മെക്സിക്കോ താരങ്ങളുടെ ആഹ്ലാദം A P
Fifa World Cup 2026

40 വര്‍ഷത്തിന് ശേഷം മെക്‌സിക്കന്‍ അപാരത!, 'ഡോര്‍' അടഞ്ഞ് ഇക്വഡോര്‍, പ്രീ ക്വാര്‍ട്ടറില്‍

ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോഡും മെക്സിക്കോ നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മെക്‌സിക്കോ സിറ്റി: ലോകകപ്പില്‍ ഇക്വഡോറിനെ കീഴടക്കി ആതിഥേയരായ മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരം, കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഇക്വഡോറിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മെക്‌സിക്കന്‍ വിജയം. ജൂലിയന്‍ ക്വിനോനെസിന്റെയും റൗള്‍ ജിമെനസിന്റെയും ഗോളുകളാണ് മെക്സിക്കോയ്ക്ക് ചരിത്ര ജയം സമ്മാനിച്ചത്.

40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെക്സിക്കോ ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. 1986-ന് ശേഷം ആദ്യമായാണ് മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ വിജയം നേടുന്നത്. അന്നും ആതിഥേയരായിരുന്നു മെക്‌സിക്കോ. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മെക്സിക്കോയുടെ വിജയക്കുതിപ്പ്. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോഡും മെക്സിക്കോ നിലനിര്‍ത്തി.

മത്സരത്തില്‍ ഇക്വഡോറിനെതിരേ മെക്സിക്കോയുടെ ആധിപത്യമായിരുന്നു. തുടക്കം മുതല്‍ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മെക്‌സിക്കന്‍ താരങ്ങള്‍ മികച്ചുനിന്നു. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോസെസിലൂടെ ആതിഥേയര്‍ ലീഡ് നേടി. റോബര്‍ട്ടോ അല്‍വാരഡോ നല്‍കിയ ത്രൂ പാസ് സ്വീകരിച്ച്, ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്നും ക്വിനോനെസ് തൊടുത്ത ഷോട്ട് ഇക്വഡോര്‍ ഗോളിയെ മറികടന്ന് വലയില്‍ കയറി. തുടര്‍ന്നും ആക്രമണം അഴിച്ചു വിട്ട മെക്‌സിക്കോ, 31-ാം മിനിറ്റില്‍ റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി.

ആദ്യ നേടിയ ജൂലിയന്‍ ക്വിനോനെസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. ബോക്‌സിന്റെ മധ്യഭാഗത്ത് പന്ത് ലഭിച്ച ജിമെനെസ് പന്ത് കൃത്യമായി വലയിലെത്തിച്ചു. പ്രത്യാക്രമണം നടത്തിയ ഇക്വഡോര്‍ പല തവണ മെക്‌സിക്കന്‍ ബോക്‌സിലേക്ക് എത്തിയെങ്കിലും പ്രതിരോധവും ഗോളി രാവുള്‍ രെഗലേയും മറികടക്കാനായില്ല. മത്സരത്തില്‍ മെക്‌സിക്കന്‍ പ്രതിരോധം 54 ക്ലിയറന്‍സുകളാണ് നടത്തിയത്. കളിയുടെ അവസാന നിമിഷം ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപിയെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. വായ് പൊത്തി സംസാരിച്ചതിനാണ് വാര്‍ പരിശോധനയിലൂടെ താരത്തിന് റെഡ് കാര്‍ഡ് നല്‍കിയത്.

മത്സരത്തില്‍ ആദ്യ ലൈനപ്പില്‍ ഇടംപിടിച്ച മെക്സിക്കോയുടെ 17-കാരന്‍ ഗില്‍ബെര്‍ട്ടോ മോറ റെക്കോഡും സ്വന്തമാക്കി. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് മോറ. 1958 ലോകകപ്പില്‍ കളിച്ച ബ്രസീല്‍ ഇതിഹാസം പെലെയാണ് നോക്കൗട്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ കളിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം. ഇംഗ്ലണ്ട് ഡിആര്‍ കോംഗോ മത്സരത്തിലെ വിജയിയെയാണ് മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍ നേരിടുക.

Mexico defeats Ecuador to advance to quarterfinal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

'അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം, കാത്തിരിക്കുകയാണ്'; 'കാളിയ'നെക്കുറിച്ച് പൃഥ്വിരാജ്

സാമ്പത്തിക നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പാസ്‌പോർട്ട്, ആധാർ, ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ ഇന്ന് മുതൽ മാറും

സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം; 'പി എം റാഹത്ത്' പദ്ധതി കേരളത്തില്‍ നടപ്പാക്കും