Harshit Rana picked up three wickets on return BCCI
Sports

ഐറിഷ് ക്യാപ്റ്റന് ഫിഫ്റ്റി, ഹര്‍ഷിതിന് 3 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ വേണം 183 റണ്‍സ്

നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലന്‍ഡ് 182 റണ്‍സ് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 183 റണ്‍സ് വിജയലക്ഷ്യം. മൂന്നിന് 30 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ഐറിഷ് ടീമിന് നായകന്‍ ലോര്‍കന്‍ ടക്കര്‍ മധ്യനിരതാരം ഗാരത് ഡിലാനി എന്നിവരുടെ ഇന്നിങ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ടക്കര്‍ ടോപ് സ്‌കോററായപ്പോള്‍, ഇന്ത്യക്കുവേണ്ടി തിളങ്ങിയത് ഹര്‍ഷിത് റാണയാണ്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലന്‍ഡ് 182 റണ്‍സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ടാം ഓവറില്‍ ഓപണര്‍ റോസ് അദയിറിനെ (12) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച ഹര്‍ഷിതാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ഹാരി ടെക്ടറിനെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ അര്‍ഷ്ദീപ് സിങ് സഞ്ജുവിന്റെ കൈകളിലെത്തിച്ചു. നാലാം ഓവറില്‍ ടിം ടെക്ടര്‍ (17) കൂടി വീണതോടെ സ്‌കോര്‍ മൂന്നിന് 30.

നാലാമനായി ക്രീസിലെത്തിയ ലോര്‍കന്‍ ടക്കര്‍ ബെന്‍ കാലിറ്റ്‌സിനൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എട്ടാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നതിനു പിന്നാലെ കാലിറ്റ്‌സിനെ (15) ശിവം ദുബെ മടക്കി. പിന്നാലെയെത്തിയ ഗാരത് ഡിലാനിക്കൊപ്പം ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡില്‍ മൂന്നക്കം തികച്ചു. ഒപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും. അര്‍ധ ശതകം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ടക്കറെ ഹര്‍ഷിത് തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. 36 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സാണ് താരം നേടിയത്. ജോര്‍ജ് ഡോക്ക്‌റെല്‍ 10 പന്തില്‍ 19 റണ്‍സ് നേടി പുറത്തായി.

അവസാന ഓവറുകളില്‍ ഡിലാനി വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്തതോടെയാണ് ടീം സ്‌കോര്‍ 150 കടന്നത്. 32 പന്തില്‍ 49 റണ്‍സ് നേടിയ താരത്തെ അര്‍ഷ്ദീപാണ് പുറത്താക്കിയത്. മൂന്നുവീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ലിയാം മക്കാര്‍ത്തി 7 റണ്‍സ് നേടി പുറത്തായി. മാത്യു ഹംഫ്രിസ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. 2 റണ്‍സ് നേടിയ ജയ് മൂന്ദ്ര പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപും അക്‌സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണമെന്ന് വ്യക്തമാക്കിയാണ് നായകന്‍ ശ്രേയസ് അയ്യര്‍ മത്സരത്തിനെത്തിയത്. സഞ്ജുവും അഭിഷേക് ശര്‍മയും മികച്ച ഫോമിലായതിനാല്‍ ഓപണിങ് സ്ലോട്ടില്‍ നിലവില്‍ ഒഴിവില്ല. മൂന്നാം നമ്പരില്‍ ഇഷാന്‍ കിഷനും നാലാമനായി ശ്രേയസും ക്രീസിലെത്തും. 15കാരനായ വൈഭവിന് ഇനിയും കാത്തിരുന്നേ മതിയാകൂ എന്ന് സാരം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന അയ്യര്‍, ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് നായക സ്ഥാനത്തേക്ക് എത്തിയത്. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാനമായി അയ്യര്‍ ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരം കളിച്ചതെന്നതിനാല്‍ ഈ പരമ്പര താരത്തെ സംബന്ധിച്ചും നിര്‍ണായകമാണ്.

India vs Ireland T20I Updates: Ireland Post 182/9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'

'മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..! നമ്മൾ ഭാഗ്യം ചെയ്തവരാണ്'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

'ഞാനിവിടെ എറണാകുളത്തുണ്ട്, ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല'; മുഹമ്മദ് ഫൈസല്‍

എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞു? പിണറായിക്കെതിരെ ഡിഎംകെ മുഖപത്രം; പി രാജീവിനും വിമര്‍ശനം