മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ പിങ്ക് ബൗൾ ഉപയോഗിക്കാനുള്ള ഐസിസിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ടെസ്റ്റ് മത്സരത്തിൽ മോശം വെളിച്ചമോ കാലാവസ്ഥാ പ്രശ്നങ്ങളോ കാരണം മത്സരം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ പിങ്ക് പന്തും ഉപയോഗിക്കാം എന്നാണ് ഐസിസിയുടെ പുതിയ നിയമം. ഈ നിയമത്തിലൂടെ ടെസ്റ്റ് മത്സരങ്ങളിൽ റിസൾട്ട് ഉണ്ടാകുമെങ്കിൽ ടീമുകൾക്ക് ഗുണം ചെയ്യുമെന്നാണ് ഗംഭിറിന്റെ അഭിപ്രായം.
"ടെസ്റ്റ് മത്സരങ്ങളിൽ റിസൾട്ട് വേണമെന്നാണ് എന്റെ ആഗ്രഹം. പുതിയ നിയമത്തിലൂടെ അത് കഴിയുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് ഈ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കുന്നത്" എന്ന് ഗംഭീർ പറഞ്ഞു. കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം ഓവറുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഈ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''രണ്ട് വർഷം നീണ്ടുനിൽക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലേക്കുള്ള പോരാട്ടത്തിൽ ഒരു ടീം ഫൈനലിലെത്തുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവസാന ഘട്ട മത്സരങ്ങളിലാണ്. ആ മത്സരങ്ങൾ വെളിച്ചക്കുറവ് കാരണം അവസാനിപ്പിക്കുന്നത് ടീമുകൾക്ക് തിരിച്ചടിയാണ്. പുതിയ നിയമത്തിലൂടെ ഇത് മറികടക്കാൻ കഴിയുമെന്ന് കരുതുന്നു'' അദ്ദേഹം പറഞ്ഞു.
അതേസമയം, ചുവന്ന പന്തിൽ നിന്ന് പിങ്ക് പന്തിലേക്കുള്ള മാറ്റം താരങ്ങൾക്ക് ചില വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും ഗംഭീർ സമ്മതിച്ചു. രണ്ട് പന്തുകളുടെയും സ്വഭാവം വ്യത്യസ്തമാണ്. പിങ്ക് പന്ത് സാധാരണയായി കൂടുതൽ സമയം തിളക്കം നിലനിർത്തുകയും സീം മൂവ്‌മെന്റ് കൂടുതലായി ലഭിക്കുകയും ചെയ്യാം. അതിനാൽ ബാറ്റർമാരും ബൗളർമാരും സാഹചര്യത്തിനനുസരിച്ച് വേഗത്തിൽ പൊരുത്തപ്പെടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates