ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതകരമായ കഥകളിലൊന്നാണിത്. വെറും 5 ലക്ഷത്തിലധികം മാത്രം ജന സംഖ്യയുള്ള ഒരു കൊച്ചു ദ്വീപ് രാഷ്ട്രം, 2 മുൻ ലോക ചാംപ്യൻന്മാരായ സ്പെയിനും ഉറുഗ്വെയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നു. അതും ആദ്യമായി കളിക്കാനെത്തി. ഇതോടെ പുരുഷ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ഏറ്റവും ചെറിയ രാജ്യം എന്ന റെക്കോർഡ് കാബോ വെർദെ (കേപ് വെർദെ) സ്വന്തമാക്കി.
കന്നി ലോകകപ്പ് പോരാട്ടത്തിനെത്തിയ കാബോ വെർദെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയിലാണ് അവസാനിപ്പിച്ചത്. ജയവും ഇല്ല തോൽവിയും ഇല്ല. എന്നിട്ടും അവർ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിട്ടു. സൗദി അറേബ്യയ്‌ക്കെതിരായ അവസാന പോരാട്ടത്തിൽ ഗോൾ രഹിത സമനില പിടിച്ചും ആദ്യ മത്സരങ്ങളിൽ സ്പെയിനിനെ ഗോളടിക്കാൻ സമ്മതിക്കാതെ തളച്ചും ഉറുഗ്വെയ്ക്കെതിരെ 2-2നു സമനില സ്വന്തമാക്കിയുമാണ് ഈ ആഫ്രിക്കൻ പുതുമുഖ രാജ്യം ഗ്രൂപ്പ് എച്ചിൽ നിന്നു 3 പോയിന്റമായി സ്പെയിനിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
കന്നി വരവിലെ നാഴികക്കല്ലുകൾ, അപൂർവതകൾ
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും ഇല്ലാതെ നോക്കൗട്ടിലേക്ക് മുന്നേറുന്ന ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ രാജ്യമായി കാബോ വെർദെ മാറി. ഈ റെക്കോർഡിന്റെ അപൂർവ പട്ടികയിൽ വെയിൽസ്, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് ടീമുകളാണ് ഒരു ജയം പോലുമില്ലാതെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി നേരത്തെ റെക്കോർഡിട്ട രാജ്യങ്ങൾ. വെയിൽസ് 1958ലും അയർലൻഡ് 1990ലുമാണ് ഈ റെക്കോർഡ് നേടിയത്.
1982ൽ കാമറൂണും തങ്ങളുടെ ആദ്യ ലോകകപ്പിൽ മൂന്ന് സമനിലകൾ നേടിയിരുന്നെങ്കിലും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയില്ല. 2010ൽ ന്യൂസിലൻഡിനും ഇതേ വിധി തന്നെയായിരുന്നു.
2010ൽ സ്ലോവാക്യയ്ക്ക് ശേഷം കന്നി ലോകകപ്പിൽ തന്നെ ഗ്രൂപ്പ് ഘട്ടം കടക്കുന്ന ആദ്യ രാജ്യമായും കാബോ വെർദെ മാറി. 2002ൽ സെനഗലിന്റെ ഇതിഹാസ കുതിപ്പിന് ശേഷം ആദ്യമായി തോൽവിയറിയാതെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കുന്ന ആദ്യ പുതുമുഖ ടീമും കാബോ വെർദെ തന്നെ.
മൂന്ന് സമനിലകൾ ചരിത്ര യോഗ്യത
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ യോഗ്യത നേടാൻ കാബോ വെർദെയ്ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ അതിനായി ഗ്വാഡലഹാരയിൽ ഒരേസമയം നടക്കുന്ന സ്പെയിൻ- ഉറുഗ്വെ മത്സരത്തിന്റെ ഫലത്തെക്കൂടി അവർക്ക് ആശ്രയിക്കേണ്ടിയിരുന്നു.
ആദ്യ മത്സരത്തിൽ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചും, പിന്നീട് ഉറുഗ്വെയ്ക്കെതിരെ പിന്നിലായ ശേഷം 2-2 ന് സമനില പിടിച്ചും 'ബ്ലൂ ഷാർക്കുകൾ' നേരത്തെ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സൗദിക്കെതിരായ മത്സരത്തിൽ ഒരു പോയിന്റ് കൂടി നേടിയതോടെ അവർക്ക് ആകെ 3 പോയിന്റായി. എന്നാൽ മാർസെലോ ബിയൽസയുടെ ഉറുഗ്വേയോട് സ്പെയിൻ തോൽക്കാതിരുന്നാൽ മാത്രമേ കാബോ വെർദെയ്ക്ക് മുന്നേറാൻ സാധിക്കുമായിരുന്നുള്ളൂ.
പ്രതിരോധ നിരയുടെ കടുത്ത അച്ചടക്കത്തോടെയുള്ള പ്രകടന മികവിൽ സൗദിയെ 0-0 ന് തളച്ച ശേഷം കാബോ വെർദെ താരങ്ങൾ ആകാംക്ഷയോടെ സ്പെയിൻ- ഉറുഗ്വെ മത്സര ഫലത്തിനായി കാത്തിരന്നു. സ്പെയിൻ ഉറുഗ്വെയെ 1-0 ന് തോൽപ്പിച്ചെന്ന വാർത്ത വന്നതോടെ കാബോ വെർദെ കളിക്കാരും പരിശീലകരും ആരാധകരും കെട്ടിപ്പിടിച്ചും ആനന്ദക്കണ്ണീർ പൊഴിച്ചും ചരിത്ര നേട്ടം ആഘോഷമാക്കി മാറ്റി.
ഗോൾവലയ്ക്ക് മുന്നിലെ അതികായൻ
കാബോ വെർദെയുടെ ഈ വിജയ ഗാഥയ്ക്ക് പിന്നിൽ അവരുടെ 40 കാരനായ വെറ്ററൻ ഗോൾ കീപ്പർ വൊസിന്യയുടെ അവിസ്മരണീയമായ പ്രകടനങ്ങളാണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ താരം. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ സേവുകളിലൂടെ അദ്ദേഹം ക്ലീൻ ഷീറ്റ് കാത്തുസൂക്ഷിച്ചു. സ്പെയിനിനെതിരേയും സമാന നേട്ടം. ഉറുഗ്വെയ്ക്കെതിരെ മാത്രമാണ് അദ്ദേഹം ഗോൾ വഴങ്ങിയത്.
സൗദിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മുഹമ്മദ് കാന്യോയുടെ അപകടകരമായ ഹെഡ്ഡർ അദ്ദേഹം കൃത്യമായി കൈപ്പിടിയിലൊതുക്കി. 66ാം മിനിറ്റിൽ മുഹമ്മദ് അബു അൽ ഷാമത്തിന്റെ തകർപ്പൻ ഷോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റി. മത്സരത്തിന്റെ 92-ാം മിനിറ്റിൽ അബ്ദുല്ല അൽ-ഹംദാന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് തടുത്ത് ടീമിന്റെ യോഗ്യത ഉറപ്പാക്കുകയും ചെയ്തു. സ്പെയിനിനെതിരായ പോരാട്ടത്തിൽ 7 സേവുകളുമായാണ് അദ്ദേഹം കളം വാണത്.
അട്ടിമറി വീരന്മാരുടെ ഉദയം
ഓരോ ലോകകപ്പിലും സവിശേഷമായ അട്ടിമറികളും മികവും പ്രകടിപ്പിക്കുന്ന ചില അറിയപ്പെടാ സംഘങ്ങളുണ്ടാകും. ഇത്തവണ ആ നിയോഗം കാബോ വെർദെയ്ക്കാണ്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് സ്പെയിനും ഉറുഗ്വെയും സൗദിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് കാബോ വെർദെ അടുത്ത റൗണ്ട് കാണുമെന്ന് ആരും തന്നെ പ്രവചിച്ചിരുന്നില്ല. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തോൽവിയറിയാത്ത ടീമായാണ് അവർ ഗ്രൂപ്പ് ഘട്ടം പിന്നിട്ടത്. ഈ ടൂർണമെന്റിലെ കറുത്തു കുതിരകൾ.
റൗണ്ട് ഓഫ് 32ൽ കാബോ വെർദെ നേരിടാനുള്ളത് ലയണൽ മെസിയുടെ അർജന്റീനയെയാണ്. പേപ്പറിൽ അർജന്റീനയ്ക്കാണ് വലിയ മുൻതൂക്കമെങ്കിലും കളിക്കളത്തിൽ കേവലം പേരിനും പ്രശസ്തിക്കും യാതൊരു വിലയുമില്ലെന്ന് ഈ ടൂർണമെന്റിലുടനീളം തെളിയിച്ചവരാണ് ഈ 'ബ്ലൂ ഷാർക്കുകൾ'. ജൂലൈ 3ന് അവർ ലോക ചാംപ്യൻമാരെ അട്ടിമറിക്കുമോ? കാത്തിരുന്നു കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates