ഇസ്ലാമബാദ്: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിനിടെ നടന്ന നാടകീയ സംഭവങ്ങളുടെ ചർച്ചകളും വിമർശനങ്ങളും അവസാനിക്കുന്നില്ല. പാക് താരങ്ങൾ കളത്തിൽ നടത്തിയ പ്രകോപനപരമായ നടപടികളെ വിമർശിച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. ഇന്ത്യൻ ഓപ്പണർമാർ പാകിസ്ഥാൻ ബൗളർമാർക്കു ഒരു സാധ്യതയും നൽകിയില്ലെന്നു കനേരിയ പറയുന്നു. അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ പാക് ഓപ്പണർ ഷാഹിബ്സാദ ഫർഹാൻ ബാറ്റ് തോക്കുപോലെ ഉയർത്തി വെടിയുതിർക്കുന്നതായി കാണിച്ചതിനേയും കനേരിയ കണക്കറ്റ് പരിഹസിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു സംസാരിക്കവേയാണ് കനേരിയയുടെ വിമർശനം.
'ഫർഹാൻ എകെ 47 കാണിച്ചു. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ബ്രഹ്മോസ് മിസൈലാണ് അയച്ചത്. പിന്നാലെ അഭിഷേകിന്റെ വകയായി ഒരു ഫ്ലയിങ് കിസും കിട്ടി.'
'പാകിസ്ഥാനെ തകർത്തു കളയുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ മറുപടി. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണർമാരായി ഉണ്ടാകുമ്പോൾ ദുബൈയിലെതു പോലെയുള്ള പിച്ചിൽ 200 റൺസ് പോലും ചെറിയ ടോട്ടലായി തോന്നും. ഇരുവരും തങ്ങളുടെ ക്ലാസ് വ്യക്തമാക്കിയ താരങ്ങളാണ്. തോൽവിയെ ന്യായീകരിക്കാൻ പാകിസ്ഥാനു ബലിയാടുകളുണ്ടാകും.'
'ഫഖർ സമാൻ ഔട്ടല്ലെന്നാണ് അവർ ഇപ്പോഴും പറയുന്നത്. പുറത്തായില്ലെന്നു വാദിച്ച് ഫഖർ സമാനും കരഞ്ഞുകൊണ്ടിരിക്കും. പക്ഷേ അത് ഔട്ടാണ്. സഞ്ജു സാംസൺ അത്ര കൃത്യമായാണ് ക്യാച്ചെടുത്തത്. സഞ്ജുവിന്റെ ഗ്ലൗ പന്തിന്റെ അടിയിൽ മുഴുവനായും ഉണ്ടായിരുന്നു. പാകിസ്ഥാൻ പക്ഷേ ഇപ്പോഴും ഔട്ടല്ലെന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യത്തെക്കുറിച്ച് പറയുകയാണ്. ഫഖർ സമാൻ ഇനി ഈ ന്യായീകരണത്തിൽ തന്നെ പറ്റിപ്പിടിച്ചിരിക്കും'- കനേരിയ കടുത്ത ഭാഷയിൽ പരിഹസിച്ചു.
മത്സരത്തിൽ ഹർദിക് പാണ്ഡ്യ എറിഞ്ഞ പന്തിലാണ് സഞ്ജു തന്ത്രപരമായ ക്യാച്ചിലൂടെ ഫഖറിനെ മടക്കിയത്. തേർഡ് അംപയർ പല ആംഗിളിൽ നിന്നു ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഔട്ട് വിളിച്ചത്. എന്നാൽ ഫഖർ സമാൻ ഔട്ടായെന്നു വിശ്വസിക്കാനാകാതെ അൽപ്പ നേരം ഗ്രൗണ്ടിൽ നിൽക്കുന്നുണ്ട്. പിന്നീട് താരം പരിശീലകൻ മൈക്ക് ഹെസനോടു പരാതിയും പറഞ്ഞിരുന്നു.
മത്സരത്തിൽ ഫർഹാൻ തോക്കു ചൂണ്ടിയതു കൂടാതെ ഹാരിസ് റൗഫും പ്രകോപനപരമായ നടപടികളുമായി കളത്തിൽ സ്വീകരിച്ചിരുന്നു. ഇന്ത്യയുടെ വിമാനങ്ങൾ താഴെയിട്ടു എന്ന തരത്തിലുള്ള കൈ ആംഗ്യം താരം കാണികൾക്കു നേരെ കാണിച്ചിരുന്നു. റൗഫ് അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ എന്നിവരുമായി വാക്കുതർക്കത്തിലും ഏർപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates