IPL 2026 x
Sports

'പറന്നു'... 1349 സിക്‌സുകള്‍, 'പിറന്നു'... 200 പ്ലസ് സ്‌കോറുകള്‍ 61 എണ്ണം!

ബാറ്റര്‍മാരുടെ സംഹാര താണ്ടവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഐപിഎല്ലില്‍ ഇനി ഫൈനലടക്കം നാല് മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. പ്രാഥമിക ഘട്ടത്തില്‍ ഹൈ ലെവല്‍ സ്‌കോറിങാണ് കണ്ടത്. റണ്‍റേറ്റ്, സിക്‌സുകള്‍, 200 പ്ലസ് സ്‌കോറുകള്‍ അടക്കം ഇതുവരെ ഒരു സീസണിലും കാണാത്ത റണ്‍സിന്റെ ഒഴുക്കാണ് പ്രാഥമിക ഘട്ടത്തില്‍ മാത്രം വന്നത്. പല കണക്കുകളും ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്.

അടിയോടടി

പ്രാഥമിക ഘട്ടത്തില്‍ ഇത്തവണ 70 മത്സരങ്ങള്‍ അരങ്ങേറി. അതില്‍ 61 മത്സരങ്ങളില്‍ 200 അതിനു മുകളില്‍ സ്‌കോര്‍ ടീമുകള്‍ പടുത്തുയര്‍ത്തി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2016ലെ സീസണ്‍ വരെ തുടരെ 9 സീസണുകളില്‍ നിന്ന് ആകെ 200 അതിനു മുകളില്‍ സ്‌കോര്‍ പിറന്നത് വെറും 57 കളികളില്‍ മാത്രമാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ സീസണില്‍ 52 ഇന്നിങ്‌സുകള്‍ 200 പ്ലസ് സ്‌കോറില്‍ എത്തി. 2022 വരെയുള്ള കണക്കെടുത്താല്‍ 200 പ്ലസ് സ്‌കോര്‍ 20ല്‍ കൂടുതല്‍ ഒരു സീസണിലും വന്നിട്ടില്ല.

വലിയ സ്‌കോറുകള്‍ പിന്തുടരുന്നതിലും ഇത്തവണ വലിയ മാറ്റമുണ്ട്. 200 ചെയ്‌സിങൊക്കെ ഇപ്പോള്‍ നിസാരമാണെന്ന സ്ഥിതിയാണ്. ഇത്തവണ പ്രാഥമിക ഘട്ടത്തില്‍ 16 ടീമുകള്‍ 200 പ്ലസ് സ്‌കോര്‍ ചെയ്‌സ് ചെയ്തു വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 9 ചെയ്‌സിങ് ജയങ്ങളും 2023ല്‍ 8 ചെയ്‌സിങ് ജയങ്ങളും മാത്രമേ 200 പ്ലസ് സ്‌കോറില്‍ സംഭവിച്ചിട്ടുള്ളു.

220 അതിനു മുകളില്‍ സ്‌കോര്‍ പോലും ഇത്തവണ വലിയ രീതിയില്‍ ടീമുകള്‍ പിന്തുടര്‍ന്നു ജയിച്ചതായി കാണാം. ഇത്തരത്തില്‍ 9 മത്സരങ്ങള്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ച മത്സരങ്ങളാണ്. 2025 വരെയുള്ള സീസണില്‍ ഇത് 5 തവണ മാത്രമേ സംഭവിച്ചിട്ടുള്ളു. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ 200 പ്ലസ് സ്‌കോറുകള്‍ 9 തവണ നേടി.

കുതിച്ചു പാഞ്ഞ റണ്‍റേറ്റ്

പ്രാഥമിക ഘട്ടത്തിലെ മാത്രം മൊത്തം റണ്‍റേറ്റ് 9.85 എന്ന നിരക്കിലാണ്. കഴിഞ്ഞ സീസണില്‍ 9.62 ആയിരുന്നു നിരക്ക്. 2024ല്‍ ഇത് 9.56 ആയിരുന്നു. 2022 വരെ ഒരു സീസണിലും 9നു മുകളില്‍ മൊത്തം റണ്‍റേറ്റ് പോയിരുന്നില്ല. 2008ലെ പ്രഥമ സീസണില്‍ ഇത് 8.30 ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കൊണ്ട് ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്യുന്നതിന്റെ വേഗം കൂടിയെന്നു ചുരുക്കം.

192 എങ്കിലും വേണം

200 പ്ലസ് സ്‌കോറിങ് മാത്രമല്ല അതിനടുത്ത് നില്‍ക്കുന്ന സ്‌കോറുകള്‍ നിരവധിയാണ് ഇത്തവണ പിറന്നത്. ഇത്തവണ ഒരു ടീമിന്റെ ആവറേജ് സ്‌കോര്‍ 192 ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇത് 191, 190 ആയിരുന്നു. മിനിമം 217 റണ്‍സെങ്കിലും എടുക്കാന്‍ സാധിച്ച ടീമിനാണ് ഇത്തവണ അധികം വിയര്‍ക്കാതെ ജയിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഇത് 211 റണ്‍സായിരുന്നു. 2022വരെ ഒരു ടീമിന്റെ വിന്നിങ് ആവറേജും 200 കടന്നിരുന്നില്ല. ഇത്തവണ ഏറ്റവും വലിയ ടോട്ടല്‍ ഉയര്‍ത്തിയത് പഞ്ചാബ് കിങ്‌സാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ റെക്കോര്‍ഡ് റണ്‍ ചെയ്‌സാണ് അവര്‍ നടത്തിയത്. റണ്‍സ് പിന്തുടര്‍ന്ന് പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

100 താണ്ടിയ വഴികള്‍

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡിനൊപ്പം ഇത്തവണത്തെ സീസണ്‍ ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്. ഇനി 4 മത്സരങ്ങള്‍ ശേഷിക്കെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരവുമുണ്ട്. 14 സെഞ്ച്വറികളാണ് 70 മത്സരത്തിനിടെ പിറന്നത്. 2024 സീസണിലെ 74 മത്സരങ്ങളില്‍ നിന്നു 14 സെഞ്ച്വറികള്‍ പിറന്നിരുന്നു. 2022 വരെ ഒരു സീസണിലും 10ല്‍ കൂടുതല്‍ സെഞ്ച്വറി പിറന്നിരുന്നില്ല.

സിക്‌സുകളുടെ മാലപ്പടക്കം

ഇത്തവണ ഇതുവരെയായി 1349 സിക്‌സുകള്‍ പിറന്നു. കഴിഞ്ഞ സീസണില്‍ 1294 സിക്‌സുകള്‍ വന്നു. 2024ല്‍ ഇത് 1260 ആയിരുന്നു. ഇത്തവണ അതിവേഗമാണ് എണ്ണം ഉയര്‍ന്നത്. സര്‍വകാല റെക്കോര്‍ഡും ഇതുതന്നെ. ഇനിയും 4 മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. സിക്‌സ് റെക്കോര്‍ഡ് 1500നു അടുത്തെത്തുമെന്നു ഉറപ്പ്.

സിക്‌സുകളുടെ പിറവിയും കൗതുകകരമാണ്. ഓരോ 12 പന്തിനിടയിലും ഒരു സിക്‌സ് എന്ന മിനിമം കണക്ക് ഇത്തവണ കണ്ടു. 2009ല്‍ ഓരോ 26 പന്തുകള്‍ക്കിടയിലും ഒരു സിക്‌സ് എന്നതായിരുന്നു കണക്ക്.

ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ ടീം പഞ്ചാബാണ്. 163 സിക്‌സുകള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 162 സിക്‌സുകള്‍ തൂക്കി. ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ഹൈദരാബാദിന്റെ പേരിലാണ്. 178 സിക്‌സുകള്‍. ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യത കുറവാണ്.

പവര്‍ പ്ലേ ബ്ലാസ്റ്റ്

ചരിത്രത്തിലാദ്യമായി ഇത്തവണ പവര്‍പ്ലേ റണ്‍റേറ്റ് 10 കടന്നു. 2025ല്‍ 9.60ഉം 2024ല്‍ 9.47ഉം ആയിരുന്നു പവര്‍പ്ലേയിലെ റണ്‍റേറ്റ്. സീസണിലെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോര്‍ പഞ്ചാബിന്റെ പേരിലാണ്. ഡല്‍ഹിക്കെതിരെ 6 ഓവറില്‍ അവര്‍ അടിച്ചെടുത്തത് 116 റണ്‍സ്!

ബൗളര്‍മാരുടെ വിധി

ഇത്തവണ മിക്ക ടീമുകളിലേയും പ്രീമിയം ബൗളര്‍മാരടക്കമുള്ളവര്‍ നല്ല തല്ല് വാങ്ങി. പേസ് സ്പിന്‍ വ്യത്യാസം ഇത്തവണ ഉണ്ടായില്ല. എല്ലാവരേയും ബാറ്റര്‍മാര്‍ നട്ടംതിരിച്ചു. ഇത്തവണ സ്പിന്നര്‍മാരുടെ ശരാശരി ഇക്കോണി 9.26 റണ്‍സാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇത് 8.86, 8.68 എന്നിങ്ങനെയാണ്. പേസര്‍മാരുടേയും സ്ഥിതി വ്യത്യസ്തമല്ല. 9.94 ആണ് ഇത്തവണ പേസര്‍മാരുടെ ആവറേജ് ഇക്കോണമി. കഴിഞ്ഞ സീസണില്‍ 9.90, 2024ല്‍ 9.78ഉം ആയിരുന്നു ഇക്കോണമി നിരക്ക്.

ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ആദ്യ 10 ബൗളര്‍മാരില്‍ 2 സ്പിന്നര്‍മാര്‍ മാത്രമേ ഉള്ളു. 19 വിക്കറ്റെടുത്ത റാഷിദ് ഖാനും 15 വിക്കറ്റെടുത്ത സുനില്‍ നരെയ്‌നും.

കൈവിട്ട ക്യാച്ചുകള്‍

ബാറ്റര്‍മാരുടെ സംഹാര താണ്ഡവത്തില്‍ ബൗളര്‍മാര്‍ മാത്രമല്ല ഹതാശരായത്. ഫീല്‍ഡര്‍മാര്‍ക്കും പഴി ഇത്തവണ ഏറെ കേള്‍ക്കേണ്ടി വന്നു. 70 മത്സരങ്ങളില്‍ നിന്നായി വിവിധ ടീമുകളിലെ ഫീല്‍ഡര്‍മാര്‍ കൈവിട്ടത് 169 ക്യാച്ചുകള്‍. കഴിഞ്ഞ സീസണില്‍ ഈ കണക്ക് 188ല്‍ ആയിരുന്നു എന്നതു മാത്രമാണ് ആശ്വസിക്കാനുള്ളത്. ഈ നാണക്കേടിന്റെ റെക്കോര്‍ഡ് അവിടെ തന്നെ കാണുമെന്ന ആശ്വസമാണ് ടീമുകള്‍ക്ക്. 2022നു ശേഷം മിനിമം 148 ക്യാച്ചുകള്‍ മൊത്തം ടീമുകള്‍ ചേര്‍ന്നു കൈവിട്ടതായി കാണാം.

ഇത്തവണ മോശം ഫീല്‍ഡിങില്‍ പഴി കേട്ട ടീം ഹൈദരാബാദാണ്. 26 ക്യാച്ചുകളാണ് 14 മത്സരങ്ങളിലായി ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. പഞ്ചാബ്, ചെന്നൈ ടീമുകള്‍ 20 വീതം ക്യാച്ചുകളും നഷ്ടപ്പെടുത്തി.

IPL 2026 has become the biggest season ever in terms of run rate, sixes, and scores above 200

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

'ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു': ഭാര്യയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ വിധിച്ച് സുപ്രീംകോടതി

നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ ജോലി നേടാം; 534 ഒഴിവുകൾ, ഐടിഐ മുതൽ യോഗ്യത, അവസാന തീയതി ജൂൺ 3

'ചോരതണുപ്പിക്കുന്ന നിശബ്ദത... കാര്‍പ്പാത്യന്‍ മലനിരകളിലെ ശവപ്പെട്ടിയില്‍ നിന്ന് അവന്‍ ഉണര്‍ന്നു'; ഇന്ന് ഡ്രാക്കുള ഡേ

ബഹുഭാര്യത്വത്തിന് 7 വർഷം തടവ്, ലിവ്-ഇൻ പങ്കാളികൾക്ക് രജിസ്ട്രേഷൻ നിർബന്ധം; അസം യുസിസി ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ

SCROLL FOR NEXT