ജനീവ: പെനാൽറ്റിയിലൂടെ ലഭിക്കുന്ന സുവർണാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കാലിടറി യൂറോ 2020ൽ ടീമുകൾ. ഈ വർഷം ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ടീമുകൾക്ക് ലഭിച്ച പെനാൽറ്റിയിൽ സ്കോർ ചെയ്യപ്പെട്ടത് 20 ശതമാനം മാത്രം.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോർത്ത് മാസിഡോണിയൻ മധ്യനിര താരം അലിയോസ്കിയും ഉക്രെയ്ൻ താരം റുസ്ലൻ മാലിനോവ്സ്കി പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാനാവാതെ ടീമിനേയും ആരാധകരേയും നിരാശപ്പെടുത്തി. അഞ്ച് പെനാൽറ്റികൾ അനുവദിച്ചതിൽ ഇതുവരെ യൂറോ 2020ൽ സ്കോർ ചെയ്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം. ഹംഗറിക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന്റെ രണ്ടാമത്തെ ഗോൾ വലയിൽ വീണത് ക്രിസ്റ്റ്യാനോയുടെ പെനാൽറ്റി കിക്കിലൂടെ ആയിരുന്നു.
ഉക്രെയ്ൻ ഗോൾകീപ്പർ അലിയോസ്കിയുടെ സ്പോട്ട് കിക്ക് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ പിടിച്ച് നോർത്ത് മാസിഡോണിയ ഗോൾവല കുലുക്കി. 2016ലെ യൂറോയിൽ 51 മത്സരങ്ങളിൽ 12 സ്പോട്ട് കിക്കുകൾ അനുവദിച്ചപ്പോൾ നാലെണ്ണമാണ് വലയിൽ കയറാതെ പോയത്. എന്നാൽ 2020 യൂറോയിൽ നോക്കൗട്ടിലേക്ക് മത്സരം എത്തുന്നതിന് മുൻപ് തന്നെ നാല് പെനാൽറ്റികൾ പാഴായി കഴിഞ്ഞു. 2016ൽ നഷ്ടപ്പെടുത്തിയ 4 പെനാൽറ്റികളിൽ ഒന്ന് ക്രിസ്റ്റ്യാനോയുടെ കാലുകളിൽ നിന്ന് വന്നതായിരുന്നു. ഓസ്ട്രിയക്കെതിരെ കളിയിൽ പോർച്ചുഗൽ ഇവിടെ ഗോൾ രഹിത സമനില വഴങ്ങി.
2018 ലോകകപ്പിലും ഇപ്പോൾ 2020 യൂറോയിലും ആദ്യ പെനാൽറ്റി ക്രിസ്റ്റ്യാനോയിൽ നിന്നാണ്. കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ സ്പെയ്നിന് എതിരെ 3-3ന് സമനില പിടിച്ചപ്പോഴും ക്രിസ്റ്റ്യാനോ പെനാൽറ്റിയിലൂടെ വല കുലുക്കിയിരുന്നു. കളിയുടെ നാലാം മിനിറ്റിലായിരുന്നു അത്. യൂറോ 2020ൽ ഇതുവരെ വന്ന പെനാൽറ്റികൾ...
പിയറി എമിലി
ക്രിസ്റ്റ്യൻ എറിക്സനാണ് ഡെൻമാർക്കിന്റെ പെനാൽറ്റി ടേക്കർ. ക്രിസ്റ്റ്യൻ എറിക്സണിന്റെ വീഴ്ചയിൽ ലോകം ഞെട്ടി നിന്ന കളിയിൽ മത്സരം അവസാനിക്കാൻ 16 മിനിറ്റുകൾ മുൻപിൽ നിൽക്കെയാണ് ഡെൻമാർക്ക് താരം പിയറി എമിലി പെനാൽറ്റി കിക്കെടുക്കാൻ വരുന്നത്. എന്നാൽ പിയറി എമിലി തൊടുത്ത ദുർബലമായ ഷോട്ട് ഫിൻലാൻഡ് ഗോൾകീപ്പർ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് തടഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഹംഗറിക്കെതിരായ കളിയിൽ 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലേക്ക് കരുത്തുറ്റ ഷോട്ട് പായിച്ച് കയറ്റി റെക്കോർഡുകൾ പലതും ക്രിസ്റ്റ്യാനോ അവിടെ തന്റെ പേരിലേക്ക് ചേർത്തു. ക്രിസ്റ്റ്യാനോയുടെ കണക്കുകൂട്ടൽ തിരിച്ചറിയാതെ ഹംഗറി ഗോൾകീപ്പർ തന്റെ വലത്തേക്ക് ഡൈവ് ചെയ്തു. ക്രിസ്റ്റ്യാനോ പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചു.
ബെയ്ൽ
തുർക്കിക്കെതിരായ കളിയിൽ ബെയ്ൽ മികച്ച് നിന്നെങ്കിലും പെനാൽറ്റിയിൽ വെയ്ൽസ് ക്യാപ്റ്റന് പിഴച്ചു. 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ തന്റെ ഇടത് കാൽ കൊണ്ട് ഉയർത്തി അടിക്കാനുള്ള ബെയ്ലിന്റെ ശ്രമം കൃത്യമായി അളന്നെടുത്ത തുർക്കി ഗോൾകീപ്പർ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കി.
അലിയോസ്കി
അലിയോസ്കിയുടെ കരുത്ത് നിറച്ച ലെഫ്റ്റ് ഫൂട്ട് ഷോട്ട് തന്റെ ഇടത്തേക്ക് ഡൈവ് ചെയ്താണ് ഉക്രെയ്ൻ ഗോൾ കീപ്പർ തടുത്തിട്ടത്. എന്നാൽ റിബൗണ്ട് പിടിച്ച് വല കുലുക്കാൻ അലിയോസ്കിക്ക് കഴിഞ്ഞു.
റസ്ലൻ മാലിനോവ്സ്കി
ഹാൻഡ് ബോളിൽ ഏറെ നേരം നീണ്ട വീഡിയോ റിവ്യുയിന് ശേഷമാണ് നോർത്ത് മാസിഡോണിയക്ക് റഫറി പെനാൽറ്റി വിളിച്ചത്. എന്നാൽ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ഉക്രെയ്ൻ ഗോൾകീപ്പർ അനായാസം പന്ത് തടഞ്ഞിടുകയും 2-2ന് സമനില പിടിക്കാനുള്ള അവസരം നോർത്ത് മാസിഡോണിയയിൽ നിന്ന് തട്ടിയകറ്റുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates