മുംബൈ: പ്രീമിയം പേസർ ജസ്പ്രിത് ബുംറ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ ദയനീയ പ്രകടനം തുടരുമ്പോൾ ബുംറയുടെ ഫോം ഔട്ടും ചർച്ചയാണ്. 5 കളികളിലായി താരത്തിനു ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചിട്ടില്ല. 164 റൺസാണ് ബുംറ വഴങ്ങിയത്.
കഴിഞ്ഞ ദിവസം ആർസിബിക്കെതിരായ പോരാട്ടത്തിൽ പന്തെറിഞ്ഞ ശേഷം ഗ്രൗണ്ടിൽ വച്ച് ബുംറ വികാരം നിയന്ത്രിക്കാനാകാതെ നടത്തിയ കാര്യങ്ങൾ ഇപ്പോൾ വൈറലാണ്. താരത്തിനു കടുത്ത നിരാശ ബാധിച്ചെന്നു വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. പൊതുവേ ശാന്തനായി കാണാറുള്ള ബുംറ ദേഷ്യം സഹിക്കാനാകാതെ പ്രതികരിക്കുന്നതാണ് വിഡിയോ.
നാലോവർ സ്പെൽ പൂർത്തിയായ ശേഷം ബുംറ ദേഷ്യത്തോടെ താഴേക്ക് കുനിഞ്ഞ് ആക്രോശിക്കുന്നു. പിന്നീട് റൺ അപ് മാർക്കർ വലിച്ചെറിയുന്നു. എന്നിട്ടും അരിശം തീരാതെ കാല് കൊണ്ടു മൈതാനത്ത് ചവിട്ടിത്തെറിപ്പിക്കുന്നതും കാണാം.
ആർസിബിക്കെതിരായ പോരാട്ടത്തിൽ ബുംറ 4 ഓവറിൽ 35 റൺസ് വഴങ്ങി. വിക്കറ്റൊന്നുമില്ല. മത്സരം മുംബൈ തോറ്റു. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ താരത്തിനു തിരിച്ചു വരവ് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. 4 ഓവറിൽ 41 റൺസ് വഴങ്ങേണ്ടിയും വന്നു.
ബുംറയുടെ ഐപിഎല്‍ കരിയറിലെ മോശം പ്രകടനമാണ് ഇത്തവണ കാണുന്നത്. പവര്‍പ്ലേയില്‍ 8 മധ്യ ഓവറുകളില്‍ 8.68 ഡെത്ത് ഓവറുകളില്‍ 9.5 എന്നിങ്ങനെയാണ് ബുംറയുടെ ഇക്കോണമി. യോര്‍ക്കര്‍, ഓഫ് കട്ടര്‍ പന്തുകളെറിഞ്ഞ് മുന്‍ സീസണുകളില്‍ 60 ശതമാനം വിക്കറ്റ് നേടിയ ബുംറ ഇത്തവണ സ്ലോ ബോളുകളാണ് കൂടുതല്‍ പരീക്ഷിച്ചത്. ഇതാണ് ബുംറയുടെ പ്രകടനം മോശമാകാനുള്ള കാരണമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates