അർജന്റീന- ഈജിപ്ത് ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടം റഫറിമാരുടെ തീരുമാനത്തെ തുടർന്നു വിവാദമായിരുന്നു. ഇപ്പോൾ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് ഫിഫയുടെ ചീഫ് റഫറിയിങ് ഓഫീസറും ഇതിഹാസ റഫറിയുമായ പിയർലൂയി കൊളീന രംഗത്ത്.
2026 ഫിഫ ലോകകപ്പിലെ റഫറിമാരുടെ നിഷ്പക്ഷതയെയും സ്വതന്ത്രമായ തീരുമാനങ്ങളെയും ശക്തമായി പിന്തുണച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രീ ക്വാർട്ടറിലെ അർജന്റീന-ഈജിപ്ത് മത്സരത്തിലെ തർക്കങ്ങൾ ഉൾപ്പെടെ, ടൂർണമെന്റിലെ പല തീരുമാനങ്ങളെക്കുറിച്ചും ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലെ ചാംപ്യന്മാരായ അർജന്റീനയോട് പ്രീ ക്വാർട്ടറിൽ ഈജിപ്ത് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് റഫറിയിംഗിനെച്ചൊല്ലി ആഗോളതലത്തിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നത്.
'ഓരോ ഗോൾ പിറക്കുമ്പോഴും വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) അതിന്റെ അറ്റാക്കിങ് പൊസഷൻ ഫേസ് കൃത്യമായി പരിശോധിക്കാറുണ്ട്. ഗോൾ നേടുന്നതിന് തൊട്ടുമുമ്പുള്ള നീക്കങ്ങളിൽ എന്തെങ്കിലും ഫൗൾ നടന്നിട്ടുണ്ടെന്നും അത് ഗോളിനെ സ്വാധീനിച്ചിട്ടുണ്ടെന്നും കണ്ടെത്തിയാൽ പിച്ചിലുള്ള റഫറിയോട് അത് നേരിട്ട് പരിശോധിക്കാൻ വാർ നിർദ്ദേശിക്കും. ഫൗൾ നടന്ന സ്ഥലത്തു നിന്ന് ഗോളിലേക്കുള്ള ദൂരത്തിനോ അല്ലെങ്കിൽ ഫൗൾ നടന്ന് ഗോൾ അടിക്കുന്നതു വരെയുള്ള സമയത്തിനോ യാതൊരുവിധ പരിധിയും നിശ്ചയിച്ചിട്ടില്ല- ഫിഫ പുറത്തുവിട്ട പ്രസ്താവനയിൽ കൊളീന വ്യക്തമാക്കി.'
മത്സരത്തിൽ ഈജിപ്ത് തങ്ങളുടെ നിർണായകമായ രണ്ടാമത്തെ ഗോൾ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം റഫറി അത് നിഷേധിക്കുകയാണുണ്ടായത്. ഗോൾ അടിക്കുന്നതിന് തൊട്ടുമുമ്പ്, ആക്രമണ നീക്കത്തിനിടയിൽ ഈജിപ്ഷ്യൻ മിഡ്‌ഫീൽഡർ മർവാൻ ആത്തിയ അർജന്റീനയുടെ ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽ ചവിട്ടിയതായി (ഫൗൾ) റഫറിമാർ വിലയിരുത്തി. നിയമങ്ങളുടെ കൃത്യമായ വ്യാഖ്യാനമാണ് ഫിഫ നടപ്പാക്കിയതെന്നു കൊളീന വിശദീകരിച്ചു.
'അർജന്റീന- ഈജിപ്ത് മത്സരത്തിൽ ഈജിപ്തിന്റെ 19ാം നമ്പർ താരം മർവാൻ ആത്തിയ അർജന്റീനയുടെ 6ാം നമ്പർ താരം ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽ വ്യക്തമായി ചവിട്ടുന്നത് കാണാം. ഒരു ഫൗൾ എപ്പോഴും ഫൗൾ തന്നെയാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആ ഫൗൾ എത്രത്തോളം വ്യക്തമാണ് എന്നതിലല്ല കാര്യം. കളി നടക്കുന്ന സമയത്ത് പിച്ചിലുള്ള റഫറി അത് കണ്ടില്ല എങ്കിൽ വാറിന് അതിൽ ഇടപെടാൻ പൂർണ അധികാരമുണ്ട്.'
മത്സരത്തിന്റെ അവസാനത്തിൽ ഈജിപ്ത് താരം മുഹമ്മദ് സലായും അർജന്റീനയുടെ ജൂലിയൻ അൽവാരസും തമ്മിലുണ്ടായ ഫൗൾ ആരോപണത്തെക്കുറിച്ചും കൊളീന സംസാരിച്ചു.
'അതുപോലെ തന്നെ, ഗോൾ നേടുന്നതിന് മുൻപുള്ള നീക്കങ്ങളിൽ ഫൗൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ വാർ അത് റഫറിയെ അറിയിക്കും. എതിരാളിയുടെ കാലിൽ ചവിട്ടുന്നത് ഫൗൾ തന്നെയാണ്. എന്നാൽ ഒരു ഡിഫെൻഡർ ആദ്യം പന്ത് തൊടുകയും അതിനുശേഷം സ്വാഭാവികമായ സമ്പർക്കം ഉണ്ടാകുകയും ചെയ്താൽ അത് ഫൗൾ ആയി കണക്കാക്കാനാവില്ല. ഇതേ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇതിനൊരു ഉദാഹരണം നമ്മൾ കണ്ടതാണ്. ഈജിപ്തിന്റെ 10ാം നമ്പർ താരം മുഹമ്മദ് സലയും അർജന്റീനയുടെ 10ാം നമ്പർ താരം ജൂലിയൻ അൽവാരസും തമ്മിലുണ്ടായത് സാധാരണമായ ഒരു ഫുട്ബോൾ കോൺടാക്ട് മാത്രമാണെന്നാണ് റഫറിയും വാറും വിലയിരുത്തിയത്.'
'തീർച്ചയായും ചില തീരുമാനങ്ങളിൽ എപ്പോഴും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് സ്ഥാനമുണ്ടാകും. എങ്കിലും ടൂർണമെന്റിലുടനീളം ഈ നിയമങ്ങൾ നടപ്പിലാക്കിയ രീതിയിൽ ഞങ്ങൾ പൂർണ തൃപ്തരാണ്'- അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates