ലൊസാഞ്ചലസ്: സ്കോട്ലൻഡിനെതിരായ മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോൾ നിഷേധിച്ചത് ചോദ്യം ചെയ്ത് ബ്രസീൽ. സംഭവത്തിൽ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകി. മാച്ച് റഫറി മെക്സിക്കോക്കാരനായ സീസർ റാമോസിനെയാണ് ബ്രസീൽ വിഷയത്തിൽ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നത്. തങ്ങളുടെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു റാമോസിനെ വിലക്കണമെന്നും ബ്രസീലിന്റെ പരാതിയിലുണ്ട്. സ്കോട്ലൻഡിനെതിരായ പോരാട്ടത്തിൽ വിനീഷ്യസ് 21ാം മിനിറ്റിൽ നേടിയ ഗോളാണ് റഫറി അനുവദിക്കാതിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു.
സ്‌കോട്ലൻഡ് താരത്തെ മറികടന്ന് വിനീഷ്യസ് വല കുലുക്കിയെങ്കിലും വാർ പരിശോധിച്ച ശേഷം ഗോൾ റദ്ദാക്കുകയായിരുന്നു. ഗോൾ നേടുന്നതിന് മുൻപ് വിനീഷ്യസ് സ്‌കോട്ലൻഡ് പ്രതിരോധ താരത്തെ ഫൗൾ ചെയ്തുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഗോൾ നിഷേധിച്ചത് അന്നു തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഫിഫയ്ക്ക് പരാതി നൽകിയത്.
വിനീഷ്യസിന്റെ ഗോൾ അനുവദിക്കാത്തത്, ഓസ്ട്രിയക്കെതിരെ അർജന്റീന ഇതിഹാസം ലയണൽ മെസി നേടിയ ഗോൾ താരതമ്യപ്പെടുത്തിയാണ് ബ്രസീൽ വിഷയത്തിലെ രണ്ട് നീതിയെന്ന വാദം ഉന്നയിക്കുന്നത്. ഓസ്ട്രിയക്കെതിരായ പോരാട്ടത്തിൽ മെസി നേടിയ ഗോളിനു തൊട്ടുമുൻപും സമാനമായ ചലഞ്ചുണ്ടായിരുന്നു എന്നാണ് ബ്രസീലിന്റെ വാദം. എന്നിട്ടും മെസിക്ക് ഗോൾ അനുവദിച്ചു എന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. റഫറിയിങിലെ സ്ഥിരതയില്ലായ്മയും ബ്രസീലിയൻ ഫെഡറേഷൻ പരാതിയിൽ അക്കമിട്ട് പറയുന്നു. വിനീഷ്യസിന്റെ ഗോൾ നിഷേധിച്ചത് ഞെട്ടലുണ്ടാക്കിയതായും ഫെഡറേഷൻ വ്യക്തമാക്കി.
വിനീഷ്യസ് ഫൗൾ ചെയ്തതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ കരുതുന്നില്ല. ടൂർണമെന്റിലെ മാച്ച് റഫറിമാർ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്ത് കൂടിയാണ് ബ്രസീൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്ക്ക് പരാതി നൽകിയിരിക്കുന്നത്. മെക്‌സിക്കൻ റഫറി റാമോസിനെ ടൂർണമെന്റിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നു.
ഗോൾ റദ്ദാക്കിയത് കളിക്കളത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒന്നാണെന്ന് ഫെഡറേഷൻ വാദിക്കുന്നു. റഫറിയുടെ തീരുമാനം ബ്രസീൽ ടീമിനെ മാത്രമല്ല, സ്കോട്ടിഷ് കളിക്കാരെയും സത്യത്തിൽ അമ്പരപ്പിച്ചു. അവരുടെ ആ സമയത്തെ പ്രതികരണങ്ങളിൽ നിന്ന് തന്നെ അവർ വാർ പരിശോധനയോ അതിനു ശേഷമുള്ള ഗോൾ റദ്ദാക്കലോ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമായിരുന്നു എന്നും ഫെഡറേഷൻ പറയുന്നു.
ബ്രസീലിലെ സാവോ പോളോയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'എസ്റ്റാഡോ' യിൽ വന്ന റഫറി റാമോസിനെതിരായ സമാന ആരോപണത്തിന്റെ വാർത്തയും പരാതിയിൽ ഉദ്ധരിക്കുന്നുണ്ട്. ബ്രസീലിന്റെ 2018 ലോകകപ്പ് മത്സരത്തിലെ സംഭവങ്ങളുടെ റിപ്പോർട്ടാണ് ഫെഡറേഷൻ ഉദ്ധരിക്കുന്നത്.
2018ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ നടന്ന മത്സരത്തിൽ തങ്ങൾക്ക് ഉറപ്പായി കിട്ടേണ്ട ഒരു പെനാൽറ്റിയും, സ്വിസ് ടീം സമനില ഗോൾ നേടുന്നതിന് തൊട്ടുമുൻപ് നടത്തിയ ഒരു ഫൗളും ഇതേ റഫറി നിഷേധിച്ചതായി പത്രവാർത്ത ഉദ്ധരിച്ച് ബ്രസീൽ പരാതിയിൽ വ്യക്തമാക്കുന്നു. മുൻപുണ്ടായിട്ടുള്ള ഈ തർക്കങ്ങൾ കണക്കിലെടുക്കുമ്പോൾ റാമോസിനെ തങ്ങളുടെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു ആദ്യമേ തന്നെ ഒഴിവാക്കണമായിരുന്നു എന്നും ബ്രസീൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates