കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ. ഇതോടെ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ലെന്ന് ഉറപ്പായി. ഒരു മത്സരത്തിനുള്ള വാടക 3 ലക്ഷം രൂപ എന്ന നിരക്കിൽ ടീം മാനേജ്മെന്റ് ജിസിഡിഎയുമായി കരാർ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിനു 4.20 ലക്ഷം രൂപയായിരുന്നു ജിസിഡിഎ ആവശ്യപ്പെട്ടത്. ചർച്ചയ്ക്കു പിന്നാലെയാണ് 3 ലക്ഷമായി നിജപ്പെടുത്തിയത്. ഡപ്പോസിറ്റ് തുക ഒരു കോടിയായി തുടരും.
സീസണിലെ ആദ്യ ഹോം മത്സരത്തിനു മുൻപ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. വാടക കുത്തനെ കൂട്ടി ജിസിഡിഎ രംഗത്തെത്തിയതോടെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ പ്രതിസന്ധി ഉടലെടുത്തു. 4.20 ലക്ഷം രൂപയാക്കിയാണ് വാടക ഉയർത്തിയത്. പിന്നാലെ നടന്ന ചർച്ചയിൽ തുകയുടെ ഒരു ഭാഗം ബ്ലാസ്റ്റേഴ്സ് അടച്ചു. ശേഷിക്കുന്ന തുക ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ അനുമതി നൽകിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
മത്സരത്തിനു മുൻപ് കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളേയും മാധ്യമ പ്രവർത്തകരേയും ജിസിഡിഎ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ മത്സര ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ ബ്ലാസ്റ്റേഴ്സ ഉടമയായ വ്യവസായി നിഖിൽ നിമ്മഗദ്ദയുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates