ബംഗളൂരു: ഐപിഎല്ലില്‍ തുടരെ മൂന്നാം പോരാട്ടത്തിലും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി. ഇന്നത്തെ രണ്ടാം പോരട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം സിഎസ്‌കെയെ 43 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി കൂറ്റന്‍ ലക്ഷ്യമാണ് മുന്നില്‍ വച്ചത്. നിശ്ചിത ഓവറില്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് അടിച്ചത്. ഈ സീസണിലെ ഒരു ടീം നേടുന്ന ഉയര്‍ന്ന ടോട്ടലാണിത്. ചെന്നൈയുടെ പോരാട്ടം 19.4 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു.
25 പന്തിൽ 8 ഫോറും 2 സിക്‌സും പറത്തി സർഫറാസ് ഖാൻ അർധ സെഞ്ച്വറി (50) നേടി ടോപ് സ്കോററായി. 29 പന്തിൽ 6 ഫോറും ഒരു സിക്‌സും സഹിതം 43 റൺസെടുത്ത പ്രശാന്ത് വീർ, 16 പന്തിൽ 4 ഫോറും 2 സിക്‌സും തൂക്കി 37 റൺസെടുത്ത ജാമി ഓവർടൻ, 12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 19 റൺസെടുത്ത അൻഷുൽ കാംബോജ് എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റാരും തിളങ്ങിയില്ല.
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം 9 റണ്‍സുമായി മടങ്ങി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് (7), കഴിഞ്ഞ കളിയിൽ തിളങ്ങിയ യുവ താരം ആയുഷ് മാത്രെ (1) എന്നിവരും വൻ പരാജയമായതോടെ സിഎസ്കെ തുടക്കം തന്നെ തകർന്നു.
3 വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബി ബൗളര്‍മാരില്‍ തിളങ്ങി. ജേക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. സൂയഷ് ശര്‍മ ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം കൂറ്റനടികളുമായി കളം വാണതോടെയാണ് ആര്‍സിബി കൂറ്റന്‍ സ്‌കോറിലെത്തിയത്. എല്ലാവരും സിക്‌സുകളും തൂക്കി. 19 സിക്‌സുകളാണ് സ്വന്തം തട്ടകത്തില്‍ ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
ടിം ഡേവിഡാണ് വന്‍ ആക്രമണം അഴിച്ചുവിട്ടത്. ജാമി ഓവര്‍ടന്‍ എറിഞ്ഞ 19ാം ഓവറില്‍ 30 റണ്‍സാണ് ടിം ഡേവിഡ് വാരിയത്. 6, 2, 4, 6, 6, 6 ആണ് ഈ ഓവറില്‍ ഡേവിഡ് തൂക്കിയത്. ക്യാപ്റ്റന്‍ രജത് പടിദാറും സമാന മൂഡിലായിരുന്നു.
ടിം ഡേവിഡ് 25 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. താരം 8 സിക്‌സും 3 ഫോറും സഹിതമാണ് 70ല്‍ എത്തിയത്. പടിദാര്‍ 19 പന്തില്‍ 6 സിക്‌സും ഒരു ഫോറും സഹിതം 48 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ നിന്നു.
ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 46 റണ്‍സ് നേടി. വിരാട് കോഹ്‌ലി 18 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. താരം 29 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സ് വാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates