വാഷിങ്ടൺ: ഇത്തവണ ലോക കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ. 41ാം വയസിൽ കന്നി ലോകകപ്പ് കിരീടം ഉയർത്താനുള്ള അതിയായ ആഗ്രഹവുമായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായി മുന്നിൽ നിന്നു നയിക്കുന്നു. ടീമിന്റെ നെടുംതൂൺ ഇപ്പോഴും സൂപ്പർ താരം തന്നെ.
യുട്യൂബറും ഓൺലൈൻ സ്ട്രീമറുമായ സ്പീഡ് പോർച്ചുഗൽ കപ്പുയർത്തുമെന്നു പ്രവചിക്കുന്നതിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസ്എ- പരാഗ്വെ മത്സര ശേഷം തിയറി ഓൻറിയും സ്ലാട്ടൻ ഇബ്രാഹിമോവിചും തമ്മിൽ നടക്കുന്ന ചർച്ചയിലേക്ക് കടുത്ത റൊണാൾഡോ ആരാധകനായ സ്പീഡ് വരുന്നതും അതിനിടെ ഇബ്രാഹിമോവിച് ചോദ്യം ചോദിക്കുന്നതുമാണ് വിഡിയോയിൽ.
ഇത്തവണ ആര് വേൾഡ് കപ്പ് നേടുമെന്ന ചോദ്യത്തിന് പോർച്ചുഗൽ നേടുമെന്നാണ് സ്പീഡ് ഉത്തരം പറയുന്നത്. ഉത്തരം കേട്ടയുടനെ സ്പീഡിന്റെ കൈയിൽ നിന്നു മൈക്ക് പിടിച്ചു വാങ്ങി, ദേഹത്തു പിടിച്ചു തള്ളി ഫ്ലോറിൽ നിന്നു ഇബ്രാഹിമോവിച് ഓടിച്ചുവിടുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ. സ്പീഡിന്റെ ഉത്തരം കേട്ട് തിയറി ഓൻറിയും പരിഹാസത്തോടെ നിൽക്കുന്നതും വിഡിയോയിൽ കാണാം.
മികച്ച കളിക്കാരൻ ആരെന്നുള്ള ചോദ്യത്തിന് മെസി എന്ന ഉത്തരം പലപ്പോഴും സ്ലാട്ടൻ ഇബ്രാഹിമോവിച് പൊതുവേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. തിയറി ഓൻറിയും മെസിയെ ഗോട്ട് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
സ്പീഡിന്റെ പ്രവചനം അങ്ങനെ നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നു പോർച്ചുഗൽ ടീമിലേക്ക് നോക്കിയാൽ മനസിലാകും. വൈറൽ വിഡിയോയ്ക്ക് താഴെ വന്ന കമന്റിലും നിരവധി പേർ പോർച്ചുഗൽ കപ്പെടുക്കുമെന്ന് പ്രവചിക്കുന്നുണ്ട്. മികച്ച സ്‌ക്വഡ് ആണ് ഇത്തവണ പോർച്ചുഗൽ ലോകകപ്പിൽ അണിനിരത്തുന്നത് എന്നത് തന്നെയാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമുമായാണ് പോർച്ചുഗൽ കളിക്കാനിറങ്ങുന്നത്. വിറ്റീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ജാവോ നെവെസ്, ബെർണാർഡോ സിൽവ അടങ്ങിയ മധ്യനിര ഏറ്റവും കരുത്തുറ്റതാണ്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ തുടരെ രണ്ടാം വട്ടവും ചാംപ്യൻസ് ലീഗ് വിജയികളാക്കിയാണ് വിറ്റീഞ്ഞയും ജാവോ നെവെസും എത്തുന്നത്.
മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന വിറ്റീഞ്ഞയാണ് കഴിഞ്ഞ രണ്ട് ചാംപ്യൻസ് ലീഗ് ഫൈനലിലേയും പിഎസ്ജിയുടെ കുന്തമുനയായി നിന്നത്. ഇത്തവണത്തെ ചാംപ്യൻസ് ലീഗ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചും താരമായിരുന്നു. മൈതാനത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന തരത്തിൽ കൃത്യമായ വിഷനുള്ള പ്രതിഭയാണ് വിറ്റീഞ്ഞ.
ജാവോ നെവെസും ഗംഭീര സീസണിന് ശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരം അടക്കം സ്വന്തമാക്കിയാണ് ബ്രൂണോ ഫെർണാണ്ടസ് വരുന്നത്. താരവും മിന്നും ഫോമിൽ തന്നെ. കൂടെ ബെർണാർഡോ സിൽവയുമുണ്ട്.
ഫുൾ ബാക്ക് നുനോ മെൻഡസിന്റെ സാന്നിധ്യവും ടീമിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. കൃത്യമായ പാസുകളിലൂടെ റൊണാൾഡോയ്ക്ക് മുന്നിലേക്ക് പന്തെത്തിക്കാനായാൽ പോർച്ചുഗൽ വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കും. കൃത്യ സമയത്ത് റൊണാൾഡോ മാരക ഫോമിലേക്ക് ഉയരും എന്ന് തന്നെ ആരാധകരും പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates