ഐതിഹാസിക സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമെന്ന രീതിയിലേക്കാണ് ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിന്റെ വളർച്ച. ഈ ലോകകപ്പിൽ ബ്രസീൽ മുന്നേറ്റത്തിനു ഏറ്റവും കടപ്പെട്ടിരിക്കുന്ന താരവും വിനീഷ്യസ് തന്നെ. എന്നാൽ റയൽ മാഡ്രിഡിൽ കളിക്കുന്ന താരമേ അല്ല ബ്രസീൽ ജേഴ്സിയിലെ വിനീഷ്യസ്. കാർലോ ആഞ്ചലോട്ടി വരും മുൻപ് വിനീഷ്യസിനു നേരെയുണ്ടായിരുന്ന പ്രധാന ആക്ഷേപം അദ്ദേഹം ബ്രസീലിനായി ഒരിഞ്ച് പോലും മര്യാദയ്ക്ക് കളിക്കാറില്ല എന്നതായിരുന്നു. എന്നാൽ ഈ ലോകകപ്പ് അത്തരം വിമർശനങ്ങൾക്കുള്ള വിനീഷ്യസിന്റെ മറുപടികളാൽ തന്നെ സമ്പന്നമായി കഴിഞ്ഞു. ബ്രസീലിന്റെ ഗ്രൂപ്പ് സ്റ്റേജിലെ ചാംപ്യൻമാരായുള്ള നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യാത്ര സുഗമമാക്കിയതിൽ ഒന്നാം സ്ഥാനത്ത് വിനീഷ്യസാണെന്നു നിസംശയം പറയാം. ഗോളടിച്ചും ഗോളടിപ്പിച്ചും താരം ടീമിന്റെ കളിയുടെ ഗതിയും ഒഴുക്കും നിർണയിക്കുന്നു.
കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡ് കോച്ചായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ തന്ത്രത്തിലെ നിർണായക താരമായിരുന്നു വിനി. ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിട്ടപ്പോൾ ഏറ്റവും കൂടുതൽ കഷ്ടത്തിലായ താരവും വിനി തന്നെ. പിന്നീട് വന്ന ഷാബി അലോൺസോയും ആർബലോവയും വിനിയെ മുൻനിർത്തിയല്ല ഒരുപരിധിവരെ ടീമിനെ രൂപപ്പെടുത്തിയത്. ശരിയാണ് ഇപ്പോഴും വിനീഷ്യസ് തന്നെയാണ് റയലിന്റെ നിർണായക താരം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ആഞ്ചലോട്ടി ഉപയോഗിച്ചതു പോലെയല്ല പിന്നീട് വന്ന പരിശീലകർ ബ്രസീൽ താരത്തെ ടീമിൽ കളിപ്പിച്ചത്.
ആഞ്ചലോട്ടി ബ്രസീൽ ടീം പരിശീലകനായി വന്നപ്പോൾ സംഭവിച്ച പ്രധാനമാറ്റവും വിനീഷ്യസ് ജൂനിയർ തന്നെയാണ്! മൈതാനത്തെ കളിയിലും സമീപനത്തിനുമൊക്കെ ഒരു ഫ്രഷ്നസ് ഫീൽ ഇംപാക്ട് ഉണ്ടാക്കാൻ ലോകകപ്പിലെ ആദ്യ 3 മത്സരങ്ങൾ കൊണ്ടു തന്നെ താരത്തിനു സാധിച്ചു. അതിനു കാരണക്കാരൻ ഡോൺ കാർലോ അല്ലാതെ മറ്റാരുമല്ല.
അതിനൊരു ഉദാഹരണമാണ് സ്കോട്ലൻഡിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ വിനീഷ്യസിന്റെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ ഹൈഡ്രേഷൻ ഇടവേളയ്ക്കുള്ള സമയമടുത്ത ഘട്ടത്തിൽ, കളിയുടെ 22ാം മിനിറ്റിൽ, ആദ്യ ഗോളിന്റെ ശിൽപിയായ വിനീഷ്യസ് സ്കോട്ടിഷ് പ്രതിരോധ താരം ജാക്ക് ഹെൻഡ്രിയെ മറികടന്ന് പന്ത് കൈക്കലാക്കി ബ്രസീലിന്റെ രണ്ടാം ഗോളും വലയിലിടുന്നുണ്ട്. സ്കോട്ലൻഡ് താരങ്ങൾ നിരാശരായി. വിനീഷ്യസ് തന്റെ പതിവ് ശൈലിയിൽ സഹ താരങ്ങളോടൊപ്പം ആ ഗോൾ നേട്ടം ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഗോളിൽ വാറിന്റെ ഇടപെടൽ വന്നു. ഗോളിലേക്കുള്ള നീക്കത്തിനിടയിൽ ഹെൻഡ്രിക്ക് നടത്തിയ ഫൗൾ ശ്രദ്ധയിൽപ്പെട്ടതോടെ ഗോൾ നിഷേധിച്ചു.
റയൽ മാഡ്രിഡിന്റെ പഴയ വിനീഷ്യസ് ആയിരുന്നെങ്കിൽ ഇത്തരം ഒരു തീരുമാനത്തിൽ ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയും ഒരു കാർഡ് വാങ്ങി കൂട്ടുകയും ചെയ്യുമായിരുന്നു. എന്നാൽ ബുധനാഴ്ച ഈ 25കാരൻ തികച്ചും ശാന്തനായാണ് പ്രതികരിച്ചത്. അടുത്ത നീക്കത്തിനായി അദ്ദേഹം സജ്ജനാകുകയാണ് ചെയ്തത്. ഒടുവിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ബ്രസീലിനായി രണ്ടാം ഗോളും താരം വലയിലിട്ടു. ചില അവസരങ്ങൾ നഷ്ടപ്പെടുത്തിയതടക്കമുള്ള അബദ്ധങ്ങൾ താരത്തിനു കളിയിൽ സംഭവിച്ചെങ്കിലും ബ്രസീലിനെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ലേക്ക് നയിക്കാൻ വിനിക്ക് സാധിച്ചു.
മൂന്ന് കളികളിൽ നിന്ന് നാല് ഗോളുകൾ നേടി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ്യുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമെന്ന അപൂർവ ബഹുമതിക്ക് വിനി അർഹനായി. എന്നാൽ ഈ ചരിത്ര നേട്ടത്തിന്റെ തിളക്കത്തേക്കാൾ ആരാധകർ നോട്ട് ചെയ്ത പ്രധാന കാര്യം അദ്ദേഹത്തിന്റെ ഗ്രൗണ്ടിലെ ആത്മസംയമനമാണ്. ഇവിടെയാണ് കാർലോ അഞ്ചലോട്ടി എന്ന പരിശീലകന്റെ പ്രസക്തി.
ഇറ്റാലിയൻ പരിശീലകൻ ബ്രസീൽ ടീമിന്റെ ചുമതലയേറ്റതു മുതൽ വിനീഷ്യസിനെ സെലക്കാവോ ജേഴ്സിയിൽ ഒരു പുതിയ കളിക്കാരനായി മാറ്റിമറിച്ചു. അതിനു മുൻപ് 2021ൽ റയൽ മാഡ്രിഡിൽ തന്റെ രണ്ടാം ഊഴത്തിനായി തിരിച്ചെത്തിയപ്പോഴും വിനീഷ്യസിന്റെ കരിയർ തിരുത്തിക്കുറിച്ചത് ഇതേ അഞ്ചലോട്ടി തന്നെയായിരുന്നു.
സിനദിൻ സിദാന്റെ കീഴിൽ വിനീഷ്യസ് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു കാലമുണ്ടായിരുന്നു. ഈഡൻ ഹസാർഡ് ഫിറ്റ്നസ് വീണ്ടെടുക്കുമ്പോഴെല്ലാം വിനീഷ്യസ് രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടു. സിദാന് കൂടുതൽ താത്പര്യം ടീമിലെ മറ്റൊരു ബ്രസീലിയൻ താരമായ റോഡ്രിഗോയോടായിരുന്നു. എന്നാൽ, പെട്ടെന്ന് ദേഷ്യപ്പെടുന്ന വിനീഷ്യസിനെ തന്റെ അവസാന ക്ലബ് പരിശീലന കാലയളവിലെ ആദ്യ വിജയഗാഥയാക്കി മാറ്റാൻ അഞ്ചലോട്ടി തീരുമാനിച്ച നിമിഷത്തിലാണ് വിനിയുടെ കരിയർ അടിമുടി മാറുന്നത്.
കളത്തിലെ തന്റെ വേഗത കൊണ്ട് മികച്ച പ്രതിരോധ നിരകളെപ്പോലും തകർക്കാൻ കഴിയുന്ന എന്നാൽ എതിരാളികളുടെ ബോക്സിനുള്ളിൽ എത്തുമ്പോൾ പതറിപ്പോയിരുന്ന ആ വിങ്ങർ ഒടുവിൽ തന്റെ യഥാർഥ താളം കണ്ടെത്തി. കോച്ച് അവനിൽ വിശ്വാസം നിറച്ചു. സ്നേഹത്തോടെ ചേർത്തുപിടിച്ചു. ഒപ്പം ഒരു പ്രധാന തന്ത്രപരമായ മാറ്റവും അദ്ദേഹത്തിന്റെ കളിയിൽ വരുത്തി. ബോക്സിനുള്ളിൽ വെച്ച് പന്ത് ഷൂട്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ അവസാന പാസ് നൽകുന്നതിനോ മുൻപ് ഒന്നിലധികം ടച്ചുകൾ എടുക്കുന്നത് അദ്ദേഹം വിലക്കി. അതിനു മുൻപുള്ള മൂന്ന് സീസണുകളിൽ ആകെ 15 ഗോളുകൾ മാത്രം നേടിയ താരം അഞ്ചലോട്ടിയുടെ ആദ്യ വർഷത്തിൽ ചാംപ്യൻസ് ലീഗ് ഫൈനലിലെ വിജയ ഗോൾ ഉൾപ്പെടെ 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഗോളുകൾക്കൊപ്പം സഹ താരങ്ങൾക്കു നൽകിയ അസിസ്റ്റുകൾ കൂടി ചേർന്നപ്പോൾ റയൽ മാഡ്രിഡിന് അവഗണിക്കാൻ കഴിയാത്ത സൂപ്പർ താരമായി വിനീഷ്യസ് മാറി.
ഡോൺ കാർലോയ്ക്കും വിനിക്കും ഇടയിൽ പരസ്പര വിശ്വാസത്തിന്റെ ശക്തമായൊരു ബന്ധം രൂപപ്പെട്ടു കിടക്കുന്നുണ്ട്. 2024-25 സീസണിൽ റയൽ മാഡ്രിഡ് പതറിയപ്പോഴും, വിനീഷ്യസും കിലിയൻ എംബാപ്പെയും പ്രതിരോധത്തിൽ വേണ്ടത്ര സംഭാവന നൽകുന്നില്ലെന്ന് വിമർശിക്കപ്പെട്ടപ്പോഴും, അഞ്ചലോട്ടി ഒരിക്കലും അവരെ തള്ളിപ്പറഞ്ഞില്ല. ആഞ്ചലോട്ടിയുടെ റയൽ കാലത്തെ ഒരു കഠിനമായ ലാ ലിഗ മത്സരത്തിനിടയിൽ 'നീ ഓടിയില്ലെങ്കിൽ ഞാൻ നിന്നെ മാറ്റും'- എന്ന് ഇറ്റാലിയൻ പരിശീലകൻ വിനീഷ്യസിനോട് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പ്രസ് റൂമിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ വിനീഷ്യസിനെതിരെ ഒരു വാക്കു പോലും ആഞ്ചലോട്ടി പറഞ്ഞതേ ഇല്ല.
റയൽ വിട്ട് ബ്രസീൽ ദേശീയ ടീമിന്റെ ചുമതലയേൽക്കാൻ പോകുമ്പോൾ തന്നെ ആഞ്ചലോട്ടി തന്റെ പ്രധാന ആയുധത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. പ്രതിസന്ധികളിലും സന്തോഷങ്ങളിലും ആ രണ്ടു മനുഷ്യർ പരസ്പരം താങ്ങായി നിന്നു. വിനിയും ഡോൺ കാർലോയും തമ്മിൽ 42 വയസിന്റെ പ്രായ വ്യത്യാസമുള്ളതായി ഓർക്കേണ്ടതുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിപ്പോയി ബ്രസീൽ ഒരു ഘട്ടത്തിൽ ലോകകപ്പ് കളിക്കുമോ എന്നു പോലും സംശയിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ അതെല്ലാം മറന്ന് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ ബ്രസീലിനെ സഹായിച്ചത് ഇരുവരും തമ്മിലുള്ള ഈ കെട്ടുറപ്പാണ്.
'സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനു നന്നായി അറിയാം. താൻ പരിശീലിപ്പിക്കുന്ന ടീമിന് അനുയോജ്യമായ ഫോർമേഷൻ രൂപകൽപ്പന ചെയ്യാനുള്ള അപാരമായ കഴിവ് അദ്ദേഹത്തിനുണ്ട്. ഡ്രെസിങ് റൂം സമാധാനപരമായി നിലനിർത്താനും ടീമിന്റെ ആത്മവീര്യം ഉയർത്താനും അദ്ദേഹത്തിന് സാധിക്കുന്നു'- സ്കോട്ലൻഡിനെതിരായ പോരിനു ശേഷം വിനീഷ്യസ് അഞ്ചലോട്ടിയെ പ്രശംസിച്ചു കൊണ്ട് പറഞ്ഞു.
വിനീഷ്യസ് പല കാര്യങ്ങളും ഭംഗിയായി ചെയ്തെങ്കിലും ബുധനാഴ്ചത്തെ മത്സരത്തിൽ പോലും അദ്ദേഹം നിരവധി ഗോൾ അവസരങ്ങളും നഷ്ടപ്പെടുത്തിയിരുന്നു. ഈ പ്രശ്നങ്ങൾ കൂടി താരം പരിഹരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ നിർണായക ഘട്ടങ്ങളിൽ ബ്രസീലിന് അതു തിരിച്ചടിയായേക്കാം. പ്രതിരോധക്കാരെ സമ്മർദ്ദത്തിലാക്കുന്നത് മുതൽ ആവശ്യാനുസരണം പിന്നോട്ട് ഇറങ്ങി കളിക്കുന്നത് വരെ മൈതാനം മുഴുവൻ നിറഞ്ഞു കളിക്കാൻ വിനി അധിക പ്രയത്നം നടത്തുന്നുണ്ട്. എന്നാൽ ബ്രസീൽ താരത്തിൽ നിന്നു കൂടുതൽ മൂർച്ചയേറിയ ഫിനിഷിങ് ടീം പ്രതീക്ഷിക്കുന്നു.
ഇതുവരെ കണ്ട ബ്രസീലിന്റെ കളി വിലയിരുത്തിയാൽ അവർ ഫ്രാൻസ്, സ്പെയിൻ, അർജന്റീന അല്ലെങ്കിൽ നെതർലൻഡ്സ് എന്നിവരേക്കാൾ മികച്ചവരല്ലെന്നു തീർത്തു പറയാൻ പറ്റും. എന്നാൽ ഒരു ടീം അതിന്റെ ഏറ്റവും മികച്ച ഫോമിൽ അല്ലാത്തപ്പോഴും അവരിൽ നിന്ന് എങ്ങനെ പരമാവധി ഔട്ട്പുട്ട് പുറത്തെടുക്കണമെന്ന് ആഞ്ചലോട്ടിക്ക് നന്നായി അറിയാം. അതിന്റെ തെളിവാണ് നിലവിലെ ബ്രസീൽ.
ഈ ഇറ്റാലിയൻ തന്ത്രജ്ഞന് ക്ലബ് കരിയറിൽ പരിശീലകനെന്ന നിലയിൽ അനുപമമായ ഒട്ടേറെ നേട്ടങ്ങളുണ്ട്. തന്റെ ക്ലബ് വിജയങ്ങളെ ആദ്യമായി ഒരു ദേശീയ ടീം കോച്ചായി അനുഭവിക്കണമെങ്കിൽ, ലോകകപ്പ് കിരീടമായി മാറ്റണമെങ്കിൽ വിനീഷ്യസ് എസി മിലാനിലെ കക്കയായോ, ചെൽസിയിലെ ദിദിയർ ദ്രോഗ്ബയായോ, റയൽ മാഡ്രിഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയായോ, അല്ലെങ്കിൽ റയൽ മാഡ്രിഡിലെ ആ പഴയ വിനീഷ്യസ് ജൂനിയറായി തന്നെയോ മാറേണ്ടതുണ്ട്.
സെലക്കാവോ ആരാധകർ ഇപ്പോൾ ചെറിയ ആശയൊക്കെ മനസിൽ താലോലിക്കാൻ തുടങ്ങിയിട്ടുണ്ട്. 24 കൊല്ലങ്ങൾക്കു ശേഷം ലോക കിരീടം ഉയർത്തുന്നതാണ് അവർ കിനാവ് കാണുന്നത്. തന്റെ പ്രിയപ്പെട്ട ശിഷ്യനെ മഹത്വത്തിന്റെ സ്വർണ സിംഹാസനത്തിലേക്ക് നയിക്കാൻ ഡോൺ കാർലോയ്ക്ക് കഴിയുമോ? ബ്രസീൽ ആ ഉത്തരത്തിനായി കാത്തിരിക്കുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates