്കാൻ പോകുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട്. ജീവിതത്തിലെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. അത് ശരിക്കും നമ്മളെ ആകർഷിക്കും.'
'അദ്ദേഹം നമ്മെ നിശബ്ദരാക്കുന്ന ചില കാര്യങ്ങളുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് ഒരു യാത്ര കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്തി കിടന്നുറങ്ങാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ ഈ മനുഷ്യൻ അവിടെയിരുന്ന് സിറ്റ് അപ്പുകളും സൈക്ലിങും ചെയ്യാൻ തുടങ്ങും. ഒപ്പം തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യും. അങ്ങനെയൊരാൾ ജീവിക്കുന്നതും ജീവിതത്തെ സമീപിക്കുന്നതും കാണുമ്പോൾ ഞാൻ ഒപ്പം കളിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും മികച്ച താരം എന്ന് മാത്രമല്ല അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം (ഗോട്ട്) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ തോന്നുന്നത്'- മൊറാറ്റ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates