ആരും കരുതി കാണില്ല ഫിന്‍ അല്ലെന്‍ ഇന്ന് കൊടുങ്കാറ്റാവുമെന്ന്. ന്യൂസിലന്‍ഡിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം നീട്ടിയപ്പോള്‍ പേസ് കരുത്തില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അല്ലെന്‍ പുറത്തെടുത്തത്. അത് റെക്കോര്‍ഡിലേക്കുള്ള യാത്രയായും മാറി.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് അല്ലെന്‍ കാഴ്ച വെച്ചത്. അല്ലെന്‍ തന്റെ റണ്‍സിന്റെ 88 ശതമാനവും നേടിയത് പന്ത് അതിര്‍ത്തി കടത്തിയാണ്. 10 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് അല്ലെന്റെ ഇന്നിങ്‌സ്. നാല് ഡോട്ട് ബോളുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 2016 ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ല്‍ 47 പന്തില്‍ നേടിയ സെഞ്ച്വറിയായിരുന്നു ടി20 ലോകകപ്പില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഇതാണ് ഇന്ന് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. 33 പന്തിലാണ് അല്ലെന്‍ 100 റണ്‍സ് അടിച്ചത്.
''എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല''- ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച് അല്ലെന്‍ അതിര്‍ത്തിയിലേക്ക് അവസാന ബൗണ്ടറി അടിച്ചപ്പോള്‍ കമന്ററിയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ പറഞ്ഞ വാക്കാണിത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് അല്ലെന് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്‌സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates