Lionel Messi, Neymar  x
Fifa World Cup 2026

നെയ്മർ മെസിയെക്കുറിച്ച് പറഞ്ഞത്! വൈറലായി വാക്കുകൾ (വിഡിയോ)

സ്കോട്ലൻഡിനെതിരെ ഈ ലോകകപ്പിലെ ആദ്യ മത്സരം കളിച്ച് നെയ്മർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മയാമി: സ്കോട്ലൻഡ‍ിനെതിരായ പോരാട്ടത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിനായി പകരക്കാരനായി 75ാം മിനിറ്റിൽ ഇറങ്ങിയിരുന്നു. മത്സരത്തിൽ 3-0ത്തിനു ജയിച്ച് ബ്രസീൽ നോക്കൗട്ടിലേക്ക് മുന്നേറുകയും ചെയ്തു. ഈ ലോകകപ്പിൽ ആദ്യമായാണ് നെയ്മർ ബ്രസീൽ ജേഴ്സിയിൽ കളത്തിലെത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. മത്സര ശേഷം തന്റെ പ്രിയപ്പെട്ട സുഹൃത്തും അർജന്റീന നായകനുമായ ഇതിഹാസ താരം ലയണൽ മെസിയെ കുറിച്ച് നെയ്മർ പറഞ്ഞ വാചകങ്ങൾ ശ്രദ്ധേയമായി.

മെസിയുടെ 39ാം ജന്മ ദിനമായിരുന്നു ബുധനാഴ്ച. അതുമായി ബന്ധപ്പെട്ടാണ് മാധ്യമ പ്രവർത്തകൻ ചോദ്യം ചോദിച്ചത്. മത്സരത്തിന് ശേഷം സംസാരിക്കവേ, അർജന്റീന ക്യാപ്റ്റനെ പ്രശംസിച്ച നെയ്മർ, തങ്ങൾ തമ്മിലുള്ള സൗഹൃദം ഫുട്ബോളിനും അപ്പുറമാണെന്ന് പറഞ്ഞു. ഫുട്ബോൾ മൈതാനത്തെ രണ്ട് ചിരവൈരികളായ രാജ്യങ്ങളുടെ രണ്ട് ഇതിഹാസ താരങ്ങളും ഐക്കണുകളുമായ ഇരുവരും തമ്മിലുള്ള ഒരു ഈ​ഗോ ക്ലാഷുമില്ലാത്ത സൗ​ഹൃദം ആരാധകർക്ക് എന്നും കൗതുകം നൽകുന്നതായിരുന്നു.

'അദ്ദേഹം മൈതാനത്ത് മികച്ച ആളാണ്. അപ്പോൽ പിന്നെ മൈതാനത്തിന് പുറത്ത് അദ്ദേഹത്തിന്റെ സ്വഭാവം എത്രത്തോളം മികച്ചതായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്.'

'അദ്ദേഹത്തെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം കളിക്കാനും കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോട് എത്രത്തോളം സ്നേഹവും കരുതലും ഉണ്ടെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം'- നെയ്മർ പറഞ്ഞു.

ഏറ്റവും അടുത്ത സുഹൃത്തുക്കൾ

നെയ്മറും മെസിയും ആദ്യമായി 2013നും 2017നും ഇടയിൽ ബാഴ്‌സലോണയിൽ ഒന്നിച്ചു കളിച്ചവരാണ്. ഒപ്പം ഉറു​ഗ്വെ താരം ലൂയിസ് സുവാരസും. മൂവരും ചേർന്നുള്ള മുന്നേറ്റ നിര ഒരുകാലത്ത് ബാഴ്സലോണയുടെ കിരീട വിജയങ്ങളിൽ നിർണായകമായിരുന്നു. അവർ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റ നിര സഖ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. മൂവരും ചേർന്നുള്ള എംഎസ്എൻ (മെസി, സുവാരസ്, നെയ്മർ) സഖ്യം മാരകമായിരുന്നു. ഒരുമിച്ച് കളിച്ച നാല് സീസണുകളിൽ രണ്ട് ലാ ലിഗ കിരീടങ്ങൾ, മൂന്ന് കോപ്പ ഡെൽ റേ കിരീടങ്ങൾ, യുവേഫ ചാംപ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ട്രോഫികൾ ബാഴ്‌സലോണ നേടുകയുണ്ടായി. മൂവരും ചേർന്നു അടിച്ചുകൂട്ടിയതാകട്ടെ 122 ​ഗോളുകളും.

2021ൽ പാരീസ് സെന്റ് ഷെർമെയ്നിൽ (പിഎസ്ജി) മെസി നെയ്മർ സഖ്യം വീണ്ടും ഒന്നിച്ചു. ഇരുവർക്കും ഒപ്പം കിലിയൻ എംബാപ്പെയും ചേർന്നതോടെ ഫ്രാൻസിലും ശ്രദ്ധേയ നേട്ടങ്ങൾ. ഫ്രാൻസിൽ രണ്ട് സീസണുകൾ ഒരുമിച്ച് ചെലവഴിക്കാൻ ഇരുവർക്കും സാധിച്ചു. 2023ൽ മെസി ക്ലബ് വിടുന്നതിന് മുൻപ് പിഎസ്ജിയെ രണ്ട് ലീഗ് വൺ കിരീടങ്ങളും ഫ്രഞ്ച് ട്രോഫിയിലേക്കും നയിച്ചിരുന്നു. നെയ്മറും പിന്നീട് പിഎസ്ജിയിൽ നിന്നു സൗദിയിലെ അൽ ഹിലാൽ ക്ലബിലേക്കും പിന്നീട് താൻ കളിച്ചു വളർന്ന ബാല്യകാല ക്ലബ് സാന്റോസിലേക്കും മടങ്ങി.

ഗ്രൂപ്പ് സിയിൽ ഒന്നാമതായി ബ്രസീൽ

തങ്ങളുടെ അവസാന ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ലൻഡിനെതിരെ 3- 0 ത്തിന് തകർപ്പൻ വിജയം നേടിയാണ് ബ്രസീൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി വിനീഷ്യസ് ജൂനിയർ മത്സരത്തിലെ താരമായി മാറി. കളി തുടങ്ങി ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ അദ്ദേഹം, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് രണ്ടാമത്തെ ഗോളും വലയിലാക്കി.

തുടർന്ന് രണ്ടാം പകുതിയിൽ മാത്യൂസ് കുന്യ ലക്ഷ്യം കണ്ടതോടെ ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയായി. ഈ വിജയത്തോടെ 7 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് സി യിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

വിനീഷ്യസിന് നേട്ടം

ഈ ലോകകപ്പിൽ തന്റെ മികച്ച ഫോം തുടരുന്ന വിനീഷ്യസിന് ഈ മത്സരം മറ്റൊരു അവിസ്മരണീയ നിമിഷമായി മാറി. ഒരു ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടുന്ന 24 വർഷത്തിനിടയിലെ ആദ്യ ബ്രസീലിയൻ താരമെന്ന റെക്കോർഡ് നേട്ടത്തിലേക്ക് റയൽ മാഡ്രിഡ് ഫോർവേഡായ വിനീഷ്യസ് എത്തിച്ചേർന്നു. ബ്രസീൽ കിരീടം നേടിയ 2002ലെ ലോകകപ്പിൽ റൊണാൾഡോ നസാരിയോയും റിവാൾഡോയുമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച അവസാന കളിക്കാർ. ഒരു ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം ബ്രസീലിയൻ ഫുട്ബോൾ താരമായും വിനീഷ്യസ് മാറി.

Lionel Messi and Neymar spent four seasons together at Barcelona from 2013 to 2017, before the pair later reunited at Paris Saint-Germain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

'എന്റെ ശരീരം എന്റെ അവകാശം, അവന്റെ കണ്ണ് അവന്റെ അവകാശം'; ഫെമിനിസത്തെക്കുറിച്ച് വിവാ​ദ പരാമർശം നടത്തി ​ഗായിക, വിമർശനം

പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം