Cristiano Ronaldo ap
Fifa World Cup 2026

​'ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റിയടിച്ച് ചുമ്മാ നിൽക്കുകയല്ലേ... ശരീരം അനക്കി കളിക്കാൻ പറയു!'

സൂപ്പർ താരത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ സഹ താരവും ലോകകപ്പ് ​ഗോൾഡൻ ബൂട്ട് ജേതാവുമായ ഉറു​ഗ്വെ ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫിഫ ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ടങ്ങളിലെ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന പോർച്ചു​ഗലിന്റേയും അവരുടെ സൂപ്പർ താരവും നായകനുമായ 41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും പ്രകടനം ഫുട്ബോൾ ലോകത്ത് നിരവധി ചോ​ദ്യങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡിൽ സഹ താരമായി കളിച്ച, 2010 ലോകകപ്പിലെ ​ഗോൾഡൻ ബൂട്ട് ജേതാവായ ഉറു​ഗ്വെ ഇതിഹാസം ഡീ​ഗോ ഫോർലാൻ പോർച്ചുഗൽ വെറ്ററൻ താരത്തെ വിമർശിച്ച് രം​ഗത്തെത്തി. റൊണാൾ‍ഡോയാണ് പോർച്ചു​ഗലിന്റെ യഥാർഥ തലവേദന എന്നു തുറന്നു പറയുകയാണ് ഫോർലാൻ.

ആദ്യ കളിയിൽ കോം​ഗോയോടു സമനില വഴങ്ങിയ പോരിൽ അമ്പേ നിറം മങ്ങിയ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താൻ ഫോമിലേക്ക് തിരിച്ചെത്തി എന്ന് ലോകത്തോട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കൊളംബിയക്കെതിരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിആർ സെവന്റേത്. പോർച്ചുഗൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയെങ്കിലും സൂപ്പർ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

റൊണാൾഡോയ്ക്ക് എവിടെയാണ് പിഴയ്ക്കുന്നത് എന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ഫോർലാൻ തന്റെ വാദങ്ങൾ നിരത്തുന്നത്. ഇഎസ്പിഎൻ ചാനലിൽ സംസാരിക്കവേയാണ് ഫോർലാൻ റൊണാൾഡോയുടെ മൈതാനത്തെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നത്.

'ഒരു ഫോർവേഡ് എന്ന നിലയിലുള്ള എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ കളിയിൽ എപ്പോഴും ബോക്സിലും തൊട്ടു പുറത്തും മധ്യഭാഗത്ത് തന്നെ നിലയുറപ്പിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ഒരു നമ്പർ '9' (പരമ്പരാ​ഗത സ്ട്രൈക്കർ) ആയി ഒരേ സ്ഥാനത്ത് തുടരുകയും ഗോളടിക്കാനുള്ള അവസരങ്ങൾക്കായി കാത്തു നിൽക്കുകയും ചെയ്യുന്നു. പന്ത് സ്വീകരിക്കാനായി അദ്ദേഹം ഇപ്പോൾ അധികം പുറത്തേക്ക് ഇറങ്ങി വരുന്നില്ല. എന്നാൽ ഈ ശൈലി ഒടുവിൽ പോർച്ചുഗൽ ടീമിന്റെ മുന്നേറ്റങ്ങളെ മൊത്തത്തിൽ പരിമിതപ്പെടുത്തുകയാണ് സത്യത്തിൽ ചെയ്യുന്നത്.'

'മൈതാനത്ത് ഒരാൾ ഒരേ സ്ഥാനത്ത് അനങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ടീമിനെ മൊത്തത്തിൽ ബാധിക്കും. ഫുട്ബോളിൽ സാധാരണയായി കാണാറുള്ള ഒരു ക്ലാസിക് സാഹചര്യമാണിത്. ഞാൻ ഇവിടെത്തന്നെ നിൽക്കാം, കാരണം പോസ്റ്റിന് അടുത്താണെങ്കിൽ എനിക്ക് പെട്ടെന്ന് ഗോളടിക്കാൻ സാധിക്കും എന്ന് റൊണാൾഡോ ചിന്തിക്കുന്നുണ്ടാകാം. പക്ഷേ, ഒരേ സ്ഥാനത്ത് ചലനമില്ലാതെ നിൽക്കുന്നത് വഴി നിങ്ങൾ സ്വന്തം ടീമിനെ തന്നെ കുഴപ്പത്തിൽ ചാടിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ അതു നിങ്ങൾക്ക് മാത്രം തിരിച്ചറിയാൻ സാധിക്കാത്തതാണ് വലിയ ദുരന്തം.'

'നിങ്ങൾ ഒരേ സ്ഥലത്ത് തന്നെ നിൽക്കുമ്പോൾ എതിർ ടീമിന്റെ രണ്ട് സെന്റർ ബാക്കുകൾക്കും കാര്യങ്ങൾ എളുപ്പമാകുന്നു. അവർക്കും അവിടെത്തന്നെ തുടരാം. അതിൽ ഒരു ഡിഫെൻഡർ നിങ്ങളെ കൃത്യമായി മാർക്ക് ചെയ്യുമ്പോൾ, മറ്റേയാൾക്ക് സുരക്ഷിതമായി നിൽക്കാൻ സാധിക്കുന്നു. അതോടെ നിങ്ങളിലേക്ക് പന്തെത്തിക്കാൻ ആർക്കും കഴിയാതെയും വരുന്നു. കാരണം നിങ്ങൾ തന്നെ ആ സ്പേസ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.'

'പോർച്ചുഗൽ ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അദ്ദേഹം വിങിലൂടെയെല്ലാം മാറി മാറി കളിക്കുകയും കുറേക്കൂടി ആക്ടീവായി ഇടപെടുകയും ചെയ്താൽ ടീമിലെ മറ്റ് കളിക്കാർക്ക് മധ്യത്തിലൂടെ മുന്നേറാനും റൊണാൾഡോയ്ക്ക് മികച്ച നീക്കം സൃഷ്ടിക്കാനും സാധിക്കും.'

'ഇവിടെയാണ് പോർച്ചുഗലിന് പാളിച്ച സംഭവിക്കുന്നത്. കാരണം മൈതാനത്തെ ശൂന്യമായ ഇടങ്ങൾ മുതലെടുക്കാൻ അവർക്ക് കഴിയുന്നില്ല. ആക്രമണങ്ങളെല്ലാം ഒരു വശത്തേക്ക് മാത്രമായി ചുരുങ്ങുന്നു. ഒടുവിൽ ഒരു വഴിയും കിട്ടാതെ, ഒരു പ്രയോജനവും ഇല്ലാതെ ഒരാളിൽ മുന്നേറ്റം അവസാനിക്കുന്നു.'

'ഇതെല്ലാം വലിയ എന്തോ പ്രശ്നമാണ് എന്നൊന്നും ഞാൻ പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തോട് മാറി സഞ്ചരിക്കാനും പുറത്തേക്കിറങ്ങി കളിക്കാനും പറഞ്ഞു നോക്കു. അപ്പോൾ നിങ്ങൾക്ക് അത്ഭുതങ്ങൾ പിറക്കുന്നതു കാണാൻ സാധിക്കും'- ഫോർലാൻ വിശദമാക്കി.

പോർച്ചുഗൽ നോക്കൗട്ട് പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഡീഗോ ഫോർലാൻ ചൂണ്ടിക്കാണിച്ച ഈ തന്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കളിശൈലി പുതുക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. റൗണ്ട് ഓഫ് 32ൽ കരുത്തരും 2018ലെ ഫൈനലിസ്റ്റുകളുമായ ക്രൊയേഷ്യയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് പോരാട്ടം.

Diego Forlan believes Cristiano Ronaldo should change his playing style at the FIFA World Cup 2026 to be more helpful Portugal national team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍