മുംബൈ: അനധികൃത ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി താരത്തിനു നോട്ടീസ് അയച്ചിരുന്നു. പിന്നാലെ താരം ഇഡിയുടെ ഡൽഹി സെൻട്രൽ ഓഫീസിൽ ഹാജരായി മൊഴി നൽകി.
വാതുവയ്പ്പ് ആപ്പായ 1 x ബെറ്റിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുൻ ഓപ്പണറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആപ്പുമായി ധവാനുള്ള ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചതായും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നോട്ടീസ് അയച്ച് വിളിപ്പിച്ചതെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ധവാൻ സജീവ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതേ അപ്പുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ മുൻ ഇന്ത്യൻ താരം തന്നെയായ സുരേഷ് റെയ്നയേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനാണ് താരം വിധേയനായത്.
ഇത്തരം ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതികളുണ്ടായിരുന്നു. കോടികളുടെ നികുതി വെട്ടിപ്പുകളും തെളിഞ്ഞിരുന്നു.
ആപ്പുകളുമായി ബന്ധപ്പെട്ട സമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഇഡി ഗൂഗിൾ, മെറ്റ എന്നിവയിൽ നിന്നു വിവരങ്ങൾ തേടിയിരുന്നു. പരിമാച്ച് എന്ന ബെറ്റിങ് ആപ്പിനെക്കുറിച്ച് ഇഡി വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
ഈയടുത്ത് കേന്ദ്ര സർക്കാർ രാജ്യത്ത് ഓൺലൈൻ മണി ഗെയിമിങ് ആപ്പുകൾ നിരോധിച്ചിരുന്നു. പിന്നാലെയാണ് ഇഡി പിടിമുറുക്കിയത്. നിരോധനത്തിനു മുൻപ് നടത്തിയ പഠനങ്ങളിൽ രാജ്യത്തെ 22 കോടിയോളം ആളുകൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു. ഇതിൽ 11 കോടിയോളം പേർ സ്ഥിരം ഉപഭോക്താക്കളാണെന്നും മാർക്കറ്റ് അനാലിസിസ് കമ്പനികളുടെ പഠന റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates