അറ്റ്ലാന്റ: യൂറോ ചാംപ്യൻമാരായ സ്പെയിനിനെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെർദെ (കേപ് വെർദെ) ഗോളടിക്കാൻ സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ബാറിനു കീഴിൽ പാറ പോലെ ഉറച്ചു നിന്ന ഗോൾ കീപ്പറെയാണ്. അയാളുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്. 40ാം വയസിലാണ് ആ മനുഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്! യോസിമാർ ജോസ് എവോറ ഡിയാസ് എന്ന വോസിന്യ ഒറ്റ കളിയിലൂടെ നേരെ ഓടിക്കയറിയത് ആരാധകരുടെ ഹൃദയത്തിലേക്ക്. സ്പെയിനിനെതിരായ താരത്തിന്റെ മിന്നും പ്രകടനം അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വൻ ചലനമാണ് തീർത്തത്. മണിക്കൂറുകൾ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം 50,000യിരത്തിൽ നിന്നു ഏതാണ് 3 മില്ല്യണിലേക്കാണ് കുതിച്ചു ചാടിയത്.
ഫിഫ ലോകകപ്പ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ താരമെന്ന അപൂർവ റെക്കോർഡും വോസിന്യ സ്വന്തമാക്കി. 2018ലെ ലോകകപ്പില്‍ 45ാം വയസില്‍ അരങ്ങേറിയ മുന്‍ ഈജിപ്റ്റ് ഗോള്‍ കീപ്പര്‍ എസ്സാം എല്‍ ഹദാരി 45ാം വയസില്‍ അരങ്ങേറിയതാണ് നിലവില്‍ ഒന്നാമത്.
മത്സരത്തിൽ കടുത്ത പ്രതിരോധം തീർത്താണ് കാബോ വെർദെ സ്പെയിനിനെ അസ്വസ്ഥരാക്കിയത്. സ്പാനിഷ് താരങ്ങൾ കാബോ വെർദെ പ്രതിരോധം പൊട്ടിച്ച് ബോക്സിൽ കയറി ഗോളടിക്കാൻ നോക്കിയാലും രക്ഷയില്ലായിരുന്നു. അവിടെ വോസിന്യ അതിലും വലിയ മതിൽ പണിതാണ് നിന്നത്. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മികേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറച്ച ഷോട്ടുകളാണ് വോസിന്യ തടുത്തിട്ടത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും വോസിന്യ തന്നെ.
സ്‌പെയിനിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെഡ്രി എടുത്ത കോർണറിൽ നിന്നുള്ള ഐമറിക് ലപോർട്ടെയുടെ ഗോളെന്നുറച്ച ഷോട്ട് വോസിന്യ രക്ഷിച്ചെടുത്തത് അമ്പരപ്പോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. 8 ഷോട്ടുകളാണ് മത്സരത്തിൽ സ്‌പെയിൽ കാബോ വെർദെ പോസ്റ്റ് കണക്കാക്കി അടിച്ചത്. എട്ടിൽ ഏഴോളം ശ്രമങ്ങളും വോസിന്യയുടെ കൈയിൽ അവസാനിച്ചു.
കേപ് വെർദെയിലെ മിൻഡെലോയിൽ ജനിച്ച വോസിന്യ 2012ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനായി 82 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 40കാരൻ ലോകകപ്പിനെത്തിയത്. ഫുട്ബോൾ താരം മാത്രമല്ല വോസിന്യ. തന്റെ ഹോം ടൗണിലെ ബീച്ച് വോളിബോൾ പരിശീലകൻ കൂടിയാണ് താരം.
2007ൽ കേപ് വെർദെയിലെ ബടുക് എഫ്സിയിലൂടെയാണ് വോസിന്യ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് അംഗോള, മോൾഡോവ, പോർച്ചുഗൽ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്കായി കളിച്ചു. നിലവിൽ പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസിനു വേണ്ടിയാണ് വോസിന്യ കളിക്കുന്നത്.
പൊട്ടിക്കരഞ്ഞ് താരം
മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിന് പിന്നാലെ വോസിന്യ മൈതാനത്ത് പൊട്ടിക്കരഞ്ഞിരുന്നു. ചരിത്ര നേട്ടത്തിന്റെ സന്തോഷം കൊണ്ടാണ് അദ്ദേഹം കരയുന്നത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, തന്റെ കരച്ചിലിന് പിന്നിലെ യഥാർഥ കാരണം യുഎസ് വിസ പ്രശ്നങ്ങളാണെന്നു മത്സരശേഷം വോസിന്യ വെളിപ്പെടുത്തി. വിസ ലഭിക്കാത്തതിനാലും ഉയർന്ന ചെലവുകളും കാരണവും തന്റെ അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും കളി നേരിട്ട് കാണാൻ അമേരിക്കയിലേക്ക് എത്താൻ സാധിച്ചില്ല.
'മത്സര ശേഷം ഞാൻ കരഞ്ഞത് എന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും ഓർത്താണ്. കുട്ടിക്കാലത്ത് എന്നെ വളർത്തിയത് മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു. നിർഭാഗ്യവശാൽ അവർ ഇവിടെയില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് അവർ മരണപ്പെട്ടു. അവർ എനിക്ക് എല്ലാം ആയിരുന്നു, എന്റെ ജീവിതത്തിന്റെ സർവസ്വവും.'
'എന്റെ മറ്റൊരു സങ്കടം അമ്മയ്ക്കു എന്റെ കളി നേരിൽ കാണാൻ ഇവിടെ വരാൻ കഴിയാത്തതുകൊണ്ടാണ്. വിസ പ്രശ്നങ്ങളും അതിനായി നൽകേണ്ടി വന്ന വലിയ തുകയും കാരണമാണ് അവർക്ക് വരാൻ സാധിക്കാതെ പോയത്. കൃത്യസമയത്ത് കാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.'
'അമ്മ ഇവിടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എങ്കിലും ഞാൻ വളരെ സന്തോഷവാനാണ്. ഈയൊരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തത്. എനിക്ക് ഇപ്പോൾ 40 വയസുണ്ട്. ഈയൊരു സ്വപ്നം മാത്രമാണ് എന്നെ മുന്നോട്ട് നയിച്ചത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം എന്റെ സഹതാരങ്ങൾക്കുള്ളതാണ്'- മത്സര ശേഷം വോസിന്യ ഏറെ വൈകാരികമായി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates