France Team AP
Fifa World Cup 2026

'ഡബിള്‍' അടിച്ച് എംബാപ്പെ; സ്വീഡിഷ് കോട്ട തകര്‍ത്ത് ഫ്രാന്‍സിന്റെ പടയോട്ടം, പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേട്ടത്തോടെ 27 കാരനായ കിലിയന്‍ എംബാപ്പെ, ലോകകപ്പ് ഗോള്‍നേട്ടത്തില്‍ ലയണല്‍ മെസിക്കൊപ്പമെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂജേഴ്‌സി: ലോകകപ്പില്‍ ഫ്രാന്‍സ് വിജയക്കുതിപ്പ് തുടരുന്നു. സ്വീഡിഷ് പടയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് എംബാപ്പെയും സംഘവും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എംബാപ്പെ ഇരട്ട ഗോളുമായി പ്രഞ്ച് പടയുടെ വിജയശില്‍പ്പിയായി. മത്സരത്തിന്റെ 45, 74 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍. ബ്രാഡ്ലി ബാര്‍കോള (53') യാണ് മൂന്നാം ഗോള്‍ നേടിയത്.

ഫ്രഞ്ച് പടയുടെ തുടരന്‍ ആക്രമണങ്ങളില്‍ സ്വീഡിഷ് പ്രതിരോധക്കോട്ട പലപ്പോഴും വിറച്ചു. ഒന്നിനു പിറകെ മറ്റൊന്നായി ആക്രമണാത്മക ഫുട്‌ബോള്‍ ഫ്രഞ്ച് പട അഴിച്ചു വിട്ടപ്പോള്‍ സ്വീഡിഷ് പ്രതിരോധ നിര ചെറുക്കാന്‍ നന്നേ പണിപ്പെട്ടു. കിട്ടിയ അവസരങ്ങളില്‍ സ്വീഡന്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധക്കോട്ട പൊളിച്ച് ഗോള്‍വലയില്‍ പന്തെത്തിക്കാനുമായില്ല.

ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര തങ്ങളുടേതാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഫ്രാന്‍സ് കാഴ്ചവെച്ചത്. എംബാപ്പെയും ഡെംബെലെയും ഒലിസെയും സ്വീഡിഷ് ബോക്സിലേക്ക് നിരന്തരം കയറി. 20-ാം മിനിറ്റില്‍ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 31-ാം മിനിറ്റില്‍ ബോക്‌സില്‍ നിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 35-ാം മിനിറ്റില്‍ ഒലീസെയുടെ ബൈസിക്കിള്‍ കിക്കും പോസ്റ്റില്‍ ഇടിച്ചു പുറത്തേക്ക് പോയി.

ഫ്രഞ്ച് മുന്നേറ്റം ശക്തമായ ആക്രമണം തുടര്‍ന്നപ്പോള്‍ സ്വീഡിഷ് ഗോളിയുടെ തകര്‍പ്പന്‍ സേവുകളാണ് വമ്പന്‍ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് എംബാപ്പെ സ്വീഡിഷ് വലയില്‍ പന്തെത്തിച്ചത്. കോര്‍ണറില്‍ നിന്ന് ഉസ്മാന്‍ ഡെംബലെയും ഒലിസെയും പാസ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച എംബാപ്പെ, സ്വീഡിഷ് താരങ്ങളെയും ഗോളിയേയും കബളിപ്പിച്ച് വലയിലെത്തിച്ചു.

ഇതോടെ ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി എംബാപ്പെ മാറി. നോക്കൗട്ട് റൗണ്ടുകളില്‍ എംബാപ്പെ നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. എട്ടുഗോളുകള്‍ നേടിയ മുന്‍ ബ്രസീലിയന്‍ താരങ്ങളായ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരെയാണ് എംബാപ്പെ മറികടന്നത്. ഡെംബലെയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെ 2026 ലോകകപ്പിലെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്.

രണ്ടാം പകുതിയിലും ഫ്രാന്‍സ് ആക്രമണം തുടര്‍ന്നു. 53-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോള സ്വീഡിഷ് വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. 74-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഡബിള്‍. ഒലിസെയുടെ അസിസ്റ്റില്‍ സ്വീഡിഷ് പ്രതിരോധനിരയെ പിളര്‍ത്തി നല്‍കിയ മനോഹരമായ പാസ് എംബാപ്പെ സ്വീഡിഷ് വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ഗോള്‍ നേട്ടത്തോടെ 27 കാരനായ കിലിയന്‍ എംബാപ്പെ, ലോകകപ്പ് ഗോള്‍നേട്ടത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കൊപ്പമെത്തി. ഈ ലോകകപ്പില്‍ ആറുഗോളുകള്‍. മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരവുമായി. ഫ്രാന്‍സിന്റെ കളി മെനഞ്ഞ മിഖായേല്‍ ഒലിസെ (5), ബ്രസീല്‍ താരം ബ്രൂണോ ഗിമാറസിനെ (4) മറികടന്ന് ഈ ലോകകപ്പില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നടത്തിയതിന്റെ റെക്കോര്‍ഡും കരസ്ഥമാക്കി.

France defeats Sweden in the World Cup match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു

Today's Rashi Phalam July 01 | പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും, യാത്രകൾ ഗുണകരമാകും

കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍, ജിയോളജിക്കല്‍ അസിസ്റ്റന്റ്; 30 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

വീട് സ്വപ്‌നം കാണുകയാണോ?; വായ്പ എടുക്കുമ്പോള്‍ ഒഴിവാക്കാം ഈ അഞ്ചു തെറ്റുകള്‍

27 നക്ഷത്രങ്ങളും അവയുടെ വൃക്ഷങ്ങളും; അറിയാം നട്ടുവളര്‍ത്തിയാല്‍ ഉള്ള ഗുണങ്ങള്‍?