ദുബൈ: ഐസിസിയുടെ ലോകകപ്പ് ടി20 ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിന്റെ മികച്ച പ്രകടനമാണ് ഐസിസിയുടെ ടീമിൽ ഉൾപ്പെടുത്താൻ പ്രധാന കാരണം. വിക്കറ്റ് കീപ്പർ ബാറ്ററായാണ് ഐസിസി സഞ്ജുവിനെ തെരഞ്ഞെടുത്തത്. സഞ്ജുവിന് പുറമെ ഇന്ത്യൻ ടീമിൽ നിന്നും ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ,ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടൂർണമെന്റിലെ 7 മത്സരത്തിൽ നിന്ന് 383 റൺസ് നേടിയ പാകിസ്ഥാൻ താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ആണ് സഞ്ജുവിനൊപ്പം ഓപ്പണറായി ടീമിൽ ഇടം പിടിച്ചത്.
വെറും 5 മത്സരങ്ങളിൽ നിന്ന് സഞ്ജു അടിച്ചു കൂട്ടിയത് 321 റണ്‍സ് ആയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു ഭംഗിയായായി ഉപയോഗിക്കുകയും ചെയ്‌തു. വെസ്റ്റിൻഡീസ്,ഇംഗ്ലണ്ട് ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഇരു മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 റൺസ് നേടിയത്തോടെ ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന്റെ മറ്റൊരു പ്രധാന ബാറ്ററായ ഇഷാൻ കിഷനും മികച്ച പ്രകടനങ്ങളിലൂടെ ടീമിൽ ഇടം നേടി. ടൂർണമെന്റിൽ 317 റൺസ് ഇഷാൻ അടിച്ചെടുത്തത്.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ രണ്ട് അർധസെഞ്ചുറികൾ നേടിയ പാണ്ഡ്യ നമീബിയക്കെതിരെ വെറും 28 പന്തിൽ 52 റൺസ് നേടിയിരുന്നു. ടൂർണമെന്റിൽ ഒമ്പത് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കരുത്തായ ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുംറ എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയിരുന്നു.
ടീം ഓഫ് ദി ടൂർണമെന്റ്: സാഹിബ്‌സാദ ഫര്‍ഹാന്‍,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ,എയ്ഡന്‍ മാര്‍ക്രം, ഹര്‍ദ്ദിക് പാണ്ഡ്യ,വിൽ ജാക്സ്, ജസ്പ്രിത് ബുംറ,ആദിൽ റഷീദ്,ലുങ്കി എന്‍ഗിഡി, ബ്ലസിങ് മുസറബാനി, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക് (12-ാം താരം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates