തിരുവനന്തപുരം: 2024–25 രഞ്ജി ട്രോഫിയിൽ രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ ചരിത്ര കുതിപ്പിൽ നിർണായക പങ്ക് വഹിച്ച ജലജ് സക്സേനയും ആദിത്യ സാർവതെയും കേരള ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തുന്നു. ഇരുവരും കഴിഞ്ഞ വർഷം വ്യക്തിപരമായ കാരണങ്ങളാൽ കേരള ടീം വിട്ടിരുന്നു. ഒരു പതിറ്റാണ്ടോളം കേരളത്തിനായി കളിച്ച മധ്യപ്രദേശുകാരനായ ജലജ് കഴിഞ്ഞ സീസണിൽ മഹാരാഷ്ട്രയ്ക്കു വേണ്ടിയും മഹാരാഷ്ട്രക്കാരനായ ആദിത്യ സാർവതെ ഛത്തീസ്‌ഗഢിനു വേണ്ടിയുമാണു കളിച്ചത്.
ഈ സീസണിൽ വീണ്ടും കേരളത്തിനു കളിക്കാൻ ഇരുവരും സന്നദ്ധത അറിയിച്ചു. ബാറ്റിങ്ങും നന്നായി വഴങ്ങുന്ന സ്പെഷലിസ്റ്റ് സ്പിന്നർമാരായ ഇരുവരെയും ടീമിൽ ഉൾപ്പെടുത്തും. കേരള സീനിയർ ടീമിനെ ഇത്തവണ വിഷ്ണു വിനോദ് നയിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലും അവസാന മത്സരങ്ങളിൽ വിഷ്ണു വിനോദാണു ടീമിനെ നയിച്ചത്.
രാജ്യാന്തര താരം സഞ്ജു സാംസൺ സാധ്യമായ മത്സരങ്ങളിലെല്ലാം കേരളത്തിനായി കളിക്കും. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും നയിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും ടീമിലുണ്ടാകും.
കേരളത്തിന്റെ പുതിയ പരിശീലകൻ ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അമയ് ഖുറാസിയ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് കേരള ടീം പരിശീലകനെ തേടുന്നത്. വസീം ജാഫർ അടക്കം പല മുൻ ഇന്ത്യൻ താരങ്ങളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23 ടീമിന്റെ പരിശീലകനായ ഗോവ മുൻ താരം സ്വപ്നിൽ അസ്നോദ്കറെയും സീനിയർ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates