ഇന്ത്യൻ ടീം, ind vs aus x
Sports

ക്യാച്ചുകൾ കൈവിട്ടു, മത്സരവും! തുടരെ രണ്ടാം തോൽവി വഴങ്ങി ഇന്ത്യ; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് വിജയവുമായി ഓസീസ്

സമകാലിക മലയാളം ഡെസ്ക്

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റിന്റെ വിജയം പിടിച്ചാണ് ഓസീസ് പരമ്പര ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തി. ഓസീസ് 46.2 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി.

അര്‍ധ സെഞ്ച്വറികള്‍ നേടിയ മാത്യു ഷോര്‍ട്ട്, കൂപ്പര്‍ കോണോലി എന്നിവരുടെ മികച്ച ബാറ്റിങാണ് ഓസീസ് ജയം അനായാസമാക്കിയത്. രണ്ട് തവണ ക്യാച്ച് കൈവിട്ട് ഷോര്‍ട്ടിനു കളം വാഴാന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അവസരം ഒരുക്കിയതോടെ താരത്തിനു കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തു.

78 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം ഷോര്‍ട്ട് 74 റണ്‍സെടുത്തു. കോണോലി 53 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാമനായി ക്രീസിലെത്തിയ മിച്ചല്‍ ഓവന്‍ 23 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 36 റണ്‍സെടുത്ത് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയും ചെയ്തതോടെ ഇന്ത്യന്‍ പതനം പൂര്‍ണമായി.

265 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയാണ് തുടക്കത്തില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ 11 റണ്‍സുമായി മാര്‍ഷ് മടങ്ങി. വിക്കറ്റ് സ്വന്തമാക്കിയത് അര്‍ഷ്ദീപ് സിങ്. സ്‌കോര്‍ 54ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ആതിഥേയര്‍ക്കു നഷ്ടമായി. ട്രാവിസ് ഹെഡ് (28) ആണ് പുറത്തായത്. ഹെഡിനെ ഹര്‍ഷിത് റാണ പുറത്താക്കി.

മൂന്നാം വിക്കറ്റില്‍ മാറ്റ് റെന്‍ഷോയെ കൂട്ടുപിടിച്ച് മാത്യു ഷോര്‍ട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം പൊളിച്ച് അക്ഷര്‍ പട്ടേലാണ് ഓസീസിന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. റെന്‍ഷോ 30 റണ്‍സുമായി കൂടാരം കയറി. അലക്‌സ് കാരി 9 റണ്‍സുമായി ഔട്ടായി.

ഇന്ത്യക്കായി ഹര്‍ഷിത് റാണ, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.

ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവരെ നഷ്ടമായി. 17 റണ്‍സെത്തുമ്പോഴേക്കും ഇരുവരും കൂടാരം കയറി.

സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്ലെറ്റ് മടക്കി. രണ്ടാം ഏകദിനത്തിലും കോഹ്ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്ലിയെ സേവ്യര്‍ ബാര്‍ട്ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്സും സഹിതമാണ് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. 97 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 73 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്.

പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ സഹിതം 44 റണ്‍സെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറി 6 റണ്‍സ് അകലെ നഷ്ടമായി. കെഎല്‍ രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ അധികം ക്രീസസില്‍ നിന്നില്ല.

ഹര്‍ഷിത് റാണ 18 പന്തിലല്‍ 3 ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് 2 ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്തായി. ഹര്‍ഷിത്- അര്‍ഷ്ദീപ് സഖ്യമാണ് സ്‌കോര്‍ 250 കടത്തിയത്.

ഓസീസിനായി ആദം സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ലെറ്റ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റെടുത്തു.

ind vs aus: Fifties from Matt Short, Cooper Connolly and a blitz from Mitchell Owen has helped Australia win the match in Adelaide by two wickets and clinch the series. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT