

കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനിടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ മോഷണം. കാൻസസ് സിറ്റിയിലെ പരിശീലന ക്യാംപിലേക്ക് എത്തിയതിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി പരിശീലന ഉപകരണങ്ങളടക്കം മോഷണം പോയി. കളിക്കാരുടെ ബൂട്ടുകളും ടൂർണമെന്റിലെ ഔദ്യോഗിക ഫുട്ബോളുകളും ഉൾപ്പെടെ പരിശീലനത്തിനുള്ള വലിയൊരു ഭാഗം സാധനങ്ങളാണ് വെള്ളിയാഴ്ച കള്ളൻ അടിച്ചുമാറ്റിയത്.
ഫ്ലോറിഡയിലെ പ്രീ ടൂർണമെന്റ് ക്യാംപിൽ നിന്നു മിസോറിയിലെ 'സ്വോപ്പ് സോക്കർ വില്ലേജിലേക്ക്' ടീം സ്റ്റാഫുകൾ സാധനങ്ങളുമായി പോകുന്നതിനിടെയാണ് സംഭവം. കളിക്കാർ ശനിയാഴ്ച ക്യാംപിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഉപകരണങ്ങൾ എത്തിച്ചത്. അതിനിടെയാണ് മോഷണം. നായകൻ ഹാരി കെയ്ൻ, റയൽ മാഡ്രിഡ് താരമായ ജൂഡ് ബെല്ലിങ്ഹാം എന്നിവരുടേതടക്കം ബൂട്ടുകൾ നഷ്ടപ്പെട്ടവയിലുണ്ട്.
കാൻസസ് സിറ്റിയിൽ എത്തിയ ടീം വാഹനത്തിൽ നിന്നാണ് ഉപകരണങ്ങൾ നഷ്ടപ്പെട്ടത്. കളിക്കാരുടെ ബൂട്ടുകൾ, പരിശീലന ജേഴ്സികൾ, കോച്ചിങ് സ്റ്റാഫുകളുടെ ഉപകരണങ്ങൾ, ടൂർണമെന്റിലെ ഔദ്യോഗിക പന്തുകൾ, മത്സര ദിവസം ധരിക്കേണ്ട യൂണിഫോമുകൾ, വിശകലന ഉപകരണങ്ങൾ, വൈറ്റ് ബോർഡുകൾ, മസാജ് ടേബിളുകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
കളിക്കാർ ഇല്ലാത്ത സമയത്താണ് സംഭവം. ബുധനാഴ്ച ഡാലസിൽ ക്രൊയേഷ്യയ്‌ക്കെതിരെ നടക്കുന്ന തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച മുതൽ ഇംഗ്ലണ്ട് ടീം പൂർണതോതിലുള്ള പരിശീലനം ആരംഭിക്കാനിരിക്കെയാണ് പരിശീലന ഉപകരണങ്ങളടക്കം നഷ്ടമായത്. ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തിനു മുൻപായി നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനോ അല്ലെങ്കിൽ അവയ്ക്ക് പകരം പുതിയത് എത്തിക്കാനോ ഉള്ള ഓട്ടത്തിലാണ് ഇംഗ്ലീഷ് ടീം അധികൃതർ.
സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates