ബ്യൂണസ് അയേഴ്സ്: അൾജീരിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിഹാസ താരവും നായകനുമായ ലയണൽ മെസിയുടെ ഹാട്രിക്ക് ഗോളുകളുടെ ബലത്തിൽ വിജയ തുടക്കമിട്ടിരുന്നു. കളിയിൽ ആദ്യ ഗോൾ നേടിയ ശേഷം മെസി പൊട്ടിക്കരഞ്ഞത് അതിനിടെ വലിയ ചർച്ചകൾക്കും ഇടയാക്കി. താരം എന്തിനാണ് കരഞ്ഞതെന്നു ആർക്കും വലിയ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോഴിതാ മെസിയുടെ കുടുംബം താരത്തിന്റെ കണ്ണീരിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
മെസിയുടെ പിതാവ് 68 കാരനായ ജോർജ് മെസിയുടെ മോശം ആരോഗ്യ സ്ഥിതിയാണ് ഇതിഹാസ താരത്തെ കണ്ണീരണിയച്ചതെന്നു കുടുംബം വ്യക്തമാക്കി. ജോർജ് മെസി മോശം ആരോഗ്യാവസ്ഥയെ തുടർന്ന് ചികിത്സയിലാണെന്നു കുടുംബം സ്ഥിരീകരിച്ചു. നേരത്തേ അൾജീരിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോളിന് പിന്നാലെയാണ് മെസി കരഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഫുട്ബോളുമായി ബന്ധപ്പെട്ട യാതൊന്നുമല്ല ഇതിന് പിന്നിലെന്നും മെസി പറഞ്ഞിരുന്നു.
വ്യക്തിപരമായ വിഷയമാണെന്ന സൂചന നൽകിയെങ്കിലും അതിന് പിന്നിലെ കാരണം പൂർണമായി വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെസിയുടെ കുടുംബം ജോർജ് മെസിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
ജോർജ് മെസി നിലവിൽ വിദഗ്ധ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അനുകൂലമായ രീതിയിലാണ് അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതെന്നും കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. ജോർജ് മെസിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ കുടുംബം ശക്തമായി വിമർശിച്ചു.
ജോർജിന്റെ അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുന്നത്. അതിനാൽ ഔദ്യോഗികമല്ലാതെ വരുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും സത്യസന്ധമായ വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കുമെന്നും കുടുംബം അറിയിച്ചു.
അൾജീരിയക്കെതിരായ ലോകകപ്പ് പോരിനിടെ വികാരം നിയന്ത്രിക്കാൻ സാധിക്കാതെ മെസി പൊട്ടിക്കരഞ്ഞതോടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് അനാവശ്യമായ ഊഹാപോഹങ്ങൾ മാധ്യമങ്ങളിൽ പടർന്നിരുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ സ്വകാര്യത ആവശ്യപ്പെട്ട കുടുംബം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന് എന്ത് രോഗമാണ് ബാധിച്ചതെന്ന് കുടുംബം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates