

വരും വർഷങ്ങളിൽ ഏവിയേഷൻ രംഗത്ത് ഏറ്റവും ഡിമാൻഡ് ഉള്ള ജോലി പൈലറ്റ് ആയിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്. ഇന്ത്യയിലേക്ക് മാത്രം അടുത്ത 10 വർഷത്തിൽ 31,800 പുതിയ പൈലറ്റുമാർ ആണ് ആവശ്യമായി വരുന്നത്. ഗൾഫ് രാജ്യങ്ങളിലിൽ ഇതിൽ കൂടുതൽ അവസരങ്ങൾ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നത്. സ്വന്തം പൗരന്മാരെ തന്നെ പൈലറ്റുമാരാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുള്ള പഠന ക്ലാസ്സുകൽ ഇപ്പോൾ തന്നെ ഗൾഫ് രാജ്യങ്ങൾ ഒരുക്കി കഴിഞ്ഞു. സമാനമായ അതെ നീക്കമാണ് നമ്മുടെ രാജ്യത്തും ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ആഭ്യന്തര പൈലറ്റ് പരിശീലന ശേഷി വർധിപ്പിനായി 7 വിമാനത്താവളങ്ങളിലായി 11 പുതിയ ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷൻ (FTO) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) അറിയിച്ചു. ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖല അതിവേഗ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ ഉള്ളത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ 30,000 മുതൽ 31,800 വരെ പുതിയ പൈലറ്റുമാർ രാജ്യത്തിന് ആവശ്യമായി വരുമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്ക്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഏകദേശം 500 പുതിയ വിമാനങ്ങൾ സർവീസിൽ ഉൾപ്പെടുത്തും. കൂടാതെ രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ കൂടി വരും വർഷങ്ങളിൽ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഡി ജി സി എയുടെ അംഗീകാരം നേടിയ 41 ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ 63 ഫ്ലൈയിംഗ് ബേസുകളിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വ്യോമയാന മേഖലയിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ നിലവിലെ പരിശീലന ശേഷി മതിയാകില്ലെന്നാണ് എയർപോർട്സ് അതോറിറ്റിയുടെ വിലയിരുത്തൽ.
11 പുതിയ ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷൻ കൂടി ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിവർഷം 400 മുതൽ 500 വരെ കേഡറ്റ് പൈലറ്റുമാർക്ക് പരിശീലനം നൽകാം. പദ്ധതികൾ പൂർണതോതിൽ എത്തിയാൽ പ്രതിവർഷം 1,500 ഓളം വ്യോമയാന പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനാകും എന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്.
പുതിയ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശരാജ്യങ്ങളിലെ ഫ്ലൈയിംഗ് സ്കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും. അതിനൊപ്പം, കൂടുതൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ രാജ്യത്തിനകത്ത് തന്നെ പൈലറ്റ് പരിശീലനം നേടാനുള്ള അവസരങ്ങൾ വർധിക്കുമെന്നാണ് വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates